സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!
Recommended Video
കണ്ണൂര്‍: ഷുഹൈബ് കൊലക്കേസില്‍ സിപിഎം ഊരാക്കുടുക്കിലേക്ക്. സിപിഎമ്മിന്റെ അറിയപ്പെടുന്ന സൈബര്‍ പോരാളിയൊക്കെ ആണെങ്കിലും പോലീസിന്റെ കയ്യിലെത്തിയപ്പോള്‍ ആകാശ് തില്ലങ്കേരി പാര്‍ട്ടിക്കെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. സിപിഎം ആണ് ഷുഹൈബ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളതാണ്. പ്രതികള്‍ക്ക് കൊട്ടേഷന്‍ നല്കിയതും കൊലപാതകത്തിന് ശേഷം സംരക്ഷണം നല്കിയതും സിപിഎം പ്രാദേശിക നേതാക്കളാണെന്ന് പോലീസ് പറയുന്നു.
ഈ കുരുക്കുകള്‍ക്കൊന്നും മറുപടിയില്ലാതിരിക്കുമ്പോഴാണ് സിപിഎമ്മിനെ വെട്ടിലാക്കി ആകാശ് പോലീസിന് മൊഴി കൂടി നല്‍കിയിരിക്കുന്നത്. കേസില്‍ നിന്നും രക്ഷപ്പെടുത്താം എന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ആകാശ് തില്ലങ്കേരി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മുനയൊടിഞ്ഞ് സിപിഎം
ഷുഹൈബ് കൊലപാതകത്തിന്റെ മുന സിപിഎമ്മിന് നേര്‍ക്ക് തിരിഞ്ഞപ്പോള്‍ തന്നെ നേതൃത്വം ആരോപണം നിഷേധിച്ചിരുന്നു. ഷുഹൈബിനെ കൊന്നതില്‍ സിപിഎമ്മിന് പങ്കില്ല എന്നായിരുന്നു നേതാക്കള്‍ ആദ്യം മുതല്ക്കേ പറഞ്ഞിരുന്നത്. എന്നാല്‍ സിപിഎമ്മുകാര്‍ പിടിയിലായതോടെ പാര്‍ട്ടിക്ക് പ്രതിരോധമില്ലാതെയായി. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണ് എന്ന് പി ജയരാജന് സമ്മതിക്കേണ്ടി വന്നു.
തിരിഞ്ഞ് കൊത്തി ആകാശ്
പോലീസ് പിടിയിലായപ്പോള്‍ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ആകാശ് തില്ലങ്കേരി പറഞ്ഞത്, മരിച്ചാലും പാര്‍ട്ടിയെ ഒറ്റുകൊടുക്കില്ല എന്നായിരുന്നുവത്രേ. എന്നാല്‍ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ കിടന്നപ്പോള്‍ സിപിഎമ്മിന്റെ സൈബര്‍ പോരാളി മൊഴി മാറ്റി. സിപിഎമ്മിനെ തിരിഞ്ഞ് കൊത്തിയിരിക്കുകയാണ് ആകാശിപ്പോള്‍.
നേതാക്കൾ ഉറപ്പ് നൽകി
ഷുഹൈബിന്റെ കൊലപാതക്കേസില്‍ പ്രതിയാക്കില്ലെന്ന് പാര്‍ട്ടി ഉറപ്പ് തന്നിരുന്നു എന്നാണ് ആകാശ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊല നടത്തിക്കഴിഞ്ഞാല്‍ പോലീസിന് മുന്നില്‍ ഡമ്മി പ്രതികളെ നല്‍കുമെന്നും നേതാക്കള്‍ ഉറപ്പ് തന്നതായി ആകാശ് മൊഴി നല്കി. പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വത്തിന് എതിരെയാണ് ആകാശിന്റെ മൊഴി.
തല്ല് പോര വെട്ടുക തന്നെ വേണം
ഇപ്പോള്‍ ഭരണം കയ്യിലുള്ളത് കൊണ്ട് തന്നെ പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്കി. ഡമ്മി പ്രതികളെ നല്കിയാല് പോലീസ് പിന്നെ കൂടുതല്‍ അന്വേഷിക്കില്ലെന്നും ആകാശ് മൊഴി നല്കി. ഷുഹൈബിനെതിരായ കൊട്ടേഷന്‍ കിട്ടിയപ്പോള്‍ അടിച്ചാല്‍ പോരെ എന്ന് നേതാക്കളോട് ചോദിച്ചിരുന്നുവെങ്കിലും പോര, വെട്ടുക തന്നെ വേണമെന്ന് നേതാക്കള്‍ പറഞ്ഞതായും മൊഴിയിലുണ്ട്.
