സ്വർണ വിലയൊന്നും ഏശിയേ ഇല്ല, വിൽപന പൊടിപൊടിച്ചു; അക്ഷയ തൃതീയ ദിനത്തിലെ കണ്ണ് തള്ളും കണക്ക് ഇങ്ങനെ
കൊച്ചി: അക്ഷയ തൃതീയ നാളിൽ സ്വർണം വാങ്ങുന്നത് വീട്ടിൽ ഐശ്വര്യത്തിനും സമ്പദ് സമൃദിക്കും കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു കരു പൊന്നെങ്കിലും ഈ ദിവസം സ്വന്തമാക്കാൻ ആളുകൾ ശ്രമിക്കും. കൊവിഡ് ഭീഷണി തീർത്ത രണ്ട് വർഷങ്ങളിൽ ഒഴികെ മറ്റെല്ലാ വർഷങ്ങളിലും അക്ഷയ തൃതീയ ദിനത്തിൽ ജ്വല്ലറികളിൽ വലിയ തിരിക്കാണ് അനുഭവപ്പെട്ടിരുന്നത്.
അതേസമയം കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തിനെ അപേക്ഷിച്ച് സ്വർണ വിലയിൽ 18 ശതമാനത്തിന്റെ വർധനവായിരുന്നു ഇക്കുറി ഉണ്ടായത്. ഇതോടെ വിപണിയിൽ വലിയ തിരിച്ചടിയാകും ഉണ്ടാകുകയെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ സ്വർണ വ്യാപാരികളുടെ ആശങ്കകളെല്ലാം തള്ളി ശനിയാഴ്ച ജ്വല്ലറികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഈ മാസം ഏപ്രിൽ 14 നായിരുന്നു കേരളത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചത്. 45,320 രൂപയായിരുന്നു അന്ന് പവന് വില. പിന്നീടുള്ള ദിവസങ്ങളിൽ പവന് വില ഏറിയും കുറഞ്ഞുമായിരുന്നു വ്യാപാരം നടന്നിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായിരുന്നു വില വർധിച്ചിരുന്നുവെങ്കിലും അക്ഷയ തൃതീയ ദിനത്തിൽ പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 44,840 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഗ്രാമിന് 5605 രൂപയും.
തുടർച്ചയായി സ്വർണ വിലയിൽ വർധനവ് സംഭവിച്ചതോടെ വിവാഹ ആവശ്യങ്ങൾക്ക് പോലും സ്വർണം വാങ്ങാൻ തയ്യാറാകാതെ മടിച്ച് നിൽക്കുകയായിരുന്നു ജനം. ജ്വല്ലറികൾ എത്തുന്നവരാകട്ടെ പഴയ സ്വർണം വാങ്ങാൻ വരുന്നവർ മാത്രമായിരുന്നു. എന്നാൽ അക്ഷയ തൃതീയ നാളിൽ സ്വർണ വിൽപന കുതിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യപാരികൾ. ഈദ് ആഘോഷും അക്ഷയ തൃതീയും തങ്ങളുടെ പ്രതീക്ഷ തെറ്റിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു.
പല ജ്വല്ലറികളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്വർണം വാങ്ങാൻ പ്രത്യേക മുഹൂർത്തം ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സന്ധ്യ കഴിഞ്ഞും ജ്വല്ലറികളിലേക്ക് ആളുകൾ ഇരച്ച് കയറുകയാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. 7 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇന്ന് കേരളത്തിലെ 12000 ഓളം സ്വർണ വ്യാപാരശാലകളിലേക്കെത്തിച്ചേർന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ എസ് അബ്ദുനാസറിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
അക്ഷയ തൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികൾ പലതും നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. നേരത്തേയുള്ള ബുക്കിംഗുകൾ, കാഷ് ബാക്ക് ഓഫർ, സ്വർണ നാണയങ്ങൾ, കുറവ് പണിക്കൂലി തുടങ്ങിയ ഓഫറുകളായിരുന്നു പ്രഖ്യാപിച്ചത്. ഇതോടെ സ്വർണം വാങ്ങാൻ മടിച്ച് നിന്നവർ പോലും ജ്വല്ലറികളിലേക്ക് ഒഴുകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ലൈറ്റ് വെയ്റ്റ് സ്വർണങ്ങൾക്കായിരുന്നു ഇന്ന് ഡിമാന്റ് കൂടുതലത്രേ. സ്വർണത്തോടൊപ്പം തന്നെ വെള്ളി, പ്ലാറ്റിനം, ഡയമണ്ട് തുടങ്ങി എല്ലാത്തിനും വലിയ ഡിമാന്റ് ആണ് ഉണ്ടായതെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്. അക്ഷയ തൃതീയ ദിവസം സ്വർണ വിലയിൽ ഉണ്ടായ കുറവും വലിയ രീതിയിൽ ഗുണം ചെയ്തെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു.
2022 വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് 20 ശതമാനത്തിലധികം വ്യാപാരം നടന്നുവെന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്. ഇത്തവണത്തെ അക്ഷയ തൃതീയ 22 ന് തുടങ്ങി 23 നാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ചയും കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയാണ് കച്ചവടക്കാർ പങ്കുവെയ്ക്കുന്നത്.
അടുത്ത അക്ഷയ തൃതീയയ്ക്ക് പൊന്ന് പൊള്ളും, 10 ഗ്രാമിന് 68,000 കടന്നേക്കും
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യന്താര വിപണിയിൽ 57 ശതാമത്തിന്റെ വർധനവ് സ്വർണ വിലയിൽ ഉണ്ടായിട്ടുണ്ട്. ഈ പോക്ക് തുടർന്നാൽ അടുത്ത അക്ഷയ തൃതീയ ആകുമ്പോഴേക്കും 10 ഗ്രാം സ്വർണത്തിന് കുറഞ്ഞത് 68,000 രൂപ വരെയെങ്കിലും ആയേക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി കൂടുതൽ സ്വർണം വാങ്ങി വെയ്ക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications