സമൂഹ അടുക്കള വഴി ഭക്ഷണം കഴിച്ച 85 കാരനെ സിപിഎം പ്രവര്‍ത്തകനായ വളണ്ടിയര്‍ അപമാനിച്ചെന്ന് പരാതി
മലപ്പുറം: മലപ്പുറം കരുളായിയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ അവഹേളിച്ചുവെന്ന് പരാതി. ഭക്ഷണം വാങ്ങിക്കാന്‍ ചെന്ന തന്നെ കമ്മ്യൂണിറ്റി കിച്ചണ്‍ വളണ്ടിയര്‍ അപമാനിച്ചുവെന്ന പരാതിയുമായി 85 കാരനായ ഖാലിദാണ് രംഗത്ത് എത്തിയിരിക്കുന്നത്.
സിപിഎം പ്രവര്‍ത്തനായ വളണ്ടിയറില്‍ നിന്നാണ് ഖാലിദിന് അവഹേളനം നേരിടേണ്ടി വന്നതെന്നാണ് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് താന്‍ കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫല്‍ കണക്ക് പറഞ്ഞെന്ന് ഖാലിദ് ആരോപിക്കുന്നു. സൗജന്യ റേഷൻ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വാളണ്ടിയര്‍ ചോദിച്ചതായി ഖാലിദ് പറയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടി
അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണപ്പൊതി തിരിച്ചു കൊടുത്ത വൃദ്ധന്‍ അഞ്ച് ദിവസം കഴിച്ച ഭക്ഷണത്തിന് വിലയായി മുന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. എന്നാൽ, പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടി മടക്കി അയക്കുകയായിരുന്നു. സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്‍റെ മകനാണ് കമ്മ്യൂണിറ്റി കിച്ചണ്‍ വളണ്ടിയറായ അബു നൗഫൽ.
പ്രതിഷേധം
ഖാലിദ് ആരോപണം ഉന്നയിച്ച വാളണ്ടിയര്‍ രണ്ടാം വാർഡില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത വളണ്ടിയർ ലിസ്റ്റിൽ ഇല്ലാത്തയാളാണെന്ന് വാർഡ് മെമ്പർ വ്യക്തമാക്കുന്നത്. സംഭവം പഞ്ചായത്ത് ഭരണ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മെമ്പര്‍ വ്യക്തമാക്കി. വൃദ്ധനെ അപമാനിച്ചതില്‍ പ്രതിഷേധവുമായി കരുളായി പഞ്ചായത്ത് യൂ ഡി വൈ എഫ് രംഗത്തെത്തി.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മാത്രം
കരുളായി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വളണ്ടിയർമാരെ അനതികൃതമായി യൂത്ത് കോഡിനേറ്ററും പഞ്ചായത്ത് സിക്രട്ടറിയും നിയമിച്ചുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. വളണ്ടിയര്‍മാരുടെ പട്ടികയില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകരെ ഒഴിവാക്കുന്നതായുള്ള ആക്ഷേപവും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മാത്രം മാത്രമാണ് കിച്ചണ്‍ ഭാരവാഹികളായി വിളിച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
ആരോപിക്കുന്നു
ഇതിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്ത് ഇറങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലഭിച്ചിട്ടില്ലെന്നും പേര് വിവരങ്ങള്‍ നേരിട്ട് നല്‍കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പിന്നീട് യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട് ലിസ്റ്റ് കൈമാറിയിട്ടും ഡിവൈഎഫ്ഐ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രാദേശിക യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.
ആരും വിശന്നിരിക്കരുത്
കൊറോണ വൈറസിനെ നേരിടാന്‍ രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കരാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കമ്മ്യുണിറ്റി കിച്ചല്‍. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്.
കര്‍ശന നിര്‍ദേശം
പ്രാദേശിക അടിസ്ഥാനത്തില്‍ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായോ മറ്റ് സംഘടനകളുമായോ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തെ ബന്ധപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മികച്ച രീതിയിലാണ് പൊതുവെ കിച്ചണ്‍ പ്രവര്‍ത്തിച്ച് വരുന്നതെങ്കിലും ഇത്തരത്തില്‍ ചില പരാതികളും ഉയര്‍ന്നു വരുന്നുണ്ട്.
തലയുയര്‍ത്തി പറയുന്നു..ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍', പ്രശംസിച്ച് റോഷന്‍ ആന്‍ഡ്രൂസ്
തെരുവുകളില്‍ ഇറങ്ങി വിളക്ക് കൊളുത്താന്‍ ആഹ്വാനം ചെയ്ത് ദേവേന്ദ്രഫഡ്‌നാവിസ്; പോസ്റ്റ് അപ്രത്യക്ഷ്യം