പിണറായി വിജയൻ ഉത്തരം പറയണം! കാക്കിക്കുള്ളിലെ ക്രൂരത അവസാനിക്കുന്നില്ല... നിരപരാധികളെ തല്ലിച്ചതച്ചു
കൊല്ലത്ത് മുൻകൂർ ജാമ്യം നേടിയ യുവാവിനെ അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയും, തിരുവനന്തപുരത്ത് 19കാരനെ ക്രൂരമായി തല്ലിച്ചതച്ചുമാണ് കേരള പോലീസ് വീണ്ടും തനിനിറം കാണിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കാക്കിക്കുള്ളിലെ ക്രൂരതയ്ക്ക് അവസാനമില്ല. വരാപ്പുഴ കസ്റ്റഡി മരണത്തിൽ എസ്പി അടക്കമുള്ളവർ നടപടി നേരിട്ടതിന് പിന്നാലെ കേരള പോലീസിന് അപമാനമായി തെക്കൻ കേരളത്തിലെ രണ്ട് സംഭവങ്ങൾ. കൊല്ലത്ത് മുൻകൂർ ജാമ്യം നേടിയ യുവാവിനെ അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയും, തിരുവനന്തപുരത്ത് 19കാരനെ ക്രൂരമായി തല്ലിച്ചതച്ചുമാണ് കേരള പോലീസ് വീണ്ടും തനിനിറം കാണിച്ചിരിക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളിയിലാണ് അടിപിടി കേസിൽ മുൻകൂർ ജാമ്യം നേടിയ യുവാവിനെ പോലീസ് സംഘം വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോയത്. മുൻകൂർ ജാമ്യം കിട്ടിയ ഉത്തരവ് കാണിച്ചിട്ടും അതൊന്നും വകവയ്ക്കാതെ കുടുംബാംഗങ്ങളുടെ മുന്നിൽവച്ചായിരുന്നു പോലീസിന്റെ അതിക്രമം. ഈ സംഭവത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് 19കാരനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്ന വാർത്തയും പുറത്തുവന്നത്.
കരുനാഗപ്പള്ളിയിൽ...
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ഒറ്റത്തെങ്ങിൽ വീട്ടിൽ ശകുന്തന് നേരെയാണ് ശനിയാഴ്ച രാത്രി പോലീസ് അതിക്രമമുണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് പോലീസ് സംഘം ശകുന്തനെ തേടി അർദ്ധരാത്രിയിൽ വീട്ടിലെത്തിയത്. എന്നാൽ അടിപിടി കേസിൽ കൊല്ലം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർജാമ്യം നേടിയ ഉത്തരവ് ശകുന്തൻ പോലീസുകാരെ കാണിച്ചു. പക്ഷേ, ഇതൊന്നും വകവയ്ക്കാതെ പോലീസുകാർ ശകുന്തനെ ബലമായി വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ശകുന്തന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചായിരുന്നു കരുനാഗപ്പള്ളി പോലീസിന്റെ ക്രൂരത.
പുലർച്ചെ മൂന്നരയോടെ...
അർദ്ധരാത്രി ഒരു മണിയോടെ കരുനാഗപ്പളളി സ്റ്റേഷനിൽ എത്തിച്ച ശകുന്തനെ മൂന്ന് മണിക്കൂറിലേറെ സ്റ്റേഷനിൽ നിർത്തിച്ചു. തുടർന്ന് പുലർച്ചെ മൂന്നരയോടെ സ്റ്റേഷനിലെത്തിയ ചവറ എഎസ്പിയുടെ നിർദേശത്തെ തുടർന്നാണ് ശകുന്തനെ വിട്ടയച്ചത്. ഇതിനുപിന്നാലെ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശകുന്തൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പോലീസ് സംഘം വീട്ടിലേക്ക് ഇരച്ചുകയറി തന്നെ പിടിച്ചുകൊണ്ടുപോയെന്നും, ഓട്ടിസം ബാധിച്ച മകനും ഭാര്യയും നിലവിളിച്ചിട്ടും പോലീസുകാർ അവരെ തട്ടിമാറ്റിയാണ് തന്നെ ജീപ്പിലേക്ക് വലിച്ചിഴച്ചതെന്നുമാണ് ശകുന്തന്റെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
19കാരനെ തല്ലിച്ചതച്ചു...
വരാപ്പുഴയിലേതിന് സമാനമായ പോലീസ് മർദ്ദനമാണ് തിരുവനന്തപുരത്ത് ഉണ്ടായത്. ബൈക്ക് മോഷ്ടാവണെന്ന് ആരോപിച്ചായിരുന്നു പേരൂർക്കട എസ്ഐ 19കാരനെ തല്ലിച്ചതച്ചത്. നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അത് വകവയ്ക്കാതെയായിരുന്നു എസ്ഐ സമ്പത്തിന്റെ ക്രൂരവിനോദം. നേമം സ്വദേശിയായ സൂരജിനെയാണ് എസ്ഐയും സംഘവും മർദ്ദിച്ചത്. മാതാപിതാക്കളില്ലാത്ത സൂരജ് ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ കാണാനാണ് പേരൂർക്കടയിൽ എത്തിയത്. ഇവിടെ വച്ചായിരുന്നു പോലീസ് സംഘം സൂരജിനെയും സുഹൃത്തുക്കളെയും പിടികൂടിയത്.
മർദ്ദനം...
പേരൂർക്കട സ്റ്റേഷനിലേക്ക് കൊണ്ടുപോയ സൂരജിനെയും സുഹൃത്തുക്കളെയും രണ്ട് ദിവസം ലോക്കപ്പിലിട്ടു. പലതവണ എസ്ഐയും പോലീസുകാരും ഇവരെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ സൂരജിനെ കാണാതായതോടെ മുത്തശ്ശി ഗേളിയും പിതൃസഹോദരി ഹെലനും അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് സൂരജ് പേരൂർക്കട സ്റ്റേഷനിൽ ഉണ്ടെന്ന വിവരമറിഞ്ഞത്. എന്നാൽ വീട്ടുകാർ സ്റ്റേഷനിൽ എത്തിയപ്പോൾ സൂരജ് കസ്റ്റഡിയിലുണ്ടെന്ന വിവരം പോലീസ് പറഞ്ഞിരുന്നില്ല. പിറ്റേദിവസം പരാതിക്കാരൻ സ്റ്റേഷനിലെത്തി സൂരജിനെയും മറ്റൊരു സുഹൃത്തിനെയും അറിയില്ലെന്ന് പറഞ്ഞതോടെയാണ് ഇവരെ വിട്ടയച്ചത്. കേസിൽ മൂന്ന് പേർ റിമാൻഡിലാണ്.
നടുവിന് ക്ഷതം...
പ്ലസ് ടു കൊമേഴ്സിൽ 72 ശതമാനം മാർക്കോടെ വിജയം കൈവരിച്ച സൂരജ് ഉന്നത പഠനത്തിനായി സിംഗപ്പൂരിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് മർദ്ദനത്തിനിരയായത്. ഒരു വയസുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ട സൂരജിനെ പിന്നീട് മുത്തശ്ശിയാണ് വളർത്തിയത്. അച്ഛന്റെ മരണത്തിന് പിന്നാലെ സൂരജിന്റെ അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സൂരജിന് ഇപ്പോൾ നിവർന്നിരിക്കാനാവുന്നില്ലെന്നാണ് മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞത്. നടുവിനേറ്റ ക്ഷതം ഗുരുതരമാണെന്നും ഇവർ കൂട്ടിച്ചേർത്തു.
കാക്കി ഗുണ്ടകൾ...
വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതിക്കൂട്ടിലായ പോലീസിന് കൂടുതൽ അപമാനമാവുന്നതാണ് കൊല്ലത്തെയും തിരുവനന്തപുരത്തെയും സംഭവങ്ങൾ. ഇടതുസർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പോലീസ് അതിക്രമം വർദ്ധിക്കുന്നതായുള്ള ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ഇതെല്ലാം. കാക്കിക്കുള്ളിലെ ക്രൂരന്മാരെ നിലയ്ക്ക് നിർത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും സമ്പൂർണ്ണ പരാജയമാണെന്നാണ് ഈ സംഭവങ്ങൾ തെളിയിച്ചിരിക്കുന്നത്. പോലീസ് അതിക്രമം വർദ്ധിച്ചതോടെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
എടപ്പാൾ തീയേറ്റർ പീഡനം; മൊയ്തീൻകുട്ടി അറസ്റ്റിൽ... പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു...
50 കുതിരകൾ, 7000 അതിഥികൾ, നൂറിലേറെ പാചകക്കാർ! തേജ് പ്രതാപ്- ഐശ്വര്യ റായ് വിവാഹം...