കന്യാസ്ത്രീക്കെതിരായ ബന്ധുവിന്റെ പരാതിയിൽ കഴമ്പില്ല; ജലന്ധർ ബിഷപ്പിന് കുരുക്ക് മുറുകി
കോട്ടയം: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും കുരുക്ക്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിക്ക് സ്വഭാവദൂഷ്യം ഉണ്ടായിരുന്നുവെന്ന വാദം പൊളിയുന്നു. കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ബന്ധു തന്റെ നിലപാട് തിരുത്തിയതോടെയാണ് ബിഷപ്പിന്റെ നില കൂടുതൽ പരുങ്ങലിലായത്.
ചില തെറ്റിദ്ധാരണകളുടെ പേരിൽ മാത്രമാണ് കന്യസ്ത്രിക്കെതിരെ പരാതി നൽകിയതെന്നാണ് ബന്ധുവിന്റെ മൊഴി. കന്യാസ്ത്രിയുടെ സ്വഭാവദൂഷ്യം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കന്യാസ്ത്രി പരാതിയുമായി മുന്നോട്ട് പോയതെന്നാണ് ബിഷപ്പിന്റെയും രൂപതയുടെയും വാദം. രണ്ടു ദിവസത്തിനകം പോലീസ് ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യും
പരാതിയിൽ കഴമ്പില്ല
വ്യക്തിപരവും കുടുംബപരവുമായുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നുണ്ടായ തെറ്റിദ്ധാരണയിലാണ് കന്യാസ്ത്രിക്കെതിരെ പരാതി നൽകിയതെന്ന് ബന്ധു പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 2016 നവംബർ 13നാണ് ഇവർ മദർ സുപ്പീരിയറിന് കന്യാസ്ത്രിക്കെതിരെ പരാതി നൽകിയത്. പരാതിക്കാരിയായ സ്ത്രീയെയും ഭർത്താവിനെയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. കന്യാസ്ത്രി തന്റെ കുടുംബജീവിതം തകർത്തുവെന്നാരോപിച്ചായിരുന്നു ഇവർ പരാതി നൽകിയത്. പോലീസിന് മുമ്പിൽ ഇവർ മുൻ നിലപാട് തിരുത്തുകയായിരുന്നു. ഇതോടെ കന്യാസ്ത്രിക്ക് സ്വഭാവദൂഷ്യം ഉണ്ടായിരുന്നുവെന്ന ബിഷപ്പിന്റെ വാദത്തിലും കഴമ്പില്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
നില പരുങ്ങലിൽ
സ്വഭാവദൂഷ്യ ആരോപണം പൊളിഞ്ഞതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നില പരുങ്ങലിലായി. കന്യാസ്ത്രി പീഡനത്തിന് വിധേയയായിട്ടുണ്ടെന്നായിരുന്നു വൈദ്യ പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ബന്ധുവായ സ്ത്രീയുടെ പരാതി ശരി വയ്ക്കുന്നതാണ് പരിശോധനാഫലമെന്നായിരുന്നു ബിഷപ്പിന്റെ നിലപാട്. എന്നാൽ പരാതിക്കാരിയുടെ നിലപാട് മാറ്റത്തോടെ ബിഷപ്പിന്റെ മുമ്പിലുണ്ടായിരുന്ന ഏക പിടിവള്ളിയും നഷ്ടമായിരിക്കുകയാണ്.
മൊഴിയെടുക്കുന്നു
ബിഷപ്പിന്റെ പരാതിയിൽ അന്വേഷണ സംഘം ഇന്ത്യയിലെ വത്തിക്കാൻ എംബസിയിലെത്തി മൊഴിയെടുക്കും. ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി വത്തിക്കാൻ എംബസിക്കും നൽകിയിരുന്നെന്ന് കന്യാസ്ത്രി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുക. ഉജ്ജ്വയിനിലുള്ള ബിഷപ്പിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഉജ്ജ്വയിൻ ബിഷപ്പിനെയും കന്യാസ്ത്രി പരാതി അറിയിച്ചിരുന്നെന്നും സഭാതലത്തിൽ പരാതി നൽകാൻ ബിഷപ്പ് നിർദ്ദേശം നൽകിയതായും കന്യാസ്ത്രി പറഞ്ഞിരുന്നു.
അന്വേഷിക്കുന്നു
കന്യാസ്ത്രിക്ക് ഭൂമിയും പണവും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ച ഫാദർ ജെയിംസ് എർത്തയിലിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥൻ കുറവിലങ്ങാട് മഠത്തിലെത്തിയെന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്. വൈദികനൊപ്പം കുറവിലങ്ങാട്ടെ ഒരു മുൻ എസ് ഐയും മഠത്തിലെത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. പ്രാർത്ഥനയ്ക്കായി മഠത്തിലെത്തിയെന്നായിരുന്നു ഇയാളുടെ വാദം. ഇത് പൂർണമായും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിന് ഫാദർ ജെയിംസ് എർത്തലയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.