മന്ത്രി പദവിയുലടക്കി പിളരുമോ എന്‍സിപി; വിട്ടുകൊടുക്കാതെ ഇരുപക്ഷവും; സസൂക്ഷ്മം വീക്ഷിച്ച് കാപ്പനും
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി മുന്നണിയിലെ ഘടകക്ഷികളുമായുള്ള ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ സിപിഎം പൂര്‍ത്തിയാക്കി കഴിഞ്ഞു. മന്ത്രി സ്ഥാനത്തിനായി ഒരു അംഗങ്ങള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ് എന്നിവര്‍ അവകാശവാദമുന്നിയിച്ചെങ്കിലും വലിയ ഉറപ്പൊന്നും നല്കാന് സിപിഎം തയ്യാറായിട്ടില്ല. ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് മാത്രമാണ് സിപിഎം നല്‍കിയിരിക്കുന്ന മറുപടി. 17 ന് ഇടതുമുന്നണി യോഗം ചേരുന്നതിന് മുന്നോടിയായി മന്ത്രി പദവികളില്‍ തീരുമാനം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന് മുന്‍പ് തന്നെ വിവിധ കക്ഷികളുമായി ഒരിക്കല്‍ കൂടി സിപിഎം ചര്‍ച്ച നടത്തും. അതേസമയം സമയം മന്ത്രി പദവി ഉറപ്പായി ജെഡിഎസിലും എന്‍സിപിയിലും ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
ആരാകും മന്ത്രി
രണ്ട് എംഎല്‍എമാര്‍ ഉള്ളതിനാല്‍ എന്‍സിപിക്കും ജെഡിഎസിനും മന്ത്രി സ്ഥാനം ഉറപ്പാണ്. എന്നാല്‍ രണ്ടില്‍ ആരാകണം മന്ത്രിയെന്നത് ഇരു പാര്‍ട്ടികളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എലത്തൂരില്‍ നിന്ന് വിജയിച്ച് വന്ന എകെ ശശീന്ദ്രനും കുട്ടാനാട്ടിലെ തോമസ് കെ തോമസുമാണ് എന്‍സിപിയുടെ രണ്ട് അംഗങ്ങള്‍.
Recommended Video
എലത്തൂരില്‍ നിന്നും
എലത്തൂരില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച എകെ ശശീന്ദ്രന് നിരവധി തവണ എംഎല്‍എയും ഒന്നാം പിണറായി സര്‍ക്കാറില്‍ മന്ത്രിയുമായിരുന്നു. തോമസ് കെ തോമസ് ആവട്ടെ കന്നിയങ്കത്തില്‍ നിന്നും കുട്ടനാട്ടില്‍ നിന്നും വിജയിച്ച് എംഎല്‍എ ആയ വ്യക്തിയാണ്. തോമസ് കെ തോമസിന്റെ രാഷ്ട്രീയ പരിചയക്കുറവാണ് എകെ ശശീന്ദ്രന് അനുകൂലികള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നു.
ശശീന്ദ്രന് വിരുദ്ധ പക്ഷം
എന്നാല്‍ മുതിര്‍ന്ന നേതാവായ എകെ ശശീന്ദ്രന് സ്ഥാനം ഒഴിഞ്ഞ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് തോമസ് കെ തോമസ് അനുകൂലികളും വ്യക്തമാക്കുന്നു. തോമസ് കെ തോമസ് അനുകൂലികള്‍ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ പാര്‍ട്ടിയിലെ എകെ ശശീന്ദ്രന് വിരുദ്ധ പക്ഷമാണ് ഇവര്‍. തര്‍ക്കം മുറുകിയതോടെ വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടിരിക്കുകയാണ്.
വീണ്ടും പിളരുമോ
തര്‍ക്കം വഷളായി പാര്‍ട്ടി മറ്റൊരു പിളര്‍പ്പിലേക്ക് പോവുമോയെന്ന ആശങ്ക പോലും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. പാലാ സീറ്റ് വിഭജന പ്രശ്നത്തെ തുടര്‍ന്ന് മാണി സി കാപ്പന് പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായിരുന്നു. മന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറിയുണ്ടായാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ചില നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ മാണി സി കാപ്പന് ശ്രമിച്ചേക്കും.
