ആലപ്പുഴ റെയിൽവേ സ്റ്റേഷൻ്റെ മുഖംമാറും; പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ്, ടിക്കറ്റ് കൗണ്ടർ, നാല് എസ്കലേറ്റർ
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിരവധി മാറ്റങ്ങൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കെസി വേണുഗോപാൽ എം പി. ഡിവിഷണൽ റെയിൽവേ മാനേജരുടെ സന്ദർശനത്തിന് പിന്നാലെയാണ് പ്രതികരണം. നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകിയിരുന്നുവെന്നും തുടർന്നാണ് അദ്ദേഹം പരിശോധനയ്ക്കായി എത്തിയതെന്നും കെസി വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
'റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നാല് പുതിയ എസ്‌കലേറ്ററുകളും രണ്ട് അധിക ലിഫ്റ്റുകളും സ്ഥാപിക്കും. റെയിൽവേ ബോർഡ് ഈ പ്രവർത്തികൾക്ക് ഇതിനോടകം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.
പുതിയ ടിക്കറ്റ് കൗണ്ടറും ബുക്കിംഗ് ഓഫീസും ഒരാഴ്ചക്കകം പുതിയ പ്രവേശന കവാടത്തോട് ചേർന്ന് പ്രവർത്തന സജ്ജമാകുമ്പോൾ, അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് 45 ദിവസത്തിനകം പണി പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം ജൂലൈയോടെ പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുനൽകും. ഇതിന് പുറമെ കോച്ച് ഇൻഡിക്കേഷൻ ഡിസ്പ്ലേ ബോർഡുകൾ ഉടൻ പുനഃസ്ഥാപിക്കാനും, പ്ലാറ്റ്ഫോം ഷെൽട്ടറുകളും വിശ്രമകേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ വർഷം ആവശ്യപ്പെട്ടതുപ്രകാരം, അഞ്ചും ആറും പ്ലാറ്റ്ഫോമുകൾ ഉൾക്കൊള്ളുന്ന പുതിയൊരു ഐലൻഡ് പ്ലാറ്റ്ഫോം നിർമ്മിക്കാനുള്ള പദ്ധതിയും അംഗീകാരത്തിനായി റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്ന് ഡി.ആർ.എം അറിയിച്ചു. വടക്ക് ഭാഗത്ത് ഒരു മേൽപ്പാലവും തെക്ക് ഭാഗത്ത് ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന ആർ ഒ ബി നിർമ്മിക്കുന്നതിന്റെ സാധ്യതകളും റെയിൽവേ പരിശോധിക്കുന്നുണ്ട്.
ആലപ്പുഴയ്ക്ക് പുറമെ കായംകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിലെ നിർമ്മാണ പുരോഗതിയും വിലയിരുത്തി. കായംകുളത്ത് പുതിയ ടിക്കറ്റ് കൗണ്ടറും പ്രവേശന കവാടവും ഒരാഴ്ചയ്ക്കുള്ളിൽ തുറക്കുമെന്നും, പി എം ഗതിശക്തി പ്രകാരമുള്ള മുഴുവൻ ജോലികളും ജൂലൈ അവസാനത്തോടെ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ മൂന്ന് പുതിയ ലിഫ്റ്റുകൾക്ക് കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ കാലതാമസം നേരിട്ട 6 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനും പുതിയതായി രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ സി വേണുഗോപാൽ അറിയിച്ചു.












Click it and Unblock the Notifications