ആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോ
ആലത്തൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനായി 12 പേരുകള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കിയപ്പോൾ പട്ടികയിൽ ഇടം പിടിച്ച ഏക വനിതാ സ്ഥാനാർത്ഥിയായിരുന്നു രമ്യാ ഹരിദാസ്. അധികം കേട്ട് പരിചയമില്ലാത്ത ഈ വനിതാ നേതാവ് ആരാണെന്നായി പിന്നീട് സോഷ്യൽ മീഡിയയിലെ ചർച്ച. അധികം വൈകാതെ തന്നെ ആലത്തൂർ പിടിക്കാൻ കോൺഗ്രസ് ഇറക്കുന്ന ഈ യുവ നേതാവ് ചില്ലറക്കാരിയല്ലെന്ന് വ്യക്തമായി.
ആറ് വർഷം മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കണ്ടെടുത്ത യുവനേതാവാണ് രമ്യാ ഹരിദാസ്. നാല് ദിവസം നീണ്ടു നിന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമിനിടെ രമ്യയുടെ നേതൃത്വ പാടവം രാഹുൽ ഗാന്ധി തിരിച്ചറിയുകയായിരുന്നു. നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. പൊതുപ്രവർത്തന രംഗത്ത് മാത്രമല്ല കലാരംഗത്തും കഴിവുതെളിയിച്ചയാളാണ് രമ്യാ. പാട്ട് പാടിയും ഒഴുക്കോടെ സംസാരിച്ചും കേൾവിക്കാരെ കൈയ്യിലെടുക്കുന്ന രമ്യാ ഹരിദാസിന്റെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.
ആലത്തൂർ പിടിക്കാൻ
കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് അപ്രതീക്ഷിതമായാണ് രമ്യാ ഹരിദാസിന്റെ പേര് കടന്നുവരുന്നത്. ഇടത് കോട്ടയായ ആലത്തൂർ പിടിക്കാനാണ് രമ്യ ഇറങ്ങുന്നത്. 2009ൽ രൂപം കൊണ്ട ആലത്തൂർ മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം തവണയും ഇടതുപക്ഷത്തിന്റെ പികെ ബിജു തന്നെയാണ് വിജയിച്ചത്. ഇക്കുറിയും ആലത്തൂരിനായി പികെ ബിജു മത്സരരംഗത്തുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരിൽ പുതുചരിത്രമെഴുതുമോയെന്നാണ് ഇനി അറിയേണ്ടത്.
രാഹുൽ കണ്ടെടുത്ത നേതാവ്
2013ലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ടാലന്റ് ഹണ്ട് നടക്കുന്നത്. 4 ദിവസം നീണ്ടു നിന്ന പരിപാടിയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമായും കൃത്യമായും അവതരിപ്പിച്ച രമ്യയിലെ നേതൃത്വപാടവം അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രത്യേക ടീമിലും ഇടം നേടി ഈ യുവനേതാവ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ
പഠന കാലത്ത് കെഎസ്യുവിന്റെ സജീവ പ്രവർത്തകയായിരുന്നു രമ്യാ ഹരിദാസ്. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി. നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് രമ്യാ. ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തക കൂടിയാണ് രമ്യ.
കലാരംഗത്തും മികവ്
പൊതുപ്രവർത്തന രംഗത്ത് മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട് രമ്യാ. കലോത്സവങ്ങളിലും നൃത്തവേദികളും തിളങ്ങി. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷത്തിലും പ്രത്യക്ഷപെട്ടു. മികച്ച ഗായികയും പ്രാസംഗികയുമായ രമ്യയുടെ രസകരമായൊരു പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വനിതാ മുന്നേറ്റത്തെ സിനിമാ ഗാനങ്ങളോട് ഉപമിച്ചായിരുന്നു രമ്യയുടെ പ്രസംഗം. രമ്യയുടെ പാട്ടിന് താളം പിടിച്ച് സദസ്സും ഒപ്പം ചേർന്നു.
കാനനച്ഛായയിൽ
പണ്ടത്തെ തലമുറ പാടിയിരുന്നൊരു പാട്ടുണ്ട്. കാനനച്ഛായയിൽ ആട് മേയ്ക്കാൻ ഞാനും വരട്ടയോ നിന്റെ കൂടെ. അന്ന് പുരുഷന്മാർ അങ്ങനെ ചോദിക്കുമ്പോൾ ആ പെൺകുട്ടി മറുപടി പറയും പാടില്ല പാടില്ല നമ്മേനമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ, ഇങ്ങനെയായിരുന്നു ഒരു കാലഘട്ടം. എന്നാൽ പുതിയ തലമുറ ഇതേ പാട്ട് മാറ്റി പാടിയിരിക്കുകയാണ്. നമ്മൾ അങ്ങോട്ട് ചോദിക്കുകയാണ് ഞാനും വരട്ടെ ഞാനും വരട്ടെ ആട് മേയ്ക്കാൻ കാട്ടിനുള്ളിലെന്ന്. നാടൻ പാട്ടുകളടക്കം താളത്തിൽ പാടി സദസ്സിനെ കൈയ്യിലെടുത്താണ് രമ്യ പ്രസംഗം അവസാനിപ്പിക്കുന്നത്.
വീഡിയോ
വൈറലായ രമ്യയുടെ പ്രസംഗത്തിന്റെ വീഡിയോ
രമ്യയെ പിന്തുണച്ച് പികെ ഫിറോസ്
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രമ്യയ്ക്ക് പിന്തുണ അറിയിച്ചെത്തിയിരുന്നു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഫേസ്ബുക്കിലിട്ടൊരു കുറിപ്പ് ഇപ്പോൾ യുഡി എഫ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ വോട്ടർമാർക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ല. ഒരു നാട്ടുകാരന്റെ ഉറപ്പാണിതെന്ന് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഗോവയിൽ പരീക്കറിന്റെ പകരക്കാരനെ കണ്ടെത്താൻ ബിജെപി; മുഖ്യമന്ത്രിപദത്തിനായി സഖ്യകക്ഷികളും രംഗത്ത്