യേശുദാസിനെതിരെ തുറന്നടിച്ച് അലൻസിയർ; സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തി, സാദ്ധ്യതകൾ ഇല്ലാതാക്കി!
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ കെജെ യേശുദാസിനെതിരെ പരോക്ഷ വിമർശനവുമായി നടൻ അലൻസിയർ. ചിലരുടെ ഏകാധിപത്യം മലയാള സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തി. എല്ലാം അവരുടെ വരുതിയിലാക്കാനാണ് ചിലരുടെ ആഗ്രഹം. പലര്‍ക്കും ലഭിക്കേണ്ട വിശാല സാദ്ധ്യതകളാണ് ഇവര്‍ ഇല്ലാതാക്കിയത്. എന്ന് പരോക്ഷമായാണ് അദ്ദേഹം യേശുദാസിനെ വിമർശിച്ചത്.
യേശുദാസിനെതിരെ അനുകൂലമായും പ്രതികൂലമായും നിരവധി പ്രമുഖർ പ്രതികരിച്ചിരുന്നു. ബഹുഭൂരിപക്ഷം കലാകാരന്മാരും ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും ആദ്യം പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ശേഷം ഗായകന്‍ പിന്നീട് നിലപാട് മാറ്റി ചടങ്ങില്‍ പങ്കെടുത്തതാണ് അദ്ദേഹത്തിനെതിരായ പ്രതിഷേധത്തിന് കാരണം. പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുകയുള്ളൂ എന്ന തീരുമാനത്തെ തുടര്‍ന്നാണ് അറുപത്തിയഞ്ചാമത് ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടത്.
തീരുമാനം മാറ്റിയത് പ്രകോപിപ്പിച്ചു
കുറച്ച് പേർക്ക് മാത്രമേ രാഷ്ട്രപതി അവാർഡ് നൽകുകയുള്ളൂ എന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് അറുപതെട്ടോളം പേർ ചടങ്ങ് ബഹിഷ്ക്കരിക്കുകയായിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് ജേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയമാവുകയും എഴുപതില്‍ പരം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയ യേശുദാസും ജയരാജും പിന്നീട് തീരുമാനം മാറ്റി ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു.
ബഹിഷ്ക്കരിച്ചവരിൽ മലയാളികളിലെ പ്രമുഖരും
ഫഹദ് ഫാസില്‍, പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങിയ മലയാളി താരങ്ങളടക്കം അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ ജയരാജും യേശുദാസും പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കുകയായിരുന്നു. എതിര്‍പ്പ് വ്യക്തമാക്കി വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറാനായി തയ്യാറാക്കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.
രാഷ്ട്രീയ പ്രേരിതം
റിഹേഴ്സൽ സമയത്താണ് രാഷ്ട്രപതിയല്ല എല്ലാവർക്കും അവാർഡ് വിതരണം ചെയ്യുന്നതെന്ന വിവരം അറിയുന്നത്. എന്നാൽ മലയാളികളായിട്ടും ഇക്കാര്യത്തിൽ തങ്ങളെ മാറ്റി നിർത്തിയാണു മലയാള സിനിമാ രംഗത്തുള്ളവർ അവാർഡ് ബഹിഷ്ക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് അവാർഡ് കരസ്ഥമാക്കിയ ‘സിൻജാർ' സിനിമയുടെ നിർമാതാവും സംവിധായകനും പറഞ്ഞിരുന്നു. രാഷ്ട്രം നൽകുന്ന പരമോന്നത അവാർഡ് നിരസിക്കുകയല്ല പ്രതിഷേധിക്കാനുള്ള മാർഗം. ചിലർ രാഷ്ട്രീയ പ്രേരിതമായി സംഭവം വിവാദമാക്കുകയായിരുന്നുവെന്നും സംവിധായകൻ സന്ദീപ് പാമ്പള്ളി, നിർമാതാവ് ഷിബു ജി. സുശീലൻ എന്നിവർ പറഞ്ഞു.
വാങ്ങിയശേഷം പ്രതിഷേധിക്കാം...
അവാർഡ് വാങ്ങിയശേഷം എല്ലാവർക്കും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാമായിരുന്നു. വേണമെങ്കിൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന വിരുന്നു സൽക്കാരം ബഹിഷ്കരിക്കുകയോ, കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഇതിലൊന്നുമായിരുന്നില്ല ചിലരുടെ താൽപ്പര്യമെന്ന് ഇരുവരും ആരോപിച്ചു. ചെമ്മീൻ സിനിമയ്ക്കു ലഭിച്ച അവാർഡ് അക്കാലത്തു കേന്ദ്രമന്ത്രിയിൽനിന്നാണ് സ്വീകരിച്ചത്. അന്ന് ആരും രാഷ്ട്രതി നൽകണമെന്നാവശ്യപ്പെട്ട് സമരം ചെയിതിട്ടില്ലെന്നും സംവിധായകൻ സന്ദീപ് പാമ്പള്ളി പറഞ്ഞു.