ചെന്നിറങ്ങിയത് ഇന്നസെന്റിന്റെ ചാലക്കുടിയിൽ, 'മണ്ഡലം മാറിപ്പോയി സാറേ'..! കണ്ണന്താനം എഗെയ്ൻ!
എറണാകുളം: ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രിയായതില്‍ പിന്നെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിലത്ത് നിര്‍ത്തിയിട്ടില്ല ട്രോളന്മാര്‍. ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കവും കക്കൂസ് പരാമര്‍ശങ്ങളുമെല്ലാം കണ്ണന്താനത്തിനെ ട്രോളന്മാര്‍ക്കിടയിലെ താരമാക്കി.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് നിന്നും മത്സരിക്കുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ ആദ്യ ദിവസം തന്നെ കണ്ണന്താനത്തിന് കണ്ടകശനിയാണ്.
ബിജെപിക്ക് പ്രതീക്ഷയില്ല
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എറണാകുളത്ത് ബിജെപിക്ക് അമിത പ്രതീക്ഷകളൊന്നും ഇല്ല. യുഡിഎഫില്‍ നിന്ന് ഹൈബി ഈഡനും ഇടതുപക്ഷത്ത് നിന്ന് പി രാജീവും ആണ് എറണാകുളത്ത് നിന്നും ജനവിധി തേടുന്നത്. