കൊടുങ്ങല്ലൂരിൽ പാസ്റ്ററെ ആക്രമിച്ചതിനെ ന്യായീകരിച്ച് അലി അക്ബർ.. കൂലിക്ക് മതം മാറ്റുന്നുവെന്ന്
കോഴിക്കോട്: തൃശൂർ കൊടുങ്ങല്ലൂരിൽ പാസ്റ്ററേയും വൈദിക വിദ്യാർത്ഥികളേയും മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകർ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഹിന്ദുക്കളുടെ വീട്ടിൽ കയറി കളിക്കരുതെന്നും ഭീഷണി മുഴക്കിയായിരുന്നു ഹിന്ദു വർഗീയവാദികളുടെ ആക്രമണം.
ആർക്കും ഏത് മതത്തിലും വിശ്വസിക്കാനും മതപ്രചാരണം നടത്താനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്ന നാട്ടിലാണ് ഇത്തരം തെമ്മാടിത്തരം പകൽ വെളിച്ചത്തിൽ നടക്കുന്നത്. ഹിന്ദു ഹെൽപ് ലൈൻകാരുടെ പ്രവൃത്തിയെ ന്യായീകരിക്കാൻ സംഘപരിവാർ അനുകൂലികൾ കൂട്ടമായി രംഗത്തുണ്ട്. ഹിന്ദുവീടുകളിൽ കയറി ദൈവങ്ങളെ കുറ്റം പറയുന്നുവെന്നും വിശ്വാസങ്ങളെ അപമാനിക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. ഇതേ ന്യായീകരണവുമായി സംവിധായകനും സംഘപരിവാർ അനുകൂലിയുമായ അലി അക്ബറും രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
മതം മാറ്റാൻ ശ്രമിച്ചിട്ടില്ല
30 വർഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവൾ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ് അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാൻ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടിൽ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്, ചാച്ചനും അമ്മച്ചിയും ഇത്തയും ഉമ്മയുമുള്ള കുടുംബം, നാളെ എന്റെ ബന്ധുവായി ഒരു ഹൈന്ദവൻ കയറി വന്നാൽ അവനൊരു പൂജാ മുറി തയ്യാറാക്കുന്നതിൽ എനിക്കെതിർപ്പുമില്ല.
പരസ്പരം അംഗീകരിക്കാം
ഈശ്വരൻ ഒന്നേയുള്ളു നീയതിനെ വിവിധ പേരുകളിൽ രൂപങ്ങളിൽ വിളിച്ചോളൂ എന്നു പറഞ്ഞ ധർമ്മ സന്തതിയാണ് ഞാൻ, നിങ്ങൾ എന്റെ പരേതനായ അമ്മായി അപ്പനെ, അമ്മായി അമ്മയെപ്പോലെ അവരുടെ കുടുംബത്തെ പോലെ ദൈവ സ്നേഹമുള്ള ക്രിസ്ത്യാനികൾ ആവൂ, എന്റെ പരേതയായ ഉമ്മയെപ്പോലെ അല്ലാഹുവിനെ സ്നേഹിക്കുന്ന മുസ്ലിം ആകൂ, എന്റെ ഗുരുനാഥരെ പോലെ ധർമ്മത്തിൽ ചലിക്കുന്ന ഹിന്ദുവാകൂ... ഒരു തർക്കത്തിനും ഇട വരാത്തവിധം പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകൂ ഈ ധർമ്മ ഭൂവിൽ അതിനുള്ള ഇടമുണ്ട്.
വിശ്വാസത്തിൽ കോലിട്ടിളക്കരുത്
ഓരോരുത്തരും അവനവൻ ആയിരുന്നാൽ മതി, അന്യന്റെ വിശ്വാസത്തിൽ കോലിട്ടിളക്കാതിരുന്നാൽ മതി, മതത്തിന്റെ പേരിൽ ഭരണത്തിൽ കൈയിട്ട് വരാതിരുന്നാൽ മതി, എന്റേത് വലുതും നിന്റേതു ചെറുതും എന്നൊരു ധാരണയുണ്ടല്ലോ അതങ്ങു മാറ്റി വച്ചാൽ മതി... രണ്ടു മതത്തെയും ഒന്നിനെയും ഹനിക്കാത്ത ഒരു സംസ്കാരത്തെയും ഞാനറിഞ്ഞിട്ടുണ്ട്, പഠിച്ചിട്ടുമുണ്ട് തർക്കിച്ചിട്ടു മുണ്ട് ഇനിയും തർക്കിക്കുകയുമാവാം..
കൂലിക്ക് മതംമാറ്റുന്നവർ
അല്ലാതെ വിശുദ്ധ ഖുർആൻ ഒരു വട്ടം പോലും വായിക്കാതെ പോസ്റ്റിൽ മലവിസർജ്ജനം നടത്തുന്ന പച്ചകളെയും, തീവ്രവാദികളെയും , കൂലിക്ക് മതം മാറ്റാൻ നടക്കുന്ന സുവിശേഷകരെയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല എതിർക്കുകയും ചെയ്യും. എന്റെ സുഹൃദ് വലയത്തിൽ നല്ല ക്രിസ്ത്യൻ പുരോഹിതരുണ്ട്, മുസ്ലിം പണ്ഡിതരുണ്ട്, സ്വാമി ചിതാനന്ദപുരിരാജയും,മാതാ അമൃതാനന്ദമയിയും, അതിലുപരി നല്ല നിരീശ്വര വാദികളുമുണ്ട്. ഇവരാരും തന്നെ അലിഅക്ബറിനെ അവരാക്കാൻ ശ്രമിച്ചിട്ടില്ല, അവരെ ഞാനാക്കാൻ ഞാനും ശ്രമിച്ചിട്ടില്ല.
എല്ലാവരും ഒരുമിച്ച് വാഴുന്ന ഇടം
എല്ലാം ഉൾക്കൊള്ളുന്ന നല്ല സുഗന്ധം പരക്കുന്ന ഒരിടമാക്കി ഈ ഭാരതത്തെ മാറ്റുക നാനാത്വത്തിൽ ഏകത്വമെന്നത് നമുക്ക് മാത്രം അവകാശപെട്ടതാണ്.. ഭാരതം ഒരിക്കലും കൊന്നൊടുക്കുന്ന ഇസ്ലാമിക രാഷ്ട്രമാവരുത്, ദൈവരാജ്യവുമാകരുത്, എന്റെ വീടു പോലെ കൃസ്ത്യാനിയും, മുസൽമാനും, ഹൈന്ദവനും.. പട്ടിയും പൂച്ചയും സകല പ്രകൃതിയും സഹോദര്യത്തോടെ വാഴുന്ന ഇടമാകണം.. ഒരു ധർമ്മത്തിന്റെ കീഴിൽ ഒരു കൊടിയുടെ കീഴിൽ ഒരു നിയമത്തിന്റെ കീഴിൽ . ഇതൊക്കെ പറയുന്നതിന്റെ പേരിൽ മൂർച്ച കൂട്ടപ്പെടുന്ന ആയുധങ്ങൾക്ക് എന്റെ ചിന്തയെ മുറിക്കാനാവില്ല എന്നുത്തമ വിശ്വാസവമുണ്ട്. ആർക്കു മുറിവേറ്റാലും പ്രതികരിക്കയും ചെയ്യും.
ഫേസ്ബുക്ക് പോസ്റ്റ്
അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്