വെന്തുരുകി കേരളം, നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, വേനൽ മഴ വൈകും, കോട്ടയത്ത് തീപിടുത്തം
തിരുവനന്തപുരം: കൊടും ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്തെ മിക്ക ജില്ലയിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും 37 ഡിഗ്രിയോളമാണ് ചൂട്. കോട്ടയത്താണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ 37 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
നിർഭയ കേസ്: വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതി മുറിയിൽ കുഴഞ്ഞ് വീണു
വെള്ളി, ശനി ദിവസങ്ങളിൽ നാല് ജില്ലകളിൽ നാല് ഡിഗ്രിവരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്.
കോട്ടയം ജില്ലയിലെ ഈരയിൽ കടവ് ബൈപ്പാസിന് സമീപം കനത്ത ചൂടിനെ തുടർന്ന് തീപിടുത്തം ഉണ്ടായി. ഫയർ ഫോഴ്സ് എത്തി തീയണച്ചതിനാൽ വലിയ നാഷനഷ്ടങ്ങൾ ഉണ്ടായില്ല. വേനൽ മഴ ലഭിക്കാത്തതും ചൂട് കൂടാൻ കാരണമായി. പലയിടത്തും ജലക്ഷാമവും നേരിട്ട് തുടങ്ങിയിട്ടുണ്ട്. മാർച്ച് 20ന് ശേഷം വേനൽ മഴ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാധാരണയായി മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേരളത്തിൽ ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. എന്നാൽ ഇക്കുറി വേനൽ എത്തുന്നതിന് മുമ്പ് തന്നെ വെന്തുരുകുകയാണ് സംസ്ഥാനം. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും സമാനമായ അവസ്ഥയാണുള്ളത്. സൂര്യാഘാതമേൽക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.