അലിയുടെ പ്രചാരണ സേനക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: മുസ്ലീം ജനവിഭാഗങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ന്യൂനപക്ഷ വികസന മന്ത്രി മഞ്ഞളാംകുഴി അലി യുവാക്കളെ നിയമിക്കുന്നത് കൂടുതല്‍ വിവാദത്തിലേക്ക്. ആയിരം മുസ്ലീം യുവാക്കളെയാണ് 4000 രൂപ മാസ ശമ്പളത്തില്‍ സര്‍ക്കാരിന്റെ പ്രചാരണത്തിനായി അലി നിയമിച്ചത്.
അലിയുടെ നടപടി ഭരണഘടനാ വിരുദ്ധവും സ്വജന പക്ഷപാതപരവും ആണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. പ്രതിപക്ഷവും സാമൂഹ്യ വിമര്‍ശകരും അലിക്കെതിരെ വാളെടുത്തുകഴിഞ്ഞു. അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ അത് സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
നമ്മുടെ ജനാധിപത്യ വ്യവസ്ഥ പൊതുവായതോ സ്വകാര്യമായതോ ആയ പ്രചാരണ സേനയെ നിയോഗിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍പി ഭാസ്‌കര്‍ ഈ വിഷയത്തോട് പ്രതികരിച്ചത്. ഈ നടപടി അലിയുടോയും സമുദായത്തേയും പാര്‍ട്ടിയേയും തന്നെയാണ് നശിപ്പിക്കകയെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് അലി പ്രകടിപ്പിച്ചിരിക്കുന്നതെന്നും ബി ആര്‍പി ഭാസ്‌കര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ധനകാര്യ മന്ത്രിയും സിപിഎം എല്‍എയുമായ ടിഎം തോമസ് ഐസകും അലിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ പ്രചരിപ്പിക്കേണ്ട കാര്.മില്ലെന്നും അതെല്ലാം മുസ്ലീം സമുദായത്തിലുള്ള വര്‍ക്ക് അറിയാമെന്നും ആയിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. ഇത് സംസ്ഥാനത്ത് കൂടുതല്‍ ധ്രുവീകരണങ്ങള്‍ ഉണ്ടാക്കുവാനേ ഇടനല്‍കുകയുള്ളു എന്നും ഐസക് പറഞ്ഞു.
മന്ത്രിസഭയെ ധിക്കരിച്ച് അലി നടത്തുന്ന നിയമനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബിജെപി സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. റിക്രൂട്ട് ചെയ്യപ്പെടുന്ന ആളുകളെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.