മോഹൻലാലിനും പൃഥ്വിരാജിനും പിണറായിക്കും തെറി.. ഒടുവിൽ ആക്കിലപ്പറമ്പൻ അകത്ത്
Recommended Video
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് വളരെ പരിചിതമായ പേരാണ് ആക്കിലപ്പറമ്പന് എന്നത്. തൃശൂര്‍ സ്വദേശിയായ നസീഫ് അഷ്റഫ് എന്ന യുവാവ് ആക്കിലപ്പറമ്പന് എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രശസ്തനായത് പ്രമുഖര്‍ക്കെതിരെ അപവാദം പറഞ്ഞും തെറിവിളിച്ചുമാണ്.
മുഖ്യമന്ത്രി പിണറായി വിജയനേയും എസ്എഫ്ഐയേയും നടന്മാരായ മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും അടക്കം അപമാനിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിട്ടുണ്ട്. ഒടുക്കം ആക്കിലപ്പറമ്പനെ പോലീസ് പൊക്കിയിരിക്കുകയാണ്. അതാകട്ടെ ചില്ലറക്കേസൊന്നുമല്ല.
ആക്കിലപ്പറമ്പൻ പിടിയിൽ
മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് നസീഫ് അഷ്റഫ് എന്ന ആക്കിലപ്പറമ്പനേയും കൂട്ടാളിയായ പിപി നവാസിനേയും പോലീസ് പിടികൂടിയിരിക്കുന്നത്. ആലുവ പറവൂര്‍ കവലയില്‍ നിന്നാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും എക്സൈസ് പിടിച്ചെടുത്തത് 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് ആണ്.
ലക്ഷങ്ങളുടെ മയക്കുമരുന്ന്
കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഇതെന്നാണ് സൂചന. ബെംഗളൂരു നിന്ന് വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറായി കൊണ്ട് പോകുന്ന വഴിക്കാണ് ആക്കിലപ്പറമ്പന് പിടിയിലായത്. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്ക് മരുന്ന് പിടികൂടിയത്.
എസ്എഫ്ഐക്കെതിരെ
ആക്കിലപ്പറമ്പനേയും കൂട്ടാളിയേയും ആലുവ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു യുവാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്എഫ്ഐയെ തെറിവിളിച്ച കൊണ്ട് ഫേസ്ബുക്കിലിട്ട വീഡിയോ വഴിയാണ് ഇയാള്‍ പ്രശസ്തനാവുന്നത്. പിന്നാലെ സംഘപരിവാറിനെ തെറിവിളിച്ചും വെല്ലുവിളിച്ചും ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
മോഹൻലാലിനെതിരെ
നടന് മോഹന്‍ലാലിനെക്കുറിച്ചും ആന്റണി പെരുമ്പാവൂരിനെ കുറിച്ചും വ്യാജ ആരോപണം ഉന്നയിക്കുന്ന വീഡിയോ വലിയ വിവാദമായിരുന്നു. പെരുമ്പാവൂരില്‍ ഇവര്‍ക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതായിരുന്നു വീഡിയോ. ആന്റണി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആക്കിലപ്പറമ്പന് അറസ്റ്റിലായി.
മാനസിക രോഗിയെന്ന്
വിവാദ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ആക്കിലപ്പറമ്പന് മാനസിക രോഗമാണ് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇത് പ്രകാരം മാനസികാരോഗ്യ കേന്ദ്രത്തിലും ഇയാളെ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടന് പൃഥ്വിരാജിനെതിരെയും നടിമാര്‍ക്കെതിരെയും ഇയാള്‍ തെറിവിളി വീഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.