പണവും വാഹനവും നൽകി
കൊല നടത്താനായി രണ്ട് ദിവസം ആകാശ് അടങ്ങുന്ന സംഘം ഷുഹൈബിനെ പിന്തുടര്ന്ന് നിരീക്ഷിച്ചിരുന്നു. മൂന്നാമത്തെ ദിവസം അവസരം ഒത്ത് വന്നപ്പോഴാണ് കൊല നടത്തിയത്. മൂന്ന് ദിവസം മുന്‍പ് ആവശ്യമായ പണവും വാഹനവും നല്‍കാമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയതായും ആകാശ് തില്ലങ്കേരി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
നേതാക്കൾ കുരുക്കിൽ
ഷുഹൈബിനെ ആകാശിന് പരിചയം ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഫോട്ടോയും നേതാക്കള്‍ നല്‍കിയിരുന്നു. രാത്രി ഷുഹൈബ് എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച് നേതാക്കളില്‍ നിന്ന് കൃത്യമായ വിവരങ്ങളും പ്രതികള്‍ക്ക് ലഭിച്ച് കൊണ്ടിരുന്നു. ഷുഹൈബിനെ കൊല്ലാന്‍ കൊട്ടേഷന്‍ നല്കിയതും സഹായം ചെയ്ത് നല്കിയതും ആരൊക്കെയന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ജില്ലാ നേതൃത്വത്തിന് പങ്കില്ല
കൊലപാതകത്തില്‍ ജില്ലാ നേതൃത്വത്തിന് പങ്കില്ലെന്നും ആകാശ് മൊഴി നല്കി. കൊലയാളി സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെങ്കിലും വെട്ടിയത് ആകാശാണ്. രണ്ട് പേര് ഷുഹൈബ് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന തട്ട് കടയില്‍ കയറി ബെഞ്ച് വലിച്ചു. വെട്ടേറ്റപ്പോള്‍ നൗഷാദ് എതിര്‍ത്തിരുന്നു. ആകാശ് വെട്ടിയപ്പോള്‍ മറ്റുള്ളവര്‍ സഹായിക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം വീട്ടിലേക്ക്
സ്ഥലത്ത് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം പ്രതികളെല്ലാവരും അവരവരുടെ വീടുകളിലേക്കാണ് മടങ്ങിയത്. കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ പ്രതികളിലൊരാള്‍ കൊണ്ടുപോയി. എവിടേക്കാണ് അവ കൊണ്ടുപോയതെന്ന് അറിയില്ലെന്നും ആകാശ് മൊഴി നല്കി. രണ്ട് വാഹനങ്ങളിലായിട്ടാണ് പ്രതികള്‍ സ്ഥലത്ത് നിന്ന് മടങ്ങിയത്.
മുടക്കോഴി മലയിൽ ഒളിവ്
റിജിനും താനും ഷുഹൈബ് മരിച്ചുവെന്ന് ഉറപ്പായ ശേഷം മുടക്കോഴി മലയിലെ ഒളിത്താവളത്തിലേക്ക് പോയതായും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ പകല്‍ മലയിലെ ഷെഡുകളിലും ഗുഹകളിലും കഴിഞ്ഞതായും രാത്രി സ്ഥലത്തെ പ്രാദേശിക സിപിഎം നേതാവിന്റെ വീട്ടില്‍ താമസിച്ചതായും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
നേതൃത്വം വാക്ക് പാലിച്ചില്ല
കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്ന് നേതൃത്വം വാക്ക് നല്‍കിയിരുന്നുവെങ്കിലും കൊല നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരെയും നല്‍കിയില്ലെന്നും ആകാശ് മൊഴി നല്കി. കൊലക്കേസില്‍ നാല് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പ്രതികള്‍ കൊല നടത്താനും രക്ഷപ്പെടാനും ഉപയോഗിച്ച വെള്ള വാഗണ്‍ ആര് കാറിന് വേണ്ടിയും അന്വേഷണം നടക്കുന്നു.
കൂടുതൽ വാർത്തകൾ:
ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്
കണ്ണൂരിൽ 'സമാധാനമില്ല'! നേതാക്കൾ തമ്മിൽ വാക്കേറ്റം, യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചു...
വിപി സത്യന്റെ ശ്വാസം ഊതി നിറച്ച പന്ത്.. ക്യാപ്റ്റൻ' ഒരു ഓർമ്മപ്പെടുത്തലാണ്.. ജയസൂര്യ വൺഇന്ത്യയോട്