ഗവർണറുടെ നടപടി നിയമ വിരുദ്ധമെന്ന് ലോയേഴ്സ് യൂണിയൻ, ഗവർണർ തെറ്റ് തിരുത്തണമെന്നും ആവശ്യം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമം രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ കേരള നിയമ സഭ വിളിച്ച് ചേർക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം നിരസിച്ച ഗവർണ്ണർ ആരിഫ് മുഹമ്മറ് ഖാന്റെ നടപടി നിയമ വിരുദ്ധമാണെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ . ഫെഡറൽ സ്റ്റേറ്റ് സർക്കാറിന്റെ ഭരണഘടനാ തലവനായ ഗവർണ്ണർ ഭരണകാര്യങ്ങളിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കാൻ ബാധ്യസ്ഥനാണ്. ഗവർണ്ണർക്ക് ഏകപക്ഷീയമായി തന്റെ സ്വന്തം തീരുമാനങ്ങൾ സർക്കാരിന് മേൽ അടിച്ചേൽപ്പിക്കാൻ നിയമപരമായി അധികാരമില്ലെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി.
' ഇക്കാര്യം 1973 മുതൽ തുടർച്ചയായി സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ നിയമസഭ വിളിച്ച് ചേർക്കാനുള്ള മന്ത്രിസഭാ തീരുമാനം നിരസിച്ചതിലൂടെ നഗ്നമായ നിയമ ലംഘനമാണ് ഗവർണ്ണർ നടത്തിയത്. നിയമ നിർമ്മാണ സഭകൾ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദികളാണ്. രാജ്യത്തെ ജനങ്ങളെ പൊതുവിൽ ബാധിക്കുന്ന, അതും കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി കൈകാര്യം ചെയ്യാൻ അധികാരമില്ലാത്ത വിഷയത്തെ സംബന്ധിച്ചാണ് കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തിയത്. ഈ നിയമത്തെ പറ്റി സംസ്ഥാനത്തുള്ള ജനങ്ങൾക്കുള്ള ആശങ്കകൾ നിയമസഭയിൽ ചർച്ച ചെയ്യുന്നത് വിലക്കാൻ ഗവർണ്ണർ തുനിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്'.
'നിയമസഭ വിളിച്ച് ചേർക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വീകരിക്കാൻ വീഴ്ച വരുത്തിയതും , നിയമസഭക്ക് സമ്മേളിക്കാനും , തീരുമാനങ്ങൾ എടുക്കാനും , ജനപ്രതിനിധികൾക്ക് അഭിപ്രായം രേഖപ്പെടുത്താനും ഉള്ള അവസരം നിഷേധിച്ചതും വലിയ നിയമ പ്രശ്നങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. തെറ്റായ കീഴ്‌വഴക്കങ്ങളിലൂടെ ഫെഡറിലിസത്തിന് നിരക്കാത്ത നടപടി കൈക്കൊണ്ട കേരളാ ഗവർണ്ണർ എത്രയും പെട്ടെന്ന് തെറ്റ് തിരുത്തി സഭാ സമ്മേളനം വിളിച്ച് ചേർക്കാൻ തയ്യാറാവണമെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
'കേന്ദ്ര സർക്കാരിന്റെ ഏജന്റായി പ്രവർത്തിച്ച് അവർക്കെതിരായ ജനാധിപത്യപരമായ വിമർശനങ്ങളെ വഴിവിട്ട് തടയുന്ന അധാർമ്മിക പ്രവർത്തനമല്ല ഭരണഘടനാപദവിയിലുള്ള ഗവർണ്ണറിൽ നിന്ന് നിയമ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. നിയമസഭ വിളിച്ച് ചേർക്കാനുള്ള കേരള സർക്കാർ ആവശ്യം നിരസിച്ച് ജനാധിപത്യ വിരുദ്ധ , നിയമ വിരുദ്ധ നിലപാട് സ്വീകരിച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു' വെന്നും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി.