'ഹാഷ്മി, കളിയാക്കി ചിരിക്കരുത് ';ഉത്തരം പറയാനാകാതെ കട്ടകലിപ്പിൽ അഖിൽ മാരാർ,'ജനകീയ കോടതിയിൽ' വാക്ക്പോര്
കൊട്ടാക്കര സീറ്റിൽ മത്സരിപ്പിക്കാമെന്ന് പറഞ്ഞ് ട്വൻ്റി 20യുടെ സാബു ജേക്കബ് തന്നെ ചതിക്കുകയായിരുന്നുവെന്നാണ് അഖിൽ മാരാർ ആരോപിച്ചത്. യഥാർത്ഥത്തിൽ താൻ പെട്ടുപോകുകയായിരുന്നുവെന്നും തൃക്കാക്കരയിൽ മത്സരിക്കാൻ താൻ നിർബന്ധിനാകുകയെന്നും അഖിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ അഖിലിന്റെ ഈ വാക്കുകളെ ചോദ്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകൻ ഹാഷ്മി. ഫ്ലവേഴ്സ് ചാനലിലെ 'ജനകീയ കോടതി' എന്ന പരിപാടിക്കിടെയാണ് അവതാരകനായ ഹാഷ്മി അഖിലിന്റെ ആരോപണത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ കൃത്യമായി മറുപടി നൽകുന്നതിന് പകരം അവതാരകനോട് ദേഷ്യപ്പെടുകയാണ് അഖിൽ ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഖിലിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു- 'തൃക്കാക്കരയിൽ മത്സരിച്ചപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് മാക്സിമം ചെയ്യുക എന്നാണ് വിചാരിച്ചത്. സാബു ജേക്കബിനോടുള്ള ദേഷ്യം കാരണം ഒരാൾ പോലും എനിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയില്ല. ബിജെപിയുടെ ഒരു കൗൺസിലർ പോലും എനിക്ക് പ്രചരണത്തിന് വേണ്ടി വന്നില്ല', അഖിൽ പറഞ്ഞു. അതിന് തൃക്കാക്കരയിൽ മത്സരിപ്പിക്കില്ലെന്ന് പറഞ്ഞപ്പോൾ താങ്കൾ ഗോപകുമാർ എന്ന് പറയുന്ന ഉപാധ്യക്ഷൻ്റെ കാല് പിടിച്ച് കരഞ്ഞുവെന്നാണല്ലോ സാബു ജേക്കബ് ആരോപിച്ചത് എന്ന് ഹാഷ്മി ചൂണ്ടിക്കാട്ടി. എന്നാൽ താൻ അവരോട് ദേഷ്യപ്പെടുകയാണ് ചെയ്തത് എന്നായിരുന്നു അഖിലിൻ്റെ മറുപടി.
'ഭാരത് മാതാ കോളേജിന് നേരെ ഓപ്പോസിറ്റ് ഒരു വലിയ ഓഫീസ് ഉണ്ട്. അതിന്റെ ഏഴാമത്തെ നിലയിൽ അന്നുണ്ടായിരുന്ന ഒരു നൂറു പേർ എന്നെ വന്ന് അഭിനന്ദിച്ചിട്ട് പോയി, ഇവന്മാർക്ക് ഇത്രയും കൊടുത്തല്ലോന്ന്. ഒന്നെങ്കിൽ ഞാൻ നിന്നെയൊക്കെ കൊല്ലും എന്ന് ഞാൻ പറഞ്ഞു. മാർച്ച് 16 ആം തീയതി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കുന്നതിന്െ തൊട്ടുമുന്നേ എന്നെ വിളിച്ച് ഈ രീതിയിൽ നശിപ്പിച്ചപ്പോൾ ഈ സാബു ജേക്കബിന്റെയും ഗോപകുമാരനെയും മുന്നിൽ ഇരുത്തി രണ്ടെണ്ണത്തിനോടും ഞാൻ പറഞ്ഞു. അതായത് ഗോപകുമാർ ഞാൻ സാബു ജേക്കബോട് സംസാരിച്ചു വന്നപ്പോൾ ഇടക്ക് കയറി സംസാരിച്ചു. ഇയാൾ പറഞ്ഞത് അഖിലിന് ൽ വലിയ ആളാണെന്ന വിചാരം ഉണ്ടെന്നാണ്. ഞാൻ ഉടനെ പറഞ്ഞു അക്ഷരം മിണ്ടിയാൽ ചെവിക്കൽ അടിച്ച് പറിക്കുമെന്ന്.
എന്നെ വിളിച്ചുകൊണ്ടുവന്ന് ചതിച്ചതിന് ആദ്യം മാപ്പ് പറയണം . എന്നിട്ട് എന്നോട് ചോദിക്കണം അഖിലേ നമ്മൾ പെട്ടുപോയി അഖിൽ തൃക്കാക്കര മത്സരിക്കാൻ പോകൂയെന്ന് . അങ്ങനെ എന്നോട് ചോദിച്ചാൽ ഞാൻ സമ്മതിക്കും. അല്ലാതെ എന്നെ കുറ്റപ്പെടുത്തി സംസാരിച്ചാൽ ചെവിക്കല്ല് അടി ഞാൻ പറിക്കും എന്നിട്ട് ഞാൻ ഇറങ്ങിപ്പോകും എന്ന് പറഞ്ഞു', അഖിൽ പറഞ്ഞു.
ഇതോടെ തൃക്കാക്കര പ്രചരണത്തിനിടെയുള്ള അഖിലിൻ്റെ പ്രചരണ വീഡിയോ ഹാഷ്മി പ്ലേ ചെയ്തു. അതിൽ അഖിൽ പറയുന്നത് ഇങ്ങനെയാണ്-'ഫെബ്രുവരി 5 ന് ഞാൻ സാബു ജേക്കബിനോട് പറഞ്ഞതാണ്, സാർ തൃക്കാക്കര എനിക്ക് വേണം ഞാൻ മത്സരിക്കാൻ തയ്യാറാണെന്ന്, അപ്പോൾ പുള്ളി പറഞ്ഞു, നമ്മുടെ എ ക്ലാസ് ഉണ്ടായിരുന്ന പെരുമ്പാവൂർ അന്ന് ട്വൻ്റി 20ക്ക് കിട്ടുമോയെന്ന ഉറപ്പ് വന്നിട്ടില്ല, അപ്പോൾ അദ്ദേഹം പറഞ്ഞു പെരുമ്പാവൂരാണ് കുന്നത്തുനാട് കഴിഞ്ഞാൽ പിന്നെ നമ്മൾ അടുത്ത എ ക്ലാസ് മണ്ഡലം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു സർ നമ്മുക്ക് തൃക്കാക്കര ജയിക്കാൻ പറ്റുമെന്ന്. അങ്ങനെ ഞാൻ തീരുമാനിച്ച ഉറപ്പിച്ച് തിരഞ്ഞെടുത്ത മണ്ഡലത്തിലേക്ക് എന്നെ എത്തിച്ചത് ഈശ്വരനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്'.
ഇത് ചൂണ്ടിക്കാട്ടി ഹാഷ്മി പരിഹസിച്ചു. എന്തുവാണ് അഖിലേ ഇതൊക്കെ എന്ന് ചോദിച്ചപ്പോൾ അഖിൽ ദേഷ്യപ്പെട്ടു. കളിയാക്കി ചിരിക്കരുത്, ഞാൻ പറയുന്നത് കേൾക്ക് എന്ന് ആക്രോശിച്ചു. എന്നാൽ ഹാഷ്മി പരിഹാസം തുടർന്നു. അഖിൽ പറഞ്ഞതാണ് ഇതെന്ന് ഹാഷ്മി ആവർത്തിച്ചു. ഇതോടെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി എനിക്ക് പലതും പറയേണ്ടി വരുമെന്നും എന്നാൽ ഇതിൽ സത്യമുണ്ടെന്നുമായി അഖിൽ. പക്ഷെ എങ്ങനെ ഇങ്ങനെ തൻമയത്തത്തോടെ കളവ് പറയുന്നുവെന്നായിരുന്നു ഹാഷ്മിയുടെ മറുപടി.


Click it and Unblock the Notifications