അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു;വിട വാങ്ങിയത് മലയാളത്തിന്റെ മഹാകവി
തൃശ്ശൂർ; ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. ആധുനിക മലയാള കവിതയിലെ ഒരു യുഗമാണ് അക്കിത്തം വിടപറയുമ്പോള്‍ അവസാനിക്കുന്നത്.
Recommended Video
1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത്.ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.ചെറുപ്പം മുതൽ തന്നെ സംഗീതത്തിലും കലയിലുമെല്ലാം അദ്ദേഹംഅതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ തുടങ്ങിയത സാംസ്കാരിക പരിസരങ്ങളാണ് അക്കിത്തത്തിന്റെ ഉള്ളിലെ കവിയെ വളർത്തിയത്.
മലയാള കവിതയില്‍ ആധുനികതയെ അടയാളപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യം അക്കിത്തമെഴുതുന്നത് 1952ൽ തന്റെ 21 ാം വയസിലാണ്. മനുഷ്യത്വത്തിൽ ഊന്നിയുള്ളതായിരുന്നു അദ്ദേഹത്തിൻറെ കവിതകളെല്ലാം. അന്നത്തെ കാലത്ത് പുരോഗമന ആശയങ്ങളിൽ വിശ്വസിച്ചിരുന്ന നമ്പൂതിരി യുവാക്കളെ പോലെ സമുദായത്തിന്റെ നവീകരണത്തിനായി അദ്ദേഹം നിലകൊണ്ടു. ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്.
1946 മുതൽ മൂന്ന് വർഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അക്കിത്തം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണിയിലായിരുന്നു അദ്ദേഹം സേവനമനുഷ്‌ടിച്ചത്.1975ൽ ആകാശവാണി തൃശൂർ നിലയത്തിന്റെ എഡിറ്ററായി.1985ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും എസ് പി സി എസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2017 ലാണ് രാജ്യം അക്കത്തത്തിന് പത്മീശ്രീ നൽകി ആദരിച്ചത്. 2019 ൽ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.1974 ൽ ഓടക്കുഴൽ ,സഞ്ജയൻ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കവിതകള്‍ക്ക് പുറമെ, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം തുടങ്ങി മലയാളത്തില്‍ അമ്പതോളം കൃതികള്‍ അക്കിത്തം രചിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,മാനസപൂജ ബലിദര്‍ശനം, പണ്ടത്തെ മേൽശാന്തി, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍) ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍) ഇടിഞ്ഞു പൊളിഞ്ഞ ലോകം തുടങ്ങിയവയാണ് പ്രധാനകൃതികൾ.