ഇത് പോലീസോ അതോ ഗുണ്ടാസംഘമോ? കാറിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു...
ആലുവ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ(39)യാണ് ക്രൂരമായി മർദ്ദിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
കൊച്ചി: പിണറായി പോലീസിന്റെ ക്രൂരതയ്ക്ക് അവസാനമില്ല. ആലുവയിൽ പോലീസുകാർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ പോലീസ് സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലുവ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ(39)യാണ് ക്രൂരമായി മർദ്ദിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിൽ വച്ചായിരുന്നു സംഭവം. നോമ്പു തുറക്കാനായി പള്ളിയിൽ പോകുകയായിരുന്ന ഉസ്മാന്റെ ബൈക്കിലാണ് പോലീസുകാർ സഞ്ചരിച്ച സ്വകാര്യ കാർ ഇടിച്ചത്. കാറിലുണ്ടായിരുന്ന പോലീസുകാരെല്ലാം മഫ്തിയിലായിരുന്നു. കാറിലുണ്ടായിരുന്നത് പോലീസുകാരാണെന്നറിയാതെ ബൈക്കിലിടിച്ചതിനെ ഉസ്മാനും നാട്ടുകാരും ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പോലീസുകാർ ഉസ്മാനെ മർദ്ദിച്ച് കാറിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോവുകയായിരുന്നു.
എടത്തല സ്റ്റേഷനിലേക്ക്...
എടത്തല സർക്കാർ ഹയർസെക്കൻഡറി സ്കൂളിന് മുമ്പിൽ നിന്നാണ് ഉസ്മാനെ പോലീസുകാർ കാറിൽ കയറ്റിയത്. അവിടെവച്ചും പിന്നീട് സ്റ്റേഷനിലെത്തുന്നത് വരെ കാറിലിട്ടും ഉസ്മാനെ ക്രൂരമായി തല്ലിച്ചതച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉസ്മാനെ പോലീസ് കൊണ്ടുപോയതറിഞ്ഞ് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എടത്തല പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഇതിനിടെ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കമായി. സംഘർഷാവസ്ഥ ഉടലെടുത്തതോടെ ഉസ്മാനെ പിന്നീട് സ്റ്റേഷന്റെ മുകൾനിലയിലേക്ക് മാറ്റി.
ആശുപത്രിയിലേക്ക്...
സ്റ്റേഷനകത്തുള്ള ഉസ്മാനെ കാണണമെന്നും സംസാരിക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ പോലീസിന് ഇതിനു സമ്മതിച്ചില്ല. തുടർന്ന് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർക്ക് ഇടയിലൂടെ ഉസ്മാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഉസ്മാനെ തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ എതിർത്തു. ഇതിനെതുടർന്ന് ഉസ്മാനെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ തീരുമാനമായി.
സ്വകാര്യ ആശുപത്രിയിലേക്ക്...
എന്നാൽ ജില്ലാ ആശുപത്രിയിൽ എക്സറേ, ലാബ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഉസ്മാനെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉസ്മാന്റെ മുഖത്തും മറ്റ് ഭാഗങ്ങളിലും മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. അതേസമയം, ഉസ്മാൻ മർദ്ദിച്ചെന്ന് ആരോപിച്ച് എടത്തല സ്റ്റേഷനിലെ ഡ്രൈവർ അഫ്സലും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പോക്സോ കേസ് പ്രതിയെ പിടികൂടാനായാണ് പോലീസ് സംഘം മഫ്തിയിൽ സ്വകാര്യ കാറിൽ കുഞ്ചാട്ടുകരയിലേക്ക് പോയത്. തുടർന്ന് പ്രതിയുമായി മടങ്ങുന്നതിനിടെ കാറിടിച്ചെന്ന് ആരോപിച്ച് ഉസ്മാൻ ബഹളം വയ്ക്കുകയും യാത്ര തടസപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നാണ് ഉസ്മാനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആലുവ ഡിവൈഎസ്പിയും വ്യക്തമാക്കി.
മദ്യപിച്ചെന്ന്...
അതേസമയം, ഉസ്മാനെ മർദ്ദിച്ച പോലീസുകാർ മദ്യപിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. പോലീസുകാർ മഫ്തിയിലായിരുന്നതിനാൽ ഗുണ്ടാ സംഘം ഉസ്മാനെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു നാട്ടുകാർ കരുതിയത്. ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി അറിയിക്കാൻ എത്തിയപ്പോഴാണ് ഉസ്മാനെ കൊണ്ടുപോയത് പോലീസുകാരാണെന്ന് തിരിച്ചറിഞ്ഞത്. പോലീസുകാർ ഉസ്മാനെ ക്രൂരമായി മർദ്ദിച്ചെന്നും ചികിത്സ നിഷേധിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം. പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബുധനാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പോലീസിനെതിരെയുള്ള ആക്ഷേപങ്ങളും പരാതികളും വർദ്ധിച്ചുവരുന്നതിനിടെയാണ് ആലുവയിലും കാക്കിയിട്ടവർ അഴിഞ്ഞാടിയിരിക്കുന്നത്.