അയിഷ പോറ്റിയെ ഉന്നംവെച്ച് അഖിൽ മാരാർ, ' എനിക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല, അത് പോലെയാണോ' ?
സിപിഎം വിട്ട് കോൺഗ്രസിലെത്തിയ കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റിക്കെതിരെ ബിഗ് ബോസ് താരം അഖിൽ മാരാർ. കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ ബിജെപിയുടെ സഖ്യകക്ഷിയായ ട്വന്റി 20യിൽ അംഗത്വമെടുത്തത്. കൊട്ടാരക്കരയിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർത്ഥിയായേക്കും എന്നാണ് സൂചന. ഈ ഘട്ടത്തിലാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകാൻ സാധ്യതയുളള അയിഷ പോറ്റിക്കെതിരെ അഖിൽ മാരാർ രംഗത്ത് വന്നിരിക്കുന്നത്.
സിപിഎമ്മിലെ സ്ഥാനങ്ങൾ ഇല്ലാതായപ്പോഴാണ് അയിഷ പോറ്റി കോൺഗ്രസിലേക്ക് പോയതെന്ന് അഖിൽ മാരാർ കുറ്റപ്പെടുത്തി. താൻ അങ്ങനെ അല്ലെന്നും തനിക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നുമാണ് അഖിൽ മാരാർ പറയുന്നത്. കൊട്ടാരക്കരയിൽ കോൺഗ്രസ് സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് അഖിൽ മാരാർ ബിജെപി പക്ഷത്തേക്ക് പോയതെന്ന് വിമർശനമുണ്ട്.
അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' 15 വർഷം ജില്ലാ പഞ്ചായത്ത് മെമ്പറും അതിൽ അഞ്ചു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.... 15 വർഷം എംഎൽഎ.. അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ്.. എന്ന് എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടോ പിറ്റേദിവസം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു എനിക്കിനി റിട്ടയർ മെന്റ് വേണം.. വക്കീൽ പണി ചെയ്യണം എന്ന് പറഞ്ഞു വീട്ടിൽ കയറിയ അയിഷ പോറ്റിയെ പിന്നീട് കാണുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം യുഡിഫ് നേടിയ ശേഷം ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ ആണ്.

അപകടം മനസ്സിലാക്കിയ ബാലഗോപാൽ സഖാവ് അയിഷ പോറ്റിയെ പിണറായി വിജയന് മുന്നിൽ എത്തിച്ചു.. അധികാരം നഷ്ട്ടപെട്ട് ആടി ഉലഞ്ഞ അയിഷ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കാം എന്ന് പിണറായി ഉറപ്പ് നൽകി.. എന്നാൽ ഉണ്ണി കൃഷ്ണൻ പോറ്റി അകത്തായതും പാർട്ടി പ്രതിസന്ധിയിൽ ആയതും വീണ്ടും ഒരു രാഷ്ട്രീയ പോസ്റ്റ് ശബരിമലയിൽ നടത്തുന്നതിൽ നിന്നും പിണറായിയെ പുറകോട്ട് അടിച്ചു.. ആഗ്രഹിച്ചത് കിട്ടാതെ വന്നതോടെ പോറ്റി തിരിഞ്ഞു..
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഫ് കിട്ടിയ വിജയം കൂടി കണ്ടതോടെ അയിഷ പോറ്റി സഖാക്കളേ ചതിച്ചു കോൺഗ്രസ്സിൽ എത്തി.. ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തത് പാർട്ടിക്ക് ഇഷ്ട്ടപെട്ടില്ല എന്നാണ് വാദം.. 2006 ഇൽ ആണോ ഇഷ്ട്ടപേടാഞ്ഞത് അതോ 2021ഇൽ മത്സര രംഗത്ത് നിന്ന് മാറണം എന്ന് പറഞ്ഞപ്പോൾ ആണോ എന്നത് അയിഷ പോറ്റി വ്യക്തമാക്കിയില്ല...
ഞാൻ ഇത് പറഞ്ഞത് ചിലർ പറയുന്നത് കേട്ട് കോൺഗ്രസ്സ് പാർട്ടിയെ ഞാൻ ചതിച്ചു എന്നൊക്കെ... 2013 മുതൽ 2015 വരെ ഈ പാർട്ടിയിൽ ഞാൻ ഉണ്ടായിരുന്നു.. 13 കേസും തലയിൽ 12 തൂന്നികെട്ടും സമ്മാനിച്ച പാർട്ടി.. 2015ഇൽ എന്നെ പുറത്താക്കി... ഒറ്റയ്ക്ക് വഴി വെട്ടി ഞാൻ വന്നപ്പോൾ എന്നെ കൂടെ നിർത്താൻ പലരും ശ്രമിച്ചു.. എന്റെ മാന്യത കൊണ്ട് ഞാൻ എന്നാൽ കഴിയാവുന്ന സഹായങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്തു.. അല്ലാതെ എനിക്ക് വേണ്ടി ഒരു കോൺഗ്രെസ്സുകാരന്റെയും ജീവിതം മാറ്റി വെക്കേണ്ടി വന്നിട്ടില്ല.. ഒരു വിയർപ്പും എനിക്കായി കളയേണ്ടിയും വന്നിട്ടില്ല...
എന്നെ ഉൾകൊള്ളാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടിയിൽ ഞാൻ പ്രവർത്തിക്കാൻ തീരുമാനിച്ചാൽ അതിന്റെ പേരിൽ ഒരാളും ദുഖിക്കേണ്ട കാര്യമില്ല എന്ന് സാരം.. മനസ്സിരുത്തി ഒന്നാലോചിക്കുക അഖിൽ മാരാർക്ക് കോൺഗ്രസ്സും നമ്മളും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ ഇല്ലല്ലോ പിന്നെ അയാൾ ഏത് പാർട്ടിയിൽ പോയാലും നമുക്കെന്താ... അങ്ങനെ ആണോ അയിഷാ പോറ്റി..''












Click it and Unblock the Notifications