സ്വകാര്യവത്കരണം അവസാനിപ്പിച്ചില്ലെങ്കില്‍ ട്രെയിൻ സ്തംഭിപ്പിച്ചുള്ള സമരം: റെയില്‍വേക്ക് താക്കീത്
തിരുവനന്തപുരം: പുതിയ പെൻഷൻ പദ്ധതി റദ്ദാക്കി എല്ലാജീവനക്കാർക്കും ഗാരന്റീഡ് പെൻഷൻ അനുവദിക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക, റെയിൽവേ സ്റ്റേഷനുകൾ പാട്ടത്തിന് കൊടുക്കുന്നത് നിർത്തുക, അടിസ്ഥാന ശമ്പളം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ആൾ ഇന്ത്യാ റെയിൽവേ മെൻസ് ഫെഡറേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ റെയിൽവേ ഡിവിഷൻ ആസ്ഥാനത്തിന് മുന്നിലും ജീവനക്കാർ 60 മണിക്കൂർ നിരാഹാര സത്യാഗ്രഹമാരംഭിച്ചു. സത്യഗ്രഹം മേയ് 10 ന് വൈകിട്ട് അവസാനിക്കും.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുമ്പിലെ സത്യാഗ്രഹം എസ്ആർഎംയു ഡിവിഷണൽ സെക്രട്ടറി എസ് ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിഷയങ്ങളിൽ സത്വര പരിഹാരമാകുന്നില്ലെങ്കിൽ ട്രെയിന്‍ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ട് രണ്ടുകൊല്ലത്തിലേറെയായി . പരിഹാരമുണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. എസ്ആർ എംയു ഡിവിഷണൽ ട്രഷറർ വി അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സിഎസ് പ്രസന്നകുമാർ, കെജി സുനിൽകുമാർ, കെസി സതീഷ്‌കുമാർ, എസ് ഗിരീഷ്‌കുമാർ, വി മുരുകേശപിള്ള, പി ഐ സെബാസ്റ്റ്യൻ തുടങ്ങിയവരും സംസാരിച്ചു.