വെള്ളക്കാർക്ക് മുന്നിൽ തുണിയില്ലാതെ നിൽക്കാൻ പ്രശ്നമില്ല! സ്വന്തം സർക്കാർ പേര് ചോദിച്ചാൽ വിപ്ലവം
കൊച്ചിയിൽ ആഗോള ഡിജിറ്റൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അൽഫോൻസ് കണ്ണന്താനം ഇത്തരത്തിൽ വിവാദ പ്രതികരണം നടത്തിയത്.
ദില്ലി: ആധാർ കാർഡിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ചർച്ച കൊഴുക്കുന്നതിനിടെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വിവാദ പ്രതികരണം. സ്വന്തം സർക്കാരിന് വിവരങ്ങൾ കൈമാറാൻ മടിക്കുന്നവർക്ക് വെള്ളക്കാരുടെ മുന്നിൽ നഗ്നരായി നിൽക്കാൻ ഒരു മടിയുമില്ലെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
കൊച്ചിയിൽ ആഗോള ഡിജിറ്റൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അൽഫോൻസ് കണ്ണന്താനം ഇത്തരത്തിൽ വിവാദ പ്രതികരണം നടത്തിയത്. അമേരിക്കൻ വിസ ലഭിക്കാൻ വേണ്ടി എല്ലാ വിവരങ്ങളും കൈമാറാൻ നമ്മൾ തയ്യാറാണെന്നും, എന്നാൽ സ്വന്തം സർക്കാർ ചോദിച്ചാൽ വിവരങ്ങൾ നൽകാൻ നമുക്ക് മടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളക്കാരുടെ മുന്നിൽ...
ഇന്ത്യയിലെ സർക്കാർ സ്വകാര്യതയിലേക്ക് കൈകടത്തുന്നുവെന്നാണ് ജനങ്ങളുടെ പരാതിയെന്നും, എന്നാൽ ഇവർക്കൊന്നും വെള്ളക്കാരുടെ മുന്നിൽ തുണിയില്ലാതെ നിൽക്കാനും, വിരലടയാളം നൽകാനും ഒരു പ്രശ്നവുമില്ലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. വെള്ളക്കാരുടെ മുന്നിൽ കണ്ണിന്റെ ചിത്രം നൽകുമ്പോഴും, വിരലടയാളം നൽകുമ്പോഴും നമുക്കാർക്കും ഒരു പ്രശ്നവുമില്ല. പക്ഷേ, ഇന്ത്യൻ സർക്കാർ പേരും മേൽവിലാസവും ചോദിച്ചാൽ ഇവരെല്ലാം വിപ്ലവവും പ്രതിഷേധവും തുടങ്ങും. സർക്കാർ സ്വകാര്യതയിലേക്ക് കൈകടത്തുന്നുവെന്ന് ആരോപിച്ചായിരിക്കും ഇവരുടെ പ്രതിഷേധമെന്നും, ഇങ്ങനെയായാൽ നമുക്ക് എത്രദൂരം പോകാനാകുമെന്നും, എന്തായാലും വിഷയത്തിൽ സുപ്രീംകോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേസ്...
ആധാർ കേസ് സുപ്രീകോടതിയുടെ പരിഗണനിയിലിരിക്കുന്നതിനാൽ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ തനിക്ക് നിയന്ത്രണങ്ങളുണ്ടെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. പക്ഷേ, ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ചുള്ള ആശങ്കകൾക്ക് അദ്ദേഹം മറുപടി നൽകി. കഴിഞ്ഞ മൂന്നര വർഷത്തിനിടെ ആധാർ കാർഡിലെ വിവരങ്ങൾ ചോർന്നെന്ന പരാതിയിൽ ഒരു കേസ് പോലും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആധാറിലെ വിവരങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വിശദീകരിച്ചത്. ഒരോ ഇന്ത്യൻ പൗരന്റെയും വ്യക്തിഗത വിവരങ്ങൾ സർക്കാരിന്റെ കൈയിൽ സുരക്ഷിതമാണെന്നും, ഇതൊരിക്കലും ചോർന്നുപോകില്ലെന്നും, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡാറ്റ സൂക്ഷിക്കുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി
ആധാർ കാർഡ് അതിസുരക്ഷിതവും ആധാറിലെ രഹസ്യകോഡ് ചോർത്തൽ സൂപ്പർ കമ്പ്യൂട്ടറിന് പോലും അസാദ്ധ്യമാണെന്നായിരുന്നു യുഐഡിഎഐ സിഇഒ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചത്. ഒന്നര മണിക്കൂറോളം നീണ്ട പവർ പോയിന്റ് പ്രസന്റേഷനിലൂടെയായിരുന്നു സുപ്രീംകോടതിയിൽ ആധാറിന്റെ സുരക്ഷയെക്കുറിച്ച് വിവരിച്ചത്. ആധാർ അതോറിറ്റിയിലെ വിവരങ്ങൾ പുറത്തുപോകില്ലെന്നും, വിവരങ്ങൾ ശേഖരിക്കുന്ന സോഫ്റ്റ്വെയറുകൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും യുഐഡിഎഐ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദം പൂർത്തിയാക്കി പിറ്റേദിവസം തന്നെ ആധാർ വിവരങ്ങൾ ചോർന്നതായുള്ള വെളിപ്പെടുത്തലും വാർത്തയായി. വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ ചോരുന്നതായും ഈ വിവരങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തിന് ലഭിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.
രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...
''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം..
ഭക്തി മൂത്ത 16കാരി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ദേവിക്ക് നൽകി! കണ്ടുനിന്നവർ ഞെട്ടി...