ആലപ്പുഴ തിരികെപിടിക്കാൻ കെസിയല്ല, രാഹുൽ മാങ്കൂട്ടത്തിലിറങ്ങും? കോൺഗ്രസിലെ ചർച്ച ഇങ്ങനെ
ആലപ്പുഴ: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിച്ച ഏക മണ്ഡലമായിരുന്നു ആലപ്പുഴ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുനിൽ എ എം ആരിഫാണ് മണ്ഡലത്തിൽ വിജയിച്ചത്. 9213 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്റെ വിജയം. ആരിഫ് 443003 വോട്ടുകൾ നേടിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയായ ഷാനിമോള്‍ ഉസ്മാന് 433790 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ ഏത് വിധേനയും മണ്ഡലം പിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
2009ലും 2014 ലും കെ സി വേണുഗോപാലായിരുന്നു ആലപ്പുഴയിൽ വിജയിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാൻ വേണുഗോപാൽ തന്നെ ഇറങ്ങണമെന്നാണ് നേതൃത്വത്തിന് താത്പര്യം. കഴിഞ്ഞ 28 വർഷമായി മണ്ഡലത്തിൽ ശക്തമായ ബന്ധം വളർത്തിയെടുക്കാൻ സാധിച്ച നേതാവാണ് വേണുഗോപാൽ . മതസമുദായിക നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധമാണ് പുലർത്തുന്നത്. മാത്രമല്ല വേണുഗോപാൽ എത്തിയാൽ പാർട്ടിയിൽ എതിർ സ്വരങ്ങൾ ഉണ്ടാകാൻ ഇടയില്ലെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്.

മത്സരിക്കുന്നതിനോട് കെസിക്കും താത്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളുടെ ചുമതലയും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ വേണുഗോപാലിന് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകാൻ സാധിക്കില്ല.
വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചനയുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. പാർട്ടിയിലെ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത രാഹുലിന് ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അടുത്തിടെ സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് രാഹുലിനെ വീട്ടിൽ കയറി പോലീസ് അറസ്റ്റ് ചെയ്തതും തുടർന്ന് ജയിൽ വാസം അനുഭവിച്ചതുമെല്ലാം അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിക്കാൻ കാരണമായിട്ടുണ്ടെന്നും പാർട്ടി കണക്ക് കൂട്ടുന്നു. ചാനൽ ചർച്ചകളിലും തിളങ്ങി നിൽക്കുന്ന നേതാവ് കൂടാിയാണ് രാഹുൽ.
സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് രാഹുലിനെ മാറ്റി നിർത്തണമെന്ന് താത്പര്യമുള്ള എതിർഗ്രൂപ്പുകാരും രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് അനുകൂല നിലപാട് ഉണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം വെട്ടുകയെന്നത് കൂടിയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നത്. എന്തായാലും യുവ നേതാവിനെ ഇറക്കി കൈവിട്ട തട്ടകം തിരികെ പിടിക്കാൻ നേതൃത്വം തയ്യാറാകുമോ അതോ കെസിയെ തന്നെ ഇറക്കി എൽ ഡി എഫിന് മറുപടി നൽകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.












Click it and Unblock the Notifications