പിണറായി വിജയനും തോമസ് ചാണ്ടിയും നാണിക്കണം.. പാന്റിന്റെ സിബ്ബ് അഴിച്ചിട്ട് അലൻസിയർ, എന്തൊരു ആശ്വാസം!
Recommended Video
കൊല്ലം: മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് തോമസ് ചാണ്ടി രാജി വെച്ചത്. തോമസ് ചാണ്ടിക്കെതിരെ കളക്ടറുടെ റിപ്പോര്‍ട്ടും വിജിലന്‍സ് ത്വരിതാന്വേഷണവും ഹൈക്കോടതി വിമര്‍ശനവും വന്നിട്ടും മന്ത്രിയെ പുറത്താക്കാനോ രാജി ആവശ്യപ്പെടാനോ മുഖ്യമന്ത്രി തയ്യാറായില്ല. പിണറായി വിജയന്റെ ഈ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഫോണ്‍ കെണിയില്‍ കുടുങ്ങിയ എകെ ശശീന്ദ്രനും ബന്ധുത്വ നിയമന വിവാദത്തില്‍പ്പെട്ട ഇപി ജയരാജനുമില്ലാത്ത പരിഗണനയാണ് കോടീശ്വരനായ മന്ത്രിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച്, കഴിഞ്ഞ ദിവസം വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് വരികയുണ്ടായി നടന്‍ അലന്‍സിയര്‍.
ഗൾഫിൽ വൻ ഭൂകമ്പവും സുനാമിയും വരുന്നു? സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ.. ഇതാണ് സത്യം
ഗത്യന്തരമില്ലാതെ രാജി
കായല്‍ കയ്യേറ്റ ആരോപണത്തില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ തോമസ് ചാണ്ടി രാജി വെച്ചില്ല. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് ലഭിച്ച നിയമോപദേശവും ചാണ്ടിക്കെതിരായിരുന്നു. എന്നിട്ടും രാജി മാത്രം സംഭവിച്ചില്ല. ഒടുക്കം ഹൈക്കോടതി അതിരൂക്ഷമായി ചാണ്ടിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ച ശേഷമായിരുന്നു നില്‍ക്കക്കള്ളിയില്ലാതെ രാജി.
രാജി വൈകിപ്പിച്ച മുഖ്യമന്ത്രി
മന്ത്രിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെയാണ് പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍ രംഗത്ത് വന്നത്. പ്രതിഷേധങ്ങളുടെ കാര്യത്തില്‍ അലന്‍സിയര്‍ തികച്ചും വ്യത്യസ്തനാണ്. ബീഫ് വിവാദത്തിലും ദേശീയ ഗാന വിവാദത്തിലുമടക്കം അലന്‍സിയറുടെ വ്യത്യസ്തത കേരളം കണ്ടതുമാണ്.
സിബ്ബ് അഴിച്ചിട്ട് പ്രതിഷേധം
തോമസ് ചാണ്ടി വിഷയത്തില്‍ അലന്‍സിയറുടെ പ്രതിഷേധം കുറച്ച് കടന്ന കൈ ആയിപ്പോയില്ലേ എന്ന് സംശയം തോന്നാം. ഒരു ദിവസം മുഴുവന്‍ തന്റെ പാന്റിന്റെ സിബ്ബ് അഴിച്ചിട്ടിട്ടാണ് അലന്‍സിയര്‍ പ്രതിഷേധം അറിയിച്ചത്. ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങളോട് തോമസ് ചാണ്ടി കാണിച്ച തെമ്മാടിത്തരത്തില്‍ കൂടുതലൊന്നുമല്ല തന്റെ ഇത്തരത്തിലുള്ള പ്രതിഷേധമെന്ന് അലന്‍സിയര്‍ പറയുന്നു.
