ഡിജിപി വീണ്ടും കുരുക്കിൽ;തണ്ടർബോട്ടിലും അഴിമതി?ക്യാമറ വാങ്ങിയത് യൂണിഫോം തുണി നൽകിയ കമ്പനിയിൽ നിന്ന്?
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ വീണ്ടും കുരുക്കിൽ. മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി സജ്ജമാക്കിയ തണ്ടര്‍ബോൾട്ട് സംഘത്തിന്റെ മറവിലും സംസ്ഥാന പോലീസിൽ വൻ അഴിമതി നടന്നെന്ന് ആരോപണം. 95 ലക്ഷം രൂപ മുടക്കി നൈറ്റ് വിഷൻ റിമോട്ട് ക്യാമറകൾ വാങ്ങിയതിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിക്കാൻ കഴിയാതെ സ്റ്റോറിൽ കെട്ടിക്കിടക്കുകയാണ് ക്യാമറകൾ.
വെടിയുണ്ടകൾ കാണാതായ സംഭവത്തിലും സിംസ് പദ്ധതിയിലും സിഎജി റിപ്പോര്‍ട്ടിലൂടെ ക്രമക്കേട് വെളിച്ചത്ത് വരുന്നതിനിടയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയെ സംശയത്തിന്റെ നിഴലിലാക്കുന്ന മറ്റൊരു ഇടപാട് കൂടി പുറത്താകുന്നത്. പോലീസിന് യൂണിഫോം തുണി നൽകുന്ന സ്ഥാപനമാണ് ബിനാമി പേരിൽ ടെണ്ടറിൽ പങ്കെടുത്തിരുന്നത്.
ഇത് ആഭ്യന്തര പരിശോധനയിൽ തെളിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബെഹ്റ പോലീസ് ആസ്ഥാനത്ത് നവീകരണചുമതലയുള്ള എഡിജിപിയായിരിക്കുമ്പോഴാണ് നൈറ്റ് വിഷൻ ക്യാമറകൾ വാങ്ങിയത്. കോർ ഇ.എൽ.ടെക്നോളജീസ് എന്ന സ്ഥാപനം മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഒറ്റ കമ്പനി മാത്രം ടെണ്ടറിൽ പങ്കെടുക്കുകയാണെങ്കിൽ വീണ്ടും ടെണ്ടർ വിളിക്കുകയോ കമ്പനിയുമായി വീണ്ടും വിലപേശൽ നടക്കുകയോ ചെയ്യണമെന്നാണ് ചട്ടം.
എന്നാൽ ഇതൊന്നുംചെയ്തില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല രണ്ട് ക്യാമറകള്‍ വരുന്നതിന് മുമ്പേ കമ്പനിക്ക് പണം അനുവദിക്കാനും ഉത്തരവിട്ടു. ക്യാമറ വരാതെ പണം നൽകാനുള്ള നീക്കം ആഭ്യന്തര ഓഡിറ്റ് പിടികൂടിയതോടെ പണം നൽകുന്നത് മരവിപ്പിച്ചു. പിന്നീടാണ് കള്ളങ്ങൾ വെളിച്ചത്തായത്. വയനാട്, മലപ്പുറം എസ്പിമാരും ആൻറി ടെററിസ്റ്റ് സ്ക്വാഡ് എസ്പിയും ക്യാമറകള്‍ നിലവാരം കുറഞ്ഞതാണെന്ന് മുൻ ഡിജിപി സെൻ കുമാറിന് കത്തെഴുതിയിരുന്നു.
കമ്പനിക്ക് പണം നൽകരുതെന്നും ടെണ്ടർ നടപടികള്‍ പാലിക്കാത്ത സധനങ്ങള്‍ വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് ആസ്ഥാനത്തുനിന്നും സർക്കാരിന് കത്തയച്ചിരുന്നു. കമ്പനിക്ക് സർക്കാർ ഇതുവരെ പണം നൽകിയിട്ടില്ല. പക്ഷെ പൊലീസ് വാങ്ങിയ ക്യാമകള്‍ ഇപ്പോഴും മലപ്പുറം അരീക്കോട് ആൻറി ടെററിസ്റ്റ് യൂണിറ്റിലെ സ്റ്റോറിലിൽ പൊടിപൊടിച്ചുകിടക്കുകയാണെന്നും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.