ശശീന്ദ്രന് കേസിലെ സ്ത്രീ? വിലാസം വ്യാജം, മഹാലക്ഷ്മിക്ക് പിന്നിലാര്? കോടതിയില്‍ നാടകീയ രംഗം
വിധി പ്രഖ്യാപിക്കാനിരിക്കെയാണ് മഹാലക്ഷ്മിയുടെ ഹര്‍ജി കോടതി മുമ്പാകെ വന്നത്. കേസില്‍ വിധി പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കണമെന്നും പരാതിക്കാരി മൊഴി മാറ്റിയത് സമ്മര്‍ദ്ദം മൂലമാണെന്നുമായിരുന്നു മഹാലക്ഷ്മി
തിരുവനന്തപുരം: ഫോണില്‍ യുവതിയുമായി അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ കേസ്. തിരുവനന്തപുരം സിജെഎം കോടതിയിലും ഹൈക്കോടതിയിലും ഇതുമായി ബന്ധപ്പെട്ട കേസ് വന്നു. ഹൈക്കോടതിയിലെ കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി പിന്‍വലിക്കപ്പെട്ടു. സിജെഎം കോടതി ഇപ്പോള്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംശയകരമായ ഒരു സ്ത്രീയുടെ സാന്നിധ്യമാണ് ചര്‍ച്ചയാകുന്നത്. ആരാണ് ശശീന്ദ്രനെതിരേ ആരോപണം ഉന്നയിച്ച ആ സ്ത്രീ. ഇവരെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. മന്ത്രിക്കെതിരായ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കരുതെന്നാണ് ഒരു സ്ത്രീ കോടതിയില്‍ ആവശ്യപ്പെട്ടത്...
നിലപാട് മാറ്റി
പരാതി പറയാനെത്തിയ യുവതിയെ മന്ത്രി പിന്നീട് നിരന്തരം വിളിക്കുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നായരുന്നു ആരോപണം. എന്നാല്‍ കേസ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ പരാതിക്കാരി നിലപാട് മാറ്റുന്നതാണ് കണ്ടത്. പക്ഷേ, കേസില്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് മറ്റൊരു സ്ത്രീയാണ്.
കാര്യം എളുപ്പം
പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. കേസില്‍ പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കിയതാണ് കാര്യങ്ങള്‍ എളുപ്പമായത്.
രണ്ട് ഹര്‍ജികള്‍
സിജെഎം കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും മാധ്യമപ്രവര്‍ത്തക ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി അവര്‍ പിന്‍വലിച്ചു. പിന്നീടാണ് സിജെഎം കോടതിയിലെത്തി ശശീന്ദ്രന് അനുകൂലമായി മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി മാറ്റിയത്.
മഹാലക്ഷ്മി ആര്
ഈ സാഹചര്യത്തിലാണ് കേസില്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ട മഹാലക്ഷ്മി എന്ന സ്ത്രീ ഏതാണെന്ന ചോദ്യം ബാക്കിയാകുന്നത്. അവര്‍ സമര്‍പ്പിച്ചിരിക്കുന്ന മേല്‍വിലാസം വ്യാജമാണെന്ന സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. ഈ വിലാസത്തില്‍ മറ്റൊരാളാണ് താമസിക്കുന്നത്.
തൈക്കാട് സ്വദേശിനി
ഫോണ്‍കെണി കേസില്‍ വിധി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ടാണ് തൈക്കാട് സ്വദേശിയായ മഹാലക്ഷ്മി സിജെഎം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഇവരുടെ വിലാസം വ്യാജമാണത്രെ. കോടതിയില്‍ സമര്‍പ്പിച്ച മേല്‍വിലാസത്തില്‍ മഹാലക്ഷ്മി 2015 വരെയാണ് താമസിച്ചിരുന്നത്.
