സിപിഎമ്മിനായി വോട്ട് പിടിക്കാനും പോസ്റ്ററൊട്ടിക്കാനും നടന്നവരാണ്, മുഖ്യമന്ത്രിക്കെതിരെ അലനും താഹയും!
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപ്പറഞ്ഞിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്ത് അന്വേഷിക്കുകയാണ്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അലന്റെയും താഹയുടേയും റിമാന്‍ഡ് കാലാവധി കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി. കോടതിയില്‍ ഹാജരാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇരുവരും തുറന്നടിച്ചു.
തള്ളിപ്പറഞ്ഞ് പാർട്ടി
നിയമ വിദ്യാര്‍ത്ഥിയായ അലനെയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അലനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയത് വന്‍ വിവാദമുണ്ടാക്കി. സിപിഎം അംഗങ്ങളായ ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ പാര്‍ട്ടി ഇരുവരേയും തളളിപ്പറഞ്ഞു.
മാവോയിസ്റ്റെന്ന് മുഖ്യമന്ത്രി
അലനും താഹയും സിപിഎം പ്രവര്‍ത്തകര്‍ അല്ലെന്നും മാവോയിസ്റ്റുകളാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വലിയ കോളിളക്കമുണ്ടാക്കി. പരിശോധനകളൊക്കെ നടന്നു കഴിഞ്ഞെന്നും അവര്‍ മാവോയിസ്റ്റുകളാണ് എന്ന് വ്യക്തമായതായും ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞതിന് എതിരെ അലന്റെ അമ്മ സബിത മഠത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
രൂക്ഷ പ്രതികരണം
അലനും താഹയും പരിശുദ്ധരാണെന്നും തെറ്റ് ചെയ്യാത്തവരാണ് എന്നുമുളള ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനേയും താഹയേയും പിടികൂടിയത് എന്നും അവര്‍ ചെയ്ത കുറ്റം എന്താണ് എന്ന് സമയമാകുമ്പോള്‍ വിശദമായി പറയാം എന്നും പിണറായി പറയുകയുണ്ടായി. മുഖ്യമന്ത്രി തളളിപ്പറഞ്ഞതിനെ കുറിച്ച് രൂക്ഷമായാണ് അലനും താഹയും പ്രതികരിച്ചത്.
തങ്ങൾ സിപിഎമ്മുകാർ
തങ്ങള്‍ മാവോയിസ്റ്റുകളാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത് എങ്കില്‍ തങ്ങള്‍ ആരെയാണ് കൊന്നത് എന്നതിനും എന്തിനാണ് കൊന്നത് എന്നതിനും തെളിവ് കൊണ്ടുവരട്ടെ എന്ന് അലനും താഹയും പറയുന്നു. തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണ് എന്ന് ഇരുവരും അടിവരയിട്ട് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിച്ചവരാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.
മുഖ്യമന്ത്രി തെളിയിക്കണം
മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ല. തങ്ങള്‍ മാവോയസ്റ്റുകളാണെങ്കില് അത് മുഖ്യമന്ത്രി തെളിയിക്കണം. സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും അലനും താഹയും മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. അലനേയും താഹയേയും തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചിട്ടുണ്ട്.