വീഡിയോ കോളിൽ ഒരു പെൺകുട്ടി സംസാരിക്കുന്നു, പിന്നീട് വസ്ത്രങ്ങൾ സ്വയം മാറ്റുന്നു; ഭീഷണിയെ കുറിച്ച് അനീഷ്
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള് നിരന്തരം കേള്‍ക്കുന്നതാണ്. ഒരു വലിയ മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകളെ പല വിധത്തിലും കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിപ്പറിക്കുന്നതാണ് ഈ സംഘഹ്ങളുടെ പ്രധാന രീതി.
Recommended Video
അടുത്തിനിടെ കേരള പൊലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. പലരും ഈ സംഘങ്ങളുടെ തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ സുഹൃത്തിന് സംഭവിച്ച ഒരു അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് സീരിയല്‍ താരം അനീഷ് രവി.
ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് അനീഷ് ഇക്കാര്യത്തെ കുറിച്ച് തുറന്നുപറയുന്നത്. വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി വീഡിയോ കോള്‍ ചെയ്ത് പണം തട്ടുന്ന രീതിയില്‍ അകപ്പെട്ട തന്റെ സുഹൃത്തിന്റെ അനുഭവമാണ് അനീഷ് വീഡിയോയില്‍ പറയുന്നത്. സഹപ്രവര്‍ത്തകനും ആര്‍ട്ട് ഡയറക്ടറുമായ അനില്‍ ആണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ അകപ്പെട്ടത്. അനീഷ് രവിയുടെ വാക്കുകളിലേക്ക്..
പെട്ടെന്ന് ഒരു ലൈവിലേക്ക് വരേണ്ട സാഹചര്യമായതുകൊണ്ടാണ് ഇപ്പോള്‍ വന്നത്. അളിയന്‍സ് സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാര്‍ത്തകള്‍ നമ്മള് കേള്‍ക്കുന്നുണ്ടായിരുന്നു. നേരത്തെ നമ്മുടെ സൗണ്ടില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ക്കും ഇത്തരത്തിലുള്ള അബദ്ധം സംഭവിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ നമ്മുടെ ആര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന അനിലിനും ഇങ്ങനെ ഒരു സംഭവമുണ്ടായി.
ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് വന്നപ്പോഴാണ് നമുക്ക് മനസിലായത്. അറിയാത്ത നമ്പറില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുക. നമുക്ക് തീര്‍ത്തും പരിചയമില്ലാത്ത ഒരാളുടെ കോള്‍ വന്നാല്‍, പ്രത്യേകിച്ച് വീഡിയോ കോള്‍ വന്നാള് നമ്മള് എന്തിനാണ് എടുക്കുന്നത്. അങ്ങനെ എടുത്താല്‍ ഒരുപാട് അബദ്ധങ്ങള്‍ പറ്റുമെന്ന് അനീഷ് പറയുന്നു.
തുടര്‍ന്ന് ഇവരുടെ കെണിയില്‍പ്പെട്ട ആര്‍ട്ട് ഡയറക്ടറാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. തനിക്ക് വന്ന വീഡിയോ കോളും പിന്നീട് തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് അനില്‍ വിശദീകരിക്കുന്നത്. ഒരു വീഡിയോ കോള്‍ അനിലിന് ആദ്യം വരുകയായിരുന്നു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഒരു പെണ്‍കുട്ടി നിന്ന് സംസാരിക്കുന്നു. ഇതിനിടെ അവര്‍ അവരുടെ ഡ്രെസൊക്കെ മാറ്റുകയാണ്. അപ്പോഴേക്കും അനില്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് വന്ന വീഡിയോയില്‍ കാണാന്‍ സാധിച്ചത്, അനിലിന്റെ മറ്റൊരു തരത്തിലുള്ള വീഡിയോ കൂടെ മിക്സ് ചെയ്തിട്ട്, അവര്‍ അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണെന്നാണ് അറിയിച്ചത്. അതുകൊണ്ട് അത് ഡിലീറ്റ് ചെയ്യണമെങ്കില്‍ 11,500 രൂപ അയച്ചുനല്കണമെന്നാണ് സംഘം പറഞ്ഞത്.
അതുകൊണ്ട് ഇത്തരത്തിലുള്ള വീഡിയോ കോള്‍ വരുന്ന സമയത്ത് ഒരു കാരണവശാലും എടുക്കരുത്. പരിചയമില്ലാത്ത ഒരാള്‍ എന്തിനാണ് നമ്മളെ വീഡിയോ കോള്‍ ചെയ്യുന്നത്. പരിചയമില്ലാത്ത ആളുകളുടെ വീഡിയോ കോള്‍ എടുക്കാതിരിക്കുക. ഇത്തരം ഭീഷണികള്‍ നേരിട്ട ഒരുപാട് പേര് സിനിമ മേഖലയില്‍ ഉണ്ടെന്ന് അനീഷ് പറയുന്നു. 11500 രൂപയാണ് അനിലിനോട് ചോദിച്ചത്. ഒരുപക്ഷേ, അത് കുറയുമായിരിക്കും. മാനം ഭയന്ന് ഇത്തരത്തില്‍ പൈസ അയക്കുന്നവരുണ്ടാകും.
കൈ തട്ടി കോള്‍ എടുത്താല്‍ പോലും ഈ കെണിയില്‍ നമ്മള് അകപ്പെടും. അതുകൊണ്ട് വളരെ സൂക്ഷിച്ച് ഫോണ്‍ ഉപയോഗിക്കുക. ഫേക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ സംഭവിക്കുന്നത് നമ്മുടെ കുട്ടികള്‍ക്കാണ്. ഇത്തരം അബദ്ധങ്ങളില്‍ കുട്ടികള്‍ പെട്ടുപോയാല്‍ തുറന്നുപറയാന്‍ അവരോട് പറയണം. പണം കൊടുത്ത് ഇത്തരം സംഘങ്ങളെ വളര്‍ത്തരുത്. ഇത്തരം ആപത്തില്‍ പെടരുത് എന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോള്‍ എനിക്ക് നിങ്ങളോട് പറയണമെന്ന ഉത്തരവാദിത്തമുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ഇത് അതിന്റേതായ ഗൗരവത്തോടെ എടുക്കുക. നമുക്ക് ആര്‍ക്കും ഇത്തരത്തിലുള്ള ചതിക്കുഴികളിലേക്ക് വീഴാനുള്ള ഒരു സാഹചര്യം ഉണ്ടാവാതിരിക്കട്ടയെന്നും അനീഷ് വീഡിയോയില്‍ പറഞ്ഞു.
അതേസമയം, അപരിചരില് നിന്നും വരുന്ന വീഡിയോ കോള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നുള്ള പൊലീസിന്റെ മുന്നറിയിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. വാട്സാപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്തുവരുന്നു. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കാള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. ഇതാണ് ഈ സംഘങ്ങളുടെ തട്ടിപ്പിന്റെ രീതി.
നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുക. വീഡിയോ സോഷ്യല്‍ മീഡിയയിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങാറാണ് പതിവ്.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ല ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിന് പിന്നിലെന്നും കേരള പൊലീസ് നല്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉത്തരേന്ത്യന്‍ സംഘങ്ങളും ഇതിന് പിന്നിലുണ്ട്.
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
ആ ഡോക്ടര്‍ എന്നെ ആശുപത്രിയില്‍ വെച്ച് തിരിച്ചറിഞ്ഞു, യുഎസ്സിലെ സര്‍ജറിയെ കുറിച്ച് ബാബു ആന്റണി