വിദ്വേഷ മുദ്രാവാക്യം; പിഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം യഹിയ തങ്ങൾ അറസ്റ്റിൽ
ആലപ്പുഴ: ജില്ലയിൽ സംഘടിപ്പിച്ച പോപ്പുലർ ഫ്രണ്ടിന്റെ റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളി സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ യഹിയ തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്വേഷ മുദ്രാവാക്യം ഉയർത്തിയെന്ന് ആരോപിച്ചാണ് ആലപ്പുഴ പോലീസിന്റെ നടപടി.
ഇന്നലെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴ സമ്മേളനത്തിന്റെ ചെയര്‍മാനായിരുന്നു ഇദ്ദേഹം.

ഇന്ന് രാവിലെ ആയിരുന്നു സംസ്ഥാന നേതാവായ യഹിയ തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ നിന്നും സൗത്ത് പോലീസ് കുന്നംകുളത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ യഹിയ തങ്ങളോട് കുന്നംകുളം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, ഉടൻ തന്നെ ആലപ്പുഴ പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ചെയ്ത യഹിയ തങ്ങളെ ഇപ്പോൾ ആലപ്പുഴയിലേക്ക് കൊണ്ടുവരികയാണ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച ജന മഹാസമ്മേളനം സ്വാഗത സംഘത്തിന്റെ ചെയർമാനായിരുന്നു യഹിയ തങ്ങൾ. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. സംസ്ഥാന വ്യാപകമായി പി എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
സമാന കേസിൽ ഇന്നലെ കുട്ടിയുടെ പിതാവ് അടക്കം 4 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിന് പിന്നാലെ ആയിരുന്നു ഈ അറസ്റ്റ്. ആലപ്പുഴ സൗത്ത് പോലീസാണ് 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 10 വയസ്സുകാരനായ കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് തുടങ്ങിയവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിൽ നേരിട്ടെത്തി ആയിരുന്നു. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പത്ത് വയസുകാരനിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ആലപ്പുഴയിൽ എസ് ഡി പി ഐ പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയ ഉടൻ അസ്ക്കർ മുസാഫിർ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.
ഇതിന് പിന്നാലെ, പൊലീസ് വീട്ടിൽ എത്തി അസ്ക്കറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പള്ളുരുത്തിസിന്റേതായിരുന്നു ഈ നടപടി. അസ്ക്കറിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ചേർത്തല പൊലീസിന് കൈമാറിയിരുന്നു. അസ്ക്കറിന്റെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ പള്ളുരുത്തിയിൽ പ്രകടനം നടത്തിയിരുന്നു.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
അതേസമയം, മുദ്രാവാക്യം ആദ്യം ആരും പഠിപ്പിച്ചതല്ല എന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ താൻ സ്വന്തമായി കേട്ട് പഠിച്ചതാണെന്നും പത്തു വയസ്സുകാരൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തെറ്റാണെന്ന് ആ കുട്ടിയുടെ രക്ഷിതാക്കൾ പറയാതിരുന്നത് വേദനിപ്പിച്ചു എന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.












Click it and Unblock the Notifications