ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് മതേതര ജനാധിപത്യ ശക്തികൾ ഒന്നിക്കണം -പ്രകാശ് കാരാട്ട്
വടകര:ബി.ജെ.പി ക്കെതിരെയുള്ള പോരാട്ടത്തിന് ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്ന് സി.പി.എം.പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം,സിപിഐ സംയുക്തമായി സംഘടിപ്പിച്ച റാലിയും,പൊതു സമ്മേളനവും ഒഞ്ചിയത്ത് ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്. രാഷ്ട്രീയസഖ്യം ഇല്ലാതെ തന്നെ മറ്റ് പാർട്ടിക്കാരെ ബി.ജെ.പിക്കെതിരെ അണിനിരത്താൻ സാധിക്കണം. ഇതിനായി രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നുവരണം.മേയ് 23-ന് കേന്ദ്രസർക്കാറിനെതിരെ നടത്തുന്ന പ്രക്ഷോഭം ഇതിന്റെ തുടക്കമാകും.
ബി.ജെ.പിക്കെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാംസ്‌കാരികപരവുമായ പോരാട്ടം കൂടിയുണ്ടാകണം. ഇതിൽ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം. ഈ പോരാട്ടത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സാധിക്കില്ല. കോൺഗ്രസാണ് ഇവിടെ നവ ഉദാര വൽക്കരണ നയങ്ങൾ കൊണ്ടുവന്നത്. പക്ഷെ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന വർഗീയ ധ്രുവീകരണത്തിനെതിരെ കോൺഗ്രസിന്റെ അനുയായികളെ പോലും അണിനിരത്താൻ സാധിക്കണം.ഇതിനായുള്ള പോരാട്ടമാണ് ഇടതുപക്ഷം നടത്തേണ്ടത്.
മഹാരാഷ്ട്രയിൽ നടന്ന ലോങ് മാർച്ച് ബി.ജെ.പിക്കാരായ കർഷകരെ പോലും മാറ്റിമറിച്ചു. ഈ രീതിയിലുള്ള പോരാട്ടമാണ് ഭാവിയിൽ വേണ്ടത്.ഇത് ഒരിക്കലും രാഷ്ട്രീയസഖ്യമല്ലെന്ന് കാരാട്ട് പറഞ്ഞു. വരും നാളുകളിൽ രാജ്യത്ത് രാഷ്ട്രീയമായും ചില ധ്രുവീകരണങ്ങൾ ഉണ്ടാകുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.ചടങ്ങിൽ കെ.ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ,സി.പി.ഐ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗം സത്യൻ മൊകേരി, ഇ.കെ.വിജയൻ എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ,പി.സതീദേവി,ടി.വി.ബാലൻ,കെ.കെ.ലതിക,ടി.പി.ബിനീഷ്,സി.ഭാസ്‌കരൻ,ആർ.ഗോപാലൻ,വി.ജിനീഷ് തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനവും ഉണ്ടായി.
പടം:ഒഞ്ചിയം രക്തസാക്ഷി ദിനാചരണം സിപിഎം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യുന്നു