കസ്തൂരി രംഗനില്‍ വീണ്ടും സര്‍വ്വകക്ഷിയോഗം
തിരുവനന്തപുരം: പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ കമ്മിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് വീണ്ടും സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുന്നണിക്കുള്ളില്‍ നിന്ന് പോലും പ്രതിഷേധം ഉയര്‍ന്ന സ്ഥിതിക്ക് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും സര്‍വ്വകക്ഷി യോഗം വിളിക്കുക. കര്‍ഷക പ്രതിനിധികളേയും രാഷ്ട്രീയ പാര്‍ട്ടിതകളേയും ഉല്‍പ്പെടുത്തിയുള്ള സര്‍വ്വകക്ഷിയോഗത്തിന്റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഏതെങ്കിലും സ്ഥലങ്ങളില്‍ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന സൂചനയാണ് മന്ത്രിസഭ യോഗം നല്‍കുന്നത്. നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ചെയ്ത ഉദ്യോഗസ്ഥരെ ക്രൂശിക്കാനാണ് പദ്ധതി. വസ്തു നികുതി അടക്കാനും രജിസ്‌ട്രേഷന്‍ നടത്താനും അനുവദിക്കാതെ ചില ഉദ്യോഗസ്ഥര്‍ പ്രശ്‌നം സങ്കീര്‍മാക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
മൂന്നംഗ സമിതിയെയാണ് സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തെളിവെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ 16 കേന്ദ്രങ്ങളിലായി തെളിവെടുപ്പ് നടത്തും. ഈ സമയത്ത് പൊതു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പരാതികള്‍ ബോധിപ്പിക്കാം.