'മാനേജർക്ക് ഞാൻ കൊടുത്തത് 1.50 ലക്ഷവും മൊബൈലും, ജനകീയ കോടതി അണ്‍കട്ട് പുറത്ത് വിട്ടാലും കാര്യമില്ല';അഖിൽ മാരാർ
24 ന്യൂസ് ചാനലിലെ ജനകീയ കോടതി പരിപാടിക്കെതിരെ വീണ്ടും ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്നെ പരിപടിയിലേക്ക് വിളിച്ച് കൊണ്ടുപോയി മനപ്പൂർവ്വം അപമാനിച്ചെന്നാണ് അഖിൽ ആരോപിച്ചത്. നിലപാടുകൾ പറയാൻ അനുവദിച്ചില്ലെന്ന് മാത്രമല്ല ട്വൻ്റി 20 പാർട്ടിക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും അവതാരകനായ ഹാഷ്മി തയ്യാറായില്ലെന്ന് അഖിൽ ആരോപിച്ചു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ട്വൻ്റി 20 പാർട്ടിക്കെതിരേയും അഭിമുഖത്തിൽ അഖിൽ വിമർശനം ഉയർത്തി. അഖിലിൻ്റെ വാക്കുകളിലേക്ക്
'24 ന്യൂസ് ചാനൽ, അവരുടെ എഡിറ്റർ ,അവരുടെ ആങ്കർ, ഇത്രയും വലിയ സംവിധാനം എന്നെ വിളിച്ചാൽ ഞാൻ പോകുന്നതാണോ ധൈര്യം പോകാതിരിക്കുന്നതാണോ ധൈര്യം?. ഈ ഷൂട്ട് ചെയ്ത ഡേറ്റ് ഞാൻ അങ്ങോട്ട് വിളിച്ചു പറഞ്ഞതാണ്. അതായത് എനിക്കൊരുത്തനിൽ നിന്നും ഒന്നും ഒളിക്കുകയും വേണ്ട മറക്കുകയും വേണ്ട, എനിക്ക് പേടിക്കുകയും വേണ്ട. കാരണം ഞാൻ പറയാനുള്ള കാര്യങ്ങൾ സ്ട്രേറ്റ് ആണ്. നിങ്ങൾ എന്റെ ഇന്റെൻഷനെ ചോദ്യം ചെയ്യാതിരുന്നാൽ മതി. എന്റെ പ്രവർത്തികളിലോ എന്റെ സംസാരത്തിലോ ചിലപ്പോൾ വൈരുധ്യങ്ങൾ ഉണ്ടാകും .പക്ഷേ ഇന്റെൻഷൻ പ്യുവർ ആയിരിക്കും.

രാഷ്ട്രീയം ഉണ്ടായതുകൊണ്ടാണ് ഒരാൾക്ക് എന്നോട് യോജിക്കാൻ പറ്റാത്തത്. രാഷ്ട്രീയമില്ലാത്ത ഒരു നിഷ്പക്ഷൻ ആണെങ്കിൽ 100% എന്നോട് യോജിക്കും . വ്യക്തിവിരോധമായി മാറരുത് വിമർശനം. ഞാൻ പിണറായ വിജയൻ എന്ന് പറയുന്ന വ്യക്തിയെ അല്ല വിമർശിച്ചത്. മുഖ്യമന്ത്രിയെ ആണ്.
ബിജെപിയിൽ നിന്ന് 40 കോടി വാങ്ങിയ സാബു ജേക്കബും ട്വൻ്റി20യുടെയും കാര്യങ്ങളിൽ ആണ് ഞാൻ പൊളിറ്റിക്കലി ആരോപണം ഉന്നയിച്ചത്. ജനകീയ കോടതിയിൽ ആ വിഷയം അഡ്രസ്സ് ചെയ്തിട്ടില്ല . പകരം പൂർണമായി എന്നെ കുറ്റക്കാരനാക്കുക എന്നതായിരുന്നു ലക്ഷ്യം. അല്ലാതെ 19 നിയോജക മണ്ഡലങ്ങളിൽ എന്തിന് ട്വൻ്റി20ക്ക് സീറ്റ് കൊടുത്തു എന്ന റെലവൻ്റായ ചോദ്യം പോലും ചോദിച്ചില്ല.
എൻ്റെ കൂടെ ട്വൻ്റി 20യുടെ ഒരു ജെയിംസ് ഏട്ടനും ഒരു ഡോക്ടർ ടെറിയും ആണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടായത്. ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത കേരളത്തിലെ ഏതെങ്കിലും ഒരു എൻഡിഎ സ്ഥാനാർത്ഥി ഉണ്ടെങ്കിൽ അത് ഞാനായിരിക്കും .ഒരു ഹോട്ടലിലാണ് ഞാൻ മുറിയെടുത്ത് താമസിച്ചുകൊണ്ടിരുന്നത് .വർക്ക് ചെയ്യാൻ ആളില്ലാത്തതുകൊണ്ട്തന്നെ എന്റെ സുഹൃത്തുക്കളെയും എന്നെ ഇഷ്ടപ്പെടുന്ന ഫാൻ ഗ്രൂപ്പിലുള്ള പിള്ളാരെയും വിളിച്ചുവരുത്തി അവരെ കൊണ്ടാണ് എന്റെ പേഴ്സണൽ കാര്യങ്ങൾക്ക് വേണ്ടി ഞാൻ ഓടിച്ചുകൊണ്ടിരുന്നത്. ബാക്കി എല്ലാം കിടന്ന് കഷ്ടപ്പെട്ടത് ഇവിടെ ഉള്ള ബിജെപിക്കാരും ബിഡിജിഎസ്കാരുമാണ്.
ഇവർക്ക് ചിലവിന് പൈസ കൊടുക്കണം. എന്റെ സുഹൃത്തുക്കളും നാട്ടുകാരും അടുപ്പുള്ളവരും അങ്ങനെ വന്നവർക്കും ഞാൻ റൂം എടുത്തു കൊടുത്ത് താമസിപ്പിച്ചു. എന്റെ മാനേജർക്ക് മാത്രം ഞാൻ ഈ തെരഞ്ഞെടുപ്പിൽ എന്റെ കൂടെ നിന്നതിന് ഒന്നര ലക്ഷം രൂപയും ഒരു മൊബൈൽ ഫോൺ ഞാൻ വാങ്ങി കൊടുത്തു.
ഞാൻ എങ്ങനെയാണ് 2020 ലേക്ക് വന്നതെന്നും ഇന്നലകളിൽ എന്റെ രാഷ്ട്രീയവും കാര്യങ്ങളും ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിയുമ്പോൾ മാത്രമേ ജനത്തിന് എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു നിലപാട് എടുത്തത് എന്ന് മനസ്സിലാകത്തുള്ളൂ. ഇതുൾപ്പെടെ എല്ലാ കാര്യങ്ങളും ഞാൻ ഹാഷ്മിയോട് കൗണ്ടർ ചെയ്യുന്നുണ്ട്. എന്നെ മറുപടി പറയാൻ സമ്മതിക്കുന്നില്ല. പുള്ളിയുടെ മൈക്കിന്റെ വോളിയം കൂട്ടി വെച്ചിരിക്കുകയാണ്.ഇതിപ്പോൾ അൺകട്ട് വേർഷൻ ഇറക്കിയാലും പ്രയോജനപ്പെടുത്തില്ല',അഖിൽ പറഞ്ഞു.


Click it and Unblock the Notifications