ദളിത് കുടുംബത്തെ ചവിട്ടി പുറത്താക്കി വീട് സിപിഎം ഓഫീസാക്കി! പെൺകുട്ടികളടക്കം പെരുവഴിയിൽ...
മാരിയപ്പനും സഹോദരനും തമ്മിലുള്ള സ്വത്ത് തർക്കം മുതലെടുത്തായിരുന്നു സിപിഎം പ്രാദേശിക നേതാക്കളുടെ അതിക്രമം.
തൊടുപുഴ: രണ്ട് പെൺകുട്ടികളടങ്ങിയ ദളിത് കുടുംബത്തെ ഇറക്കിവിട്ട് വീട് സിപിഎം ഓഫീസാക്കി മാറ്റിയെന്ന് പരാതി. ഇടുക്കി മുരിക്കടി സ്വദേശി മാരിയപ്പൻ, ഭാര്യ ശശികല ഇവരുടെ രണ്ട് പെൺകുട്ടികൾ എന്നിവരെയാണ് വീട്ടിൽ നിന്നും ഇറക്കിവിട്ടത്. മാരിയപ്പനും സഹോദരനും തമ്മിലുള്ള സ്വത്ത് തർക്കം മുതലെടുത്തായിരുന്നു സിപിഎം പ്രാദേശിക നേതാക്കളുടെ അതിക്രമം.
മുരിക്കടിയിലെ വീടിനെ ചൊല്ലി മാരിയപ്പനും മുത്തുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി മുത്തു സിപിഎം നേതാക്കളെ സമീപിച്ചു. സ്വത്ത് തർക്കത്തിൽ പാർട്ടി ഇടപെട്ടതോടെയാണ് പ്രശ്നങ്ങൾ വഷളായത്. മുരിക്കടിയിലെ വീട് മുത്തു വാടകയ്ക്ക് നൽകിയതാണെന്ന് പറഞ്ഞാണ് സിപിഎം പാർട്ടി ഓഫീസാക്കി മാറ്റിയത്. മുത്തു വാടകചീട്ട് നൽകിയിട്ടുണ്ടെന്നും, അതിനാലാണ് ഓഫീസാക്കിയതെന്നുമാണ് സിപിഎം നേതാക്കളുടെ വാദം.

കഴിഞ്ഞദിവസമാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി മാരിയപ്പനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. തുടർന്ന് വീടിന് മുന്നിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മാരിയപ്പൻ പോലീസിൽ പരാതിയും നൽകി. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസും തുടർനടപടികൾ വേഗത്തിലാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. സിപിഎം മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയൻ, അനൂപ്, അഭിലാഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications