കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്ന് സർവ്വകക്ഷിയോഗം, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. ഇന്ന് വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപി ഒഴികെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് യോജിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
2020 നവംബര്‍ പകുതിയോടെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നാല്‍ മൂന്ന് പൂര്‍ണമാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലഭിക്കുകയുളളൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ചിലവും ബാധ്യതകളും നോക്കുമ്പോള്‍ ഇത് തുച്ഛമായ സമയമാണ്. മൂന്ന് മാസം കാര്യമായി ഒന്നും പ്രവര്‍ത്തിക്കാന്‍ എംഎല്‍എയ്ക്ക് സാധിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളാകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോ എന്ന് സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്തു. ഉപതിരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ലെന്നും 6 മാസത്തിനുളളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തിയാല്‍ മതിയെന്നുമുളള അഭിപ്രായം യോഗത്തില്‍ അവതരിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുളള തീരുമാനവും അറിയിച്ചു. എല്ലാ കക്ഷികളും യോജിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന്റെ അടക്കമുളള യുക്തിസഹമായ കാരണങ്ങള്‍ സംസ്ഥാന സര്‍ക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആവശ്യപ്പെടുമ്പോള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തിലേക്ക് കേരള കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണിയെ ആണ് സര്‍ക്കാര്‍ വിളിച്ചിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി പ്രകാരമാണ് ജോസ് കെ മാണിയെ ക്ഷണിച്ചത് എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications