സിനിമയിൽ നിന്നും പുറത്താക്കണമെങ്കിൽ ആയിക്കൊള്ളൂ.. തോക്ക് ചൂണ്ടൽ വിവാദത്തിൽ അലൻസിയർ
കോഴിക്കോട്: ചലച്ചിത്ര പുരസ്ക്കാര ചടങ്ങിലെ കളി കാര്യമായിരിക്കുന്നു. മുഖ്യാതിഥിയായി പങ്കെടുത്ത നടന് മോഹന്‍ലാലിന് നേര്‍ക്ക് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ച അലന്‍സിയറിനോട് താരസംഘടനയായ എഎംഎംഎ വിശദീകരണം തേടിയിരിക്കുകയാണ്.
താന്‍ മോഹന്‍ലാലിനോടുള്ള പ്രതിഷേധം കാണിച്ചതല്ലെന്നും സമൂഹത്തോടുള്ള പ്രതിഷേധമാണ് കാണിച്ചത് എന്നുമാണ് സംഭവം വിവാദമായതിന് പിന്നാലെ അലന്‍സിയര്‍ നല്കിയ വിശദീകരണം. എന്നാല്‍ പ്രസിഡണ്ടിനെ അപമാനിച്ചതിന് അമ്മയ്ക്ക് നടന് വിശദീകരണം നല്‍കിയേ മതിയാവൂ. വിവാദത്തിന് പിന്നാലെ സിനിമാ അഭിനയം തന്നെ നിര്‍ത്തിയാലോ എന്ന ആലോചനയിലാണ് താനെന്ന് അലന്‍സയര്‍ പ്രതികരിക്കുന്നു.
വിശദീകരണം തേടി അമ്മ
ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട വിവാദത്തില്‍ അലന്‍സിയറിന്റെ പ്രതികരണം. ചലച്ചിത്ര പുരസ്ക്കാര ചടങ്ങില്‍ വെച്ച് മോഹന്‍ലാലിന് നേര്‍ക്ക് കൈ കൊണ്ട് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ചതിന് ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് താരസംഘടന അലന്‍സിയര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
7 ദിവസത്തെ സമയം
ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന് വിശദീകരണം നല്‍കണം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് അലന്‍സിയര്‍ പറയുന്നു. താന്‍ സമയത്തിനുള്ളില്‍ തന്നെ അമ്മയ്ക്ക് മറുപടി കൊടുക്കും. ഒരു സംഘടനയാകുമ്പോള്‍ അതിന് ചില നിയമാവലികളൊക്കെ ഉണ്ടാകുമല്ലോ എന്നും അലന്‍സിയര്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.
കോപ്പി മാധ്യമങ്ങൾക്കും
ആ വിവാദവുമായി ബന്ധപ്പെട്ട് തനിക്കും ഒരു വ്യക്തത വരുത്തേണ്ടതുണ്ട്. അമ്മയ്ക്ക് നല്കുന്ന മറുപടിയുടെ ഒരു കോപ്പി മാധ്യമങ്ങള്‍ക്കും നല്‍കുമെന്നും അലന്‍സിയര്‍ പറയുന്നു. താനന്ന് മൂത്രമൊഴിക്കാന്‍ മുട്ടി നില്‍ക്കുകയായിരുന്നു. ലാലിന്റെ പ്രസംഗം തീര്‍ന്ന ഉടനെ എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോകുമ്പോള്‍ കൈ തോക്ക് പോലെയാക്കി ഒരു തമാശ കാട്ടിയതാണ്. അത് പ്രതിഷേധമായിരുന്നില്ല.
അയ്യോ ഇതൊന്ന് നിര്‍ത്തിത്തരുമോ
അയ്യോ ഇതൊന്ന് നിര്‍ത്തിത്തരുമോ എന്നായിരുന്നു ആ ആംഗ്യത്തിന് അര്‍ത്ഥം. ഒരു സുഹൃത്തിനോട് കാണിച്ച തമാശ മാത്രമായിരുന്നു അത്. തിരികെ പോരുമ്പോള്‍ എന്തായിരുന്നു പ്രതിഷേധമെന്ന് ഒരു മാധ്യമപ്രവര്ത്തകന് തന്നോട് ചോദിച്ചു. എന്ത് പ്രതിഷേധം, താനൊരു പ്രതിഷേധവും നടത്തിയതായി ഓര്‍ക്കുന്നില്ലല്ലോ എന്ന് മറുപടി പറഞ്ഞു. നടന്നത് എന്തെന്ന് ഓര്‍മ്മയില്ലെന്ന് താന്‍ പറഞ്ഞെന്നാണ് പിറ്റേന്ന് വാര്‍ത്ത വന്നത്.