നിരുത്തരവാദപരമായ നിലപാട്
തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനം തികച്ചും നിരുത്തരവാദപരമാണ്.സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ വലിയ സങ്കടം തോന്നി. തോമസ് ചാണ്ടിയെ ന്യായീകരിക്കുകയായിരുന്നില്ല മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. തോമസ് ചാണ്ടി ഇപ്പോഴെങ്കിലും രാജി വെച്ചതില്‍ തനിക്ക് ആശ്വാസമുണ്ട്.
പൊതുജനത്തിന് ലഭിച്ച ആശ്വാസം
തോമസ് ചാണ്ടിയെ ചുമന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. തോമസ് ചാണ്ടിയുടെ രാജിയിലൂടെ പൊതുസമൂഹത്തിന് വലിയ ആശ്വാസമാണ് ലഭിച്ചത്. ആ ആശ്വാസത്തെ പ്രതീകവത്ക്കരിച്ച് കൊണ്ടാണ് ഒരു ദിവസം മുഴുവന്‍ പാന്റിന്റെ സിബ്ബ് അഴിച്ചിട്ടു കൊണ്ടുള്ള അലന്‍സിയറുടെ പ്രതിഷേധം. ഇടതുപക്ഷ അനുഭാവിയായ നടന്‍ ഇടത് സര്‍ക്കാരിനെതിരെ എന്ന തരത്തില്‍ ബിജെപി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് ഈ പ്രതിഷേധത്തിന് നല്‍കിയിരിക്കുന്നത്.
കണ്ണ് ചൂഴ്ന്നെടുക്കൽ ഭീഷണിക്കെതിരെ
കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ഭീഷണി മുഴക്കിയതിന് എതിരെ നടത്തിയ പ്രതിഷേധമാണ് അലൻസിയറുടേതായി ഏറ്റവുമൊടുവിൽ ശ്രദ്ധിക്കപ്പെട്ടത്. തന്റെ കണ്ണിന് ബിജെപി നേതാവിന്റെ ഭീഷണിയില്‍ നിന്നും സംരക്ഷണം വേണം എന്നാവശ്യപ്പെട്ടായിരുന്നു അലന്‍സിയര്‍ രംഗത്ത് വന്നത്. കണ്ണ് കെട്ടി അലന്‍സിയര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.
പാകിസ്താനിലേക്കുള്ള ബസ്
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നിയമസഭയ്ക്ക് ചുറ്റം നിലവിളിച്ച് ഓടിക്കൊണ്ടായിരുന്നു അലന്‍സിയര്‍ പ്രതിഷേധിച്ചത്. വന്ദേമാതര വിവാദത്തില്‍ സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ ആക്രമണം നടന്നപ്പോഴും അലന്‍സിയര്‍ രംഗത്ത് വന്നു.കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി നേതാവ് രാധാകൃഷ്ണന്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പാകിസ്താനിലേക്കുള്ള ബസ്സ് തേടിയുള്ള ഒറ്റയാള്‍ തെരുവ്‌നാടകം അവതരിപ്പിച്ചായിരുന്നു അലന്‍സിയറുടെ പോരാട്ടം.
ബീഫ് വിവാദത്തിലും
മാത്രമല്ല മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരക്കാരായ സ്ത്രീകളെ മന്ത്രി എംഎം മണി അധിക്ഷേപിച്ചുവെന്ന വിവാദം കത്തിയപ്പോള്‍ സാരി ഉടുത്ത് സിനിമാ ലൊക്കേഷനില്‍ വെച്ച് വരെ പ്രതിഷേധം അറിയിക്കുകയുണ്ടായി അലന്‍സിയര്‍. ബീഫ് വിവാദത്തിലും അലൻസിയർ പ്രതികരിക്കുകയുണ്ടായി. പശുവിനെ അമ്മയാക്കുന്ന സംഘികളെ അലന്‍സിയര്‍ കണക്കിന് പരിഹസിച്ചിരുന്നു. പശുവിനെ അമ്മയാക്കാം എങ്കില്‍ തനിക്ക് കോഴിയെ സഹോദരി ആക്കിക്കൂടെ എന്നാണ് അലന്‍സിയര്‍ ചോദിച്ചത്.