എകെ ശശീന്ദ്രന്റെ ഫോണ്‍ വിവാദം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, കൂടുതല്‍ കാര്യങ്ങള്‍ പിന്നീട്
ആര് അന്വേഷിക്കുമെന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് പിണറായി പറഞ്ഞു.
തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിവാദ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ആര് അന്വേഷിക്കുമെന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പിണറായി പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്നും കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജേന്ദ്രന്‍ എംഎല്‍എയുടെ വീട് പട്ടയ ഭൂമിയിലാണെന്നും അദ്ദേഹം മറുപടി നല്‍കി.
മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ലൈംഗിക ചുവയോടെ സ്ത്രീയുമായി ഫോണില്‍ സംസാരിച്ചെന്ന ആരോപണത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ആര് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. അക്കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ ചെയ്യുന്ന ഓഡിയോ സന്ദേശം പുറത്തുവന്ന മണിക്കൂറുകള്‍ക്കുള്ളില്‍ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് നിന്നു രാജിവച്ചിരുന്നു. കുറ്റമേറ്റല്ല രാജി വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധാര്‍മികതയുടെ ഭാഗമായാണ് രാജിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ ശശീന്ദ്രനെതിരായ ആരോപണത്തില്‍ ഇതുവരെ പോലീസില്‍ പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഡിജിപി, അഡീഷന്‍ ചീഫ് സെക്രട്ടറി എന്നിവരുമായി മുഖ്യമന്ത്രി ഇക്കാര്യം കൂടിയാലോചിച്ചിരുന്നു. തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന തീരുമാനത്തിലെത്തിയത്.
ശശീന്ദ്രനെതിരേ സ്ത്രീ പരാതിപ്പെട്ടിട്ടില്ല. രേഖാമൂലമുള്ള പരാതി ലഭിക്കാതെ അന്വേഷണം നടത്താനാവില്ലെന്നാണ് പോലീസ് പറയുന്നത്. ഇനി തന്നെ കുടിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷണം നടത്തുമെന്നും ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ ഇതുവരെ വിവാദവുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ശശീന്ദ്രന്റേതെന്ന പേരില്‍ ഓഡിയോ ക്ലിപ്പ് മംഗളം ചാനല്‍ പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശിയായ വിധവയോടുള്ള സംഭാഷണമാണെന്നാണ് ചാനലിന്റെ അവകാശവാദം. സന്ദേശത്തിലുള്ള ശബ്ദം ശശീന്ദ്രന്റേത് തന്നെയാണോ എന്നായിരിക്കും ആദ്യം അന്വേഷിക്കുക.