ലാൽ അറിഞ്ഞിട്ടേ ഇല്ല
താനിപ്പോള്‍ കണ്ണിറുക്കിയാലും കൈ ചൂണ്ടിയാലും ഒക്കെ പ്രതിഷേധമായാണ് ആളുകള്‍ കാണുന്നത്. തമാശയ്ക്ക് ഒരു കൈയാംഗ്യം കാണിക്കാനുള്ള അവകാശം പോലും മനുഷ്യന് ഇല്ലേ എന്നും അലന്‍സിയര്‍ ചോദിക്കുന്നു. മനോരമയില്‍ വാര്‍ത്ത വന്നപ്പോള്‍ താന്‍ മോഹന്‍ലാലിനെ വിളിച്ച് വാര്‍ത്ത കണ്ടിരുന്നോ എന്ന് ചോദിച്ചു. അങ്ങനൊരു സംഭവം എപ്പോള്‍ നടന്നു എന്നാണ് ലാല്‍ തിരിച്ച് ചോദിച്ചത്.
അന്ന് ചെവിയിൽ ചോദിച്ചത്
രണ്ട് സിനിമകളില്‍ ഒരുമിച്ച് തങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. താന്‍ ഏറ്റവും അധികം ആരാധിക്കുന്ന നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍. അലന്‍സിയര്‍ എന്താണ് ചെവിയില്‍ പറഞ്ഞതെന്ന് പത്രക്കാര് ചോദിച്ചെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സുഖമല്ലേ എന്നാണ് താനന്ന് ചെവിയില്‍ ചോദിച്ചത്. അന്ന് സ്റ്റേജിലേക്ക് കയറുമ്പോള്‍ മുഖ്യമന്ത്രി തന്നോട് ചോദിച്ചു ഒന്ന് നടന്ന് വരുന്നത് കണ്ടിരുന്നല്ലോ എന്ന്.
പുറത്താക്കണമെങ്കിൽ ആവാം
താന്‍ മൂത്രമൊഴിക്കാന്‍ പോയതായിരുന്നു എന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചിരിച്ചു. തന്നെ സിനിമയില്‍ നിന്നും നാളെ പുറത്താക്കണം എന്നുണ്ടെങ്കില്‍ നിങ്ങള്ക്കതാവാം. തനിക്ക് ഒരു കുഴപ്പവും ഇല്ല. സിനിമാഭിനയും മതിയാക്കണം എന്നാണെങ്കില്‍ മതിയാക്കിത്തരാം. സിനിമയ്ക്കോ സമൂഹത്തിനോ അത് കൊണ്ട് ഒരു നഷ്ടവും സംഭവിക്കില്ല. അഭിനയും നിര്‍ത്തുന്നതിനെ കുറിച്ച് കുറേക്കാലമായി ആലോചിക്കുന്നു.
കൊന്നോളൂ, ആത്മഹത്യ ചെയ്യില്ല
കുറച്ച് പണവും പ്രശസ്തിയും കിട്ടുന്നുണ്ട്. ബാക്കിയൊക്കെ അന്നന്നത്തെ അന്നത്തിന് വേണ്ടിയുള്ള തൊഴിലാണ്. സെക്രട്ടേറിയറ്റില്‍ പോയി ഒപ്പിട്ട് ചെയ്യുന്ന ഒരു ജോലി പോലെയാണ് തനിക്ക് സിനിമാഭിനയം. തന്നെ അടുത്ത് അറിയാത്തവരാണ് ഒരു തമാശയെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്. തന്നെ കൊന്നോളൂ എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറല്ലെന്ന് അലന്‍സിയര്‍ പറയുന്നു.