ഉറപ്പില്ലെന്ന് മൊഴി
ബാപ്പുജി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ഈ വിലാസത്തില്‍ ഇപ്പോള്‍ താമസിക്കുന്നത്. ശശീന്ദ്രനെതിരായ കേസില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തനിക്ക് ഫോണ്‍ ചെയ്തത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.
സമ്മര്‍ദ്ദം മൂലം
ഇതോടെ കേസില്‍ ശശീന്ദ്രന് അനുകൂലമായ വിധിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. വിധി പ്രഖ്യാപിക്കാനിരിക്കെയാണ് മഹാലക്ഷ്മിയുടെ ഹര്‍ജി കോടതി മുമ്പാകെ വന്നത്. കേസില്‍ വിധി പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കണമെന്നും പരാതിക്കാരി മൊഴി മാറ്റിയത് സമ്മര്‍ദ്ദം മൂലമാണെന്നുമായിരുന്നു മഹാലക്ഷ്മിയുടെ വാദം.
മനപ്പൂര്‍വം ചില കളികള്‍
വിലാസം വ്യാജമാണെന്ന് തെളിഞ്ഞതോടെ ശശീന്ദ്രനെ കുടുക്കാന്‍ മനപ്പൂര്‍വം ആരെങ്കിലും ശ്രമിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. തനിക്കെതിരേ പാര്‍ട്ടിയിലെ ആരെങ്കിലും പ്രവര്‍ത്തിക്കുമെന്നോ ഗൂഢാലോചന നടത്തുമെന്നോ കരുതുന്നില്ല എന്നാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
താല്‍പ്പര്യം എന്ത്
കോടതിയില്‍ നടന്നത് എന്താണെന്ന് അറിയില്ലെന്നും അഭിഭാഷകനുമായി സംസാരിച്ച ശേഷം അക്കാര്യത്തില്‍ മറുപടി പറയാമെന്നും ശശീന്ദ്രന്‍ പറഞ്ഞു. കേസില്‍ വിധി പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിക്കാരിയുടെ താല്‍പ്പര്യം എന്താണെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.
ഹര്‍ജി തള്ളി
ഹര്‍ജിയില്‍ സംശയം പ്രകടിപ്പിച്ച കോടതി മഹാലക്ഷ്മിയുടെ ഹര്‍ജി തള്ളിയ ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ശശീന്ദ്രനെതിരേ പരാതിയില്ലെന്നാണ് കേസിലെ പരാതിക്കാരി ഒടുവില്‍ കോടതിയില്‍ പറഞ്ഞത്. തന്നെ ശല്യപ്പെടുത്തിയിട്ടില്ലെന്നും മുന്‍ മന്ത്രി അശ്ലീലം പറഞ്ഞിട്ടില്ലെന്നും യുവതി മൊഴിമാറ്റിയിരുന്നു. തന്നോട് ഫോണില്‍ സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും യുവതി പറഞ്ഞിട്ടുണ്ട്.
മന്ത്രിയായേക്കും
കുറ്റവിമുക്തനായാല്‍ എന്‍സിപിക്ക് അനുവദിച്ചിരുന്ന മന്ത്രി പദവി ശശീന്ദ്രന് തന്നെ ലഭിക്കുമെന്നാണ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്. വിധി വരുന്നതിന് തൊട്ടുമുമ്പും നേതൃത്വം ഇക്കാര്യം ആവര്‍ത്തിച്ചു. ശശീന്ദന്‍ ഫോണ്‍കെണി കേസില്‍ കുടുങ്ങിയതോടെയാണ് രാജിവച്ചത്. പിന്നീട് മന്ത്രിപദവി ഏറ്റെടുത്ത പാര്‍ട്ടി എംഎല്‍എ തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റക്കേസില്‍ പെട്ടതോടെ അദ്ദേഹവും രാജിവയ്ക്കുകയായിരുന്നു. ആദ്യം ആരാണ് കുറ്റവിമുക്തരായി എത്തുന്നത് അവര്‍ക്ക് മന്ത്രിപദവി നല്‍കുമെന്നായിരുന്നു എന്‍സിപി നിലപാട്.