ചിന്താ ജെറോം വാങ്ങിയത് 9.71 ലക്ഷം! 'ശമ്പളം വാങ്ങൽ' കമ്മിഷനെന്ന് വിമർശനം... പദ്ധതി തുക സർക്കാരിലേക്ക്
ധനസഹായം നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതൊന്നും പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പ്രധാന വിമർശനം.
Recommended Video
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്റെ പ്രവർത്തനം വെറും ശമ്പളം വാങ്ങാൻ വേണ്ടി മാത്രമെന്ന് ആരോപണം. യുവജന കമ്മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരാവകാശ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ആരോപണമുയർന്നിരിക്കുന്നത്.
സംസ്ഥാന യുവജന കമ്മിഷന് സംസ്ഥാന സർക്കാർ ധാരാളം ധനസഹായം നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതൊന്നും പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പ്രധാന വിമർശനം. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ ഒരു കോടി 10 ലക്ഷം രൂപ വകയിരുത്തിയതിൽ 90 ലക്ഷം രൂപയാണ് കമ്മിഷന് അനുവദിച്ചത്. എന്നാൽ ഈ തുകയിൽ 39 ലക്ഷം രൂപയും സർക്കാരിലേക്ക് തിരിച്ചടച്ചു. മലയാള മനോരമയാണ് സംസ്ഥാന യുവജന കമ്മീഷനെതിരായ ആരോപണങ്ങളും പ്രവർത്തനങ്ങളിലെ പോരായ്മകളും വിശദമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശമ്പളം മാത്രം...
സംസ്ഥാന യുവജന കമ്മിഷന് കഴിഞ്ഞ വർഷം ഒരു കോടി 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി 90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ 39 ലക്ഷം രൂപയും കമ്മിഷൻ സർക്കാരിലേക്ക് തിരിച്ചടച്ചു. എന്നാൽ ശമ്പളമായി അനുവദിച്ച 92.54 ലക്ഷം രൂപ കമ്മിഷൻ മാറിയെടുത്തിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷത്തിലും സമാനമായ സ്ഥിതിയാണുള്ളത്.
സർക്കാരിലേക്ക്...
2016-17 സാമ്പത്തിക വർഷം വിവിധ പദ്ധതികൾക്കായി 65 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 19 ലക്ഷം രൂപയാണ് കമ്മിഷൻ സർക്കാരിലേക്ക് തിരിച്ചടച്ചത്. എന്നാൽ ശമ്പളയിനത്തിൽ അനുവദിച്ച മുഴുവൻ തുകയും ചിലവഴിക്കാൻ ഈ സാമ്പത്തിക വർഷവും തടസമുണ്ടായില്ല. ശമ്പളയിനത്തിൽ അനുവദിച്ച 87 ലക്ഷം രൂപയും കമ്മിഷൻ മാറിയെടുത്തിരുന്നു.
അനാസ്ഥ...
2015-16 സാമ്പത്തിക വർഷത്തിലെ സ്ഥിതിയും സമാനമാണെന്നാണ് വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആ വർഷം ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും 70 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ അക്കൊല്ലവും 19.5 ലക്ഷം രൂപ ചിലവാക്കാതെ തിരിച്ചടച്ചു. പക്ഷേ, ശമ്പളയിനത്തിലെ തുക ചിലവഴിക്കുന്നതിൽ ആ വർഷവും കണക്കുകൾ കൃത്യമായിരുന്നു.
ചിന്ത ജെറോം...
2016ൽ ഇടതു സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ചിന്താ ജെറോം യുവജന കമ്മിഷന്റെ അദ്ധ്യക്ഷ പദവിയിലെത്തുന്നത്. അന്നുമുതൽ ഓണറേറിയം, വീട്ടു വാടക, യാത്രാ ബത്ത തുടങ്ങിയ ഇനങ്ങളിലായി ആകെ 9.71 ലക്ഷം രൂപയാണ് ചിന്ത ജെറോം കൈപ്പറ്റിയത്. അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടക്കമില്ലാതെ കൈപ്പറ്റുന്നതിൽ കമ്മിഷന്റെ പ്രവർത്തനം കാര്യക്ഷമമാണെങ്കിലും കമ്മിഷന്റെ പ്രവർത്തനം അത്രപോരെന്നാണ് വിമർശനം.
പദ്ധതികൾക്ക്...
കമ്മിഷന് ശമ്പളയിനത്തിലും മറ്റ് ചിലവകളുടെ ഇനത്തിലും അനുവദിക്കുന്ന തുകയെല്ലാം കൃത്യമായി ചിലവഴിക്കുന്നുണ്ട്. ശമ്പളത്തിന് പുറമേയുള്ള മറ്റ് ചിലവുകൾക്കായി ആകെ 23 ലക്ഷം രൂപയാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ യുവജന കമ്മിഷന് വേണ്ടി സർക്കാർ ചിലവിട്ടത്. ഈ കാര്യങ്ങളിലെല്ലാം അതീവശ്രദ്ധ പുലർത്തുന്ന യുവജന കമ്മിഷൻ പക്ഷേ, വിവിധ പദ്ധതികൾക്ക് ഉപയോഗിക്കുന്ന തുക കാര്യക്ഷമമായി ചിലവഴിക്കുന്നില്ലെന്നാണ് ആക്ഷേപം.
ആർജെ രാജേഷിനെ വെട്ടിക്കൊന്ന അപ്പുണ്ണിയും പിടിയിൽ! ഇനി അധ്യാപികയുടെ ആദ്യ ഭർത്താവ് സത്താർ മാത്രം...
ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...