കോടികളുടെ സ്വത്തുള്ള യുവതിയെ കാണാനില്ല; കൊന്നുകളഞ്ഞെന്ന് സഹോദരന് സംശയം, അന്വേഷണം തുടങ്ങി
Recommended Video

ആലപ്പുഴ: കോടികളുടെ സ്വത്തുക്കള്‍ കൈവശമുള്ള യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല. യുവതിയെ ചിലര്‍ കൊന്നുകളഞ്ഞിട്ടുണ്ടാകുമെന്ന് വിദേശമലയാളിയായ സഹോദരന് സംശയം. സംശയകരമായ രീതിയില്‍ പല ഇടപാടുകളും നടന്നിട്ടുണ്ട്. രേഖകളെല്ലാം വ്യാജമായിരുന്നു. യുവതിക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
ദുരൂതകളും സംശയങ്ങളും ചൂണ്ടിക്കാട്ടി സഹോദരന്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടു. വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. യുവതിയുടെ സാമ്പത്തിക ഇടപാടുകളും ഭൂമി വില്‍പ്പനകളുമെല്ലാം അന്വേഷിക്കുകയാണ് പോലീസ്...

കോടികളുടെ സ്വത്തുക്കള്‍
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കലിലുള്ള പ്രവീണ്‍കുമാര്‍ പി ആണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം സഹോദരി ബിന്ദുവിനെ ചിലര്‍ കൊന്നുകളഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രവീണിന്റെ സംശയം. ചേര്‍ത്തല ഡിവൈഎസ്പി എജി ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാജരേഖകള്‍ ചമച്ച്
വ്യാജരേഖകള്‍ ചമച്ചാണ് സ്വത്തുക്കള്‍ വില്‍പ്പന നടത്തിയിരിക്കുന്നതെന്ന് പ്രവീണിന് സൂചന ലഭിച്ചിട്ടുണ്ട്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ ഇതിന് തെളിവാണ്. തുടര്‍ന്നാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉണര്‍ന്നത്. ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതി വിശദമായ അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

പഠനത്തിന് പോയ ശേഷം
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ബിന്ദു താമസിച്ചിരുന്നത്. പ്രവീണ്‍ വിദേശത്ത് ജോലിക്ക് പോയ ശേഷം ബിന്ദു എംബിഎ പഠനത്തിനെന്ന പേരില്‍ ബെംഗളൂരുവിലേക്ക് പോയിരുന്നു. പിന്നീട് ഇരുവരും നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. പഠിക്കുന്ന സ്ഥലത്തെയോ സ്ഥാപനത്തെയോ കുറിച്ചുള്ള വിവരങ്ങള്‍ ബിന്ദു നല്‍കിയിരുന്നില്ല.

അച്ഛനും അമ്മയും മരിച്ചത് മാസങ്ങള്‍ക്കിടെ
2002ല്‍ അച്ഛനും അമ്മയും മാസങ്ങള്‍ വ്യത്യാസത്തില്‍ മരിച്ചു. അമ്മയാണ് ആദ്യം മരിച്ചത്. നവംബറിലായിരുന്നു അച്ഛന്റെ മരണം. അച്ഛന്‍ മരിക്കുന്നതിന് ഏതാനും മുമ്പുള്ള ദിവസം ബിന്ദു വീട്ടില്‍ വന്നിരുന്നുവത്രെ. എന്നാല്‍ രണ്ടുപേരുടേയും മരണാനന്തര ചടങ്ങുകള്‍ക്ക് ബിന്ദു വന്നിരുന്നില്ല.

വീട്ടിലെത്തി താമസം തുടങ്ങി
അച്ഛനും അമ്മയും മരിച്ച ശേഷം ബിന്ദു വീട്ടിലെത്തി താമസം തുടങ്ങിയിരുന്നുവത്രെ. വീട്ടിലെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ അവര്‍ വിറ്റു. ചേര്‍ത്തല ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിന്‍വലിച്ചു. ചില ഭൂമി ഇടപാടുകളും നടത്തി.

ദുരൂഹ ഇടപാടുകള്‍
സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപംവും മറ്റു ചില ബാങ്കുകളിലെ നിക്ഷേപങ്ങളും പിന്‍വലിച്ചിരുന്നു ബിന്ദു. രണ്ടേക്കറോളം ഭൂമി മറ്റൊരു വ്യക്തിയുമായി ചേര്‍ന്ന് വില്‍പ്പന നടത്തിയിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി പ്രവീണ്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളില്‍ ചിലര്‍ ബിന്ദുവിനോട് ചോദിച്ചിരുന്നുവത്രെ.

മറുപടിയില്ലാതെ ഒഴിഞ്ഞുമാറി
പള്ളിപ്പുറം സ്വദേശിയായ കാര്‍ ഡ്രൈവറുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നാണ് ബിന്ദു ബന്ധുക്കളോട് പറഞ്ഞത്. കാര്‍ ഡ്രൈവറെ കണ്ടെത്തി ബിന്ദുവിനെ കുറിച്ച് ചോദിച്ചിരുന്നു. പക്ഷേ, അയാള്‍ കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

വ്യാജരേഖകള്‍ സമര്‍പ്പിച്ചു
തുടര്‍ന്നാണ് ഭൂമിഇടപാടിന്റെ രേഖകള്‍ കണ്ടെത്താന്‍ പ്രവീണ്‍ നീക്കം തുടങ്ങിയത്. വിവരാവകാശ രേഖ പ്രകാരം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഇടപ്പള്ളി സബ് രജിസ്ട്രാല്‍ ഓഫീസില്‍ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സും വ്യാജമായിരുന്നുവെന്ന് ബോധ്യമായി.

വിശദമായ അന്വേഷണം
ഈ സാഹചര്യത്തിലാണ് ബിന്ദുവിനെ കാണാതായതിലുള്ള സംശയം ഉണര്‍ന്നത്. സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊന്നുകളഞ്ഞോ എന്നാണ് സംശയം. ഇക്കാര്യങ്ങളെല്ലാം വിവരിച്ചാണ് പ്രവീണിന്റെ പരാതി. വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി പറഞ്ഞു.












Click it and Unblock the Notifications