മാണി സി കാപ്പന്റെ ശ്രമം
എകെ ശശീന്ദ്രന് വിരുദ്ധ നിലപാടാണ് മാണി സി കാപ്പന്റേത്. തോമസ് കെ തോമസിന് മന്ത്രി പദവി നിഷേധിച്ചാല്‍ അദ്ദേഹത്തിന്റെ കൂടി നില്ക്കുന്ന നേതാക്കള്‍ ഇടയും. ഈ സാഹചര്യത്തില്‍ തോമസ് കെ തോമസ് പാര്‍ട്ടി വിടാന്‍ തയ്യാറായില്ലെങ്കിലും കടുത്ത എകെ ശശീന്ദ്രന് വിരുദ്ധ നേതാക്കളെ എന്‍സിപിയില്‍ നിന്നും ചാടിക്കാനായിരിക്കും മാണി സി കാപ്പന് ശ്രമിക്കുക.
ദേശീയ നേതൃത്വം തീരുമാനിക്കും
8 നു ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു മന്ത്രിയെ തീരുമാനിക്കുക. നേരത്തെ മുന്നണിയില്‍ മാണി സി കാപ്പന് വേണ്ടി അതിശക്തമായി വാദിച്ചിരുന്ന സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മാസ്റ്റര്‍ നിലവിലെ തര്‍ക്കത്തിലും എകെ ശശീന്ദ്രന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പുതുമുഖം വരട്ടെ
തോമസ് കെ തോമസിന് വേണ്ടി എകെ ശശീന്ദ്രന് വിട്ടുവീഴ്ച ചെയ്യണമെന്നാണ് പീതാംബരന്റെ ആവശ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുമുഖ മന്ത്രിമാരെ അവതരിപ്പിക്കുമ്പോള്‍ എന്‍സിപിയും അതിന്റെ ഭാഗമാവണമെന്നും തോമസ് കെ തോമസിനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നു. അതേസമയം സിപിഎം പിന്തുണയാണ് എകെ ശശീന്ദ്രന് അനുകൂലമായി കാണുന്നത്.
സിപിഎമ്മിന് താല്പര്യം
മാണി സി കാപ്പന് മുന്നണി വിട്ടപ്പോഴും എന്‍സിപിയെ എല്‍ഡിഎഫില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായത് എകെ ശശീന്ദ്രന്റെ നിലപാടായിരുന്നു. പാര്‍ട്ടി മുന്നണി വിട്ടാലും താന്‍ മുന്നണി വിടില്ലെന്ന നിലപാട് മന്ത്രി കൂടിയായ എകെ ശശീന്ദ്രന് സ്വീകരിച്ചു. അതുകൊണ്ട് തന്നെ സിപിഎമ്മിന് താല്പര്യം ശശീന്ദ്രന് മന്ത്രിയാവുന്നിതലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സൂചിപ്പിക്കുന്നത്.
കാപ്പന് പോയതോടെ
അതേസമം ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ ടേം വ്യവസ്ഥ കൊണ്ടുവരണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ആദ്യ മൂന്നുവർഷം എ.കെ. ശശീന്ദ്രനും തുടർന്നുള്ള രണ്ടുവർവര്ഷം തോമസ് കെ. തോമസും മന്ത്രിയാവട്ടെ എന്ന നിലക്ക് തീരുമാനമായതായാണ് ധാരണ. മാണി സി. കാപ്പൻ പാർട്ടി വിട്ടതിനാൽ മന്ത്രിസ്ഥാനത്തിന് പാർട്ടിയിൽ കാര്യമായ ഭീഷണിയുണ്ടാവില്ലെന്നാണ് ശശീന്ദ്രന് കരുതിയത്.
ശശീന്ദ്രന്റെ ധാരണ
തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തേക്ക് തനിക്ക് ഭീഷണി ഉയര്‍ത്തില്ലെന്നായിരുന്നു എകെ ശശീന്ദ്രന്റെ ധാരണ. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു സലീം പി മാത്യുവിന്റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ പാർട്ടി ഭാരവാഹിയാകാത്തയാളും തോമസ് ചാണ്ടിയുടെ സഹോദരനുമായ തോമസ് കെ തോമസിന്റെ പേരുയര്ത്തിക്കൊണ്ടുവന്നത് എകെ ശശീന്ദ്രനായിരുന്നു.
പരസ്യ നിലപാട് പാടില്ല
ഇരുവിഭാഗങ്ങളും പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം തീരുമാനം പ്രഖ്യാപിക്കും വരെ പരസ്യ പ്രതികരണം പാടില്ലെന്ന കര്‍ശന നിലപാട് ടിപി പീതാംബരന് നല്‍കിയിട്ടുണ്ട്. അതേസമയം മന്ത്രി സ്ഥാനത്തെ കുറിച്ച് മറ്റൊരു ഘടകക്ഷിയായ ജെഡിഎസിലും തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസുമാണ് മന്ത്രി പദവിക്കായി അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്.