ഫോണ്‍കെണി വിവാദം; അന്വേഷണം വഴിത്തിരിവില്‍, രാജിവച്ചവരും കുടുങ്ങും, പ്രതികള്‍ക്കെതിരേ കോടതി
ചാനലിന്റെ രജിസ്ട്രേഷന് രേഖകളും ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഓഫീസില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്. ജീവനക്കരില്‍ നിന്നു വിശദമായി മൊഴിയെടുത്തു. ഫോണ്‍ റെക്കോര്‍ഡിങുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍ പിടിച്ചെടു
തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന് കുടുങ്ങിയ ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ച ചാനല്‍ ആസ്ഥാനത്ത് നടത്തിയ പരിശോധയില്‍ കണ്ടെത്തിയ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കും.
മംഗളം ചാനലിന്റെ ഓഫീസില്‍ നിന്നു കിട്ടിയ വസ്തുക്കളില്‍ ശാസ്ത്രീയമായ പരിശോധന നടത്തുന്നതിനാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഓഫീസിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചാനലില്‍ നിന്നു രാജിവച്ച മാധ്യമപ്രവര്‍ത്തകരെയും ചോദ്യം ചെയ്യും.
ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രാജിവെച്ച മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ചാനലിലെ മറ്റുള്ളവരില്‍ നിന്നു മൊഴിയെടുക്കുക. മംഗളം ചാനലിലെ ഒമ്പതു പേര്‍ക്കെതിരേ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ളത്. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അറസ്റ്റ് തടയാനാവില്ലെന്ന് തിങ്കളാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് കേടതി പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചില്ല. പ്രതികള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ഹാജരായിട്ടുണ്ട്.
നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ചോദ്യം ചെയ്യുന്നതിന് ഹാജരായില്ലെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ വിവാദ സംഭവം.
നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ചോദ്യം ചെയ്യാന്‍ ഹാജരാവാതിരുന്നതോടെ ക്രൈംബ്രാഞ്ച് സംഘം തിരുവവന്തപുരത്തെ മംഗളം ചാനലിന്റെ ഓഫിസിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കോടതിയില്‍ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ചാനല്‍ ഓഫീസില്‍ വീണ്ടുമെത്തിയത്.
ക്രൈംബ്രാഞ്ച് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ചാനലിന്റെ രജിസ്ട്രേഷന് രേഖകളും ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഓഫീസില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്. ജീവനക്കരില്‍ നിന്നു വിശദമായി മൊഴിയെടുത്തു. ഫോണ്‍ റെക്കോര്‍ഡിങുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്.
സര്‍വര്‍ വിശദമായി പരിശോധിച്ചു. കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാല്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടും. അതിനാണ് പിടിച്ചെടുത്ത വസ്തുക്കള്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കി അനുമതി വാങ്ങുന്നത്.
ശശീന്ദ്രനും മാധ്യമപ്രവര്‍ത്തകയും തമ്മില്‍ നടത്തി ടെലിഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ അന്വേഷണ സംഘം ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. ഈ റെക്കോര്‍ഡിങ് ലഭിച്ചാല്‍ വിശദമായി പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തണമോ എന്ന കാര്യം പരിശോധിക്കും.
മന്ത്രിയുമായി ഫോണില്‍ സംസാരിച്ച ചാനല്‍ ജീവനക്കാരിയെ തിരിച്ചറിഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘം ചാനല്‍ ഓഫിസിലെത്തിയത്. നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തെളിവെടുപ്പിനെത്തിയത്.
വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പഴുതടച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്. പാലക്കാട് എസ്പി പ്രതീഷ് കുമാര്‍, കോട്ടയം എസ്പി എന്‍ രാമചന്ദ്രന്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസ്, വനിതാ എസ്ഐ സുധാകുമാരി എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്.
ഐടി നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന കുറ്റവും ചേര്‍ത്തിട്ടുണ്ട്. ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘം ആദ്യ പരിഗണന നല്‍കുക. ഇതേ സംഭവത്തില്‍ സര്‍ക്കാര്‍ നേരത്തെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ശ്രീജ തുളസി, മുജീബ് റഹ്മാന് എന്നിവരുടെ പരാതികളില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ പരാതിയില്‍ ഏഴും രണ്ടാമത്തെ പരാതിയില്‍ ഒമ്പതു പ്രതികളുണ്ട്. ശ്രീജ തുളസിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.