കെ സുധാകരനെ ആരെങ്കിലും മണ്ടനാക്കിയോ? ഭാര്യക്ക് കെ റെയിലില്‍ ജോലി, ആരോപണത്തിന് മറുപടിയുമായി ബ്രിട്ടാസ്
തിരുവനന്തപുരം: കെ-റെയിലുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തനിക്കും ഭാര്യക്കുമെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സി പി എം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. തന്റെ ഭാര്യക്ക് കെ റെയിലിൽ ജോലി കിട്ടി എന്നത് വ്യാജ ആരോപണമാണെന്നും സുധാകരന്റെ സ്ഥിര ബുദ്ധിക്ക് തകരാർ സംഭവിച്ചോയെന്ന ചിന്ത ഇപ്പോൾ ഇല്ലാതില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യക്ക് കെ റെയിലില്‍ ജോലി ലഭിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമായിരുന്നു കെ സുധാകരന്‍ ഉയർത്തിയത്.
'എന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അവർ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാണ്. റയിൽവേക്കു പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങിയിട്ടും കുറച്ചായി. ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം' - ബ്രിട്ടാസ് ഫേസ് ബുക്കില്‍ കുറിച്ചു.

സിപിഎം എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
മോൻസൻ മാവുങ്കലിന്റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം ശ്രീ കെ സുധാകരന്റെ സ്ഥിര ബുദ്ധിക്കു തകരാറു സംഭവിച്ചോയെന്ന് ചില കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങിനെ ഒരു ചിന്ത ഇപ്പോൾ ഇല്ലാതില്ല.
എന്റെ ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാർത്ത കണ്ടു. ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം. ഇനിയിപ്പോൾ അദ്ദേഹത്തെ മണ്ടനാക്കാൻ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛർദിക്കുന്നതാണെങ്കിൽ ഇതാണ് വസ്‌തുത.
എന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അവർ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാണ്. റയിൽവേക്കു പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങിയിട്ടും കുറച്ചായി .... എന്റെ ജീവിതത്തിലേക്ക് അവർ കടന്നു വരുമെന്ന് കവടി നിരത്തി കണ്ടെത്തി, കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി ഉദ്യോഗം സമ്പാദിച്ചു എന്ന് പറയാനും സ്കോപ് ഇല്ല ... സിപിഐഎം കേന്ദ്രത്തിൽ ഭരിക്കുകയോ റെയിവേയുടെ ചുമതല നിർവഹിക്കുകയോ ചെയ്‌തിട്ടില്ല!.
കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞാനത് സ്വാഗതം ചെയ്യും . അല്ലാതെ കുടുംബത്തിലുള്ളവരെ, സ്വന്തം ജോലി ചെയ്‌ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ.












Click it and Unblock the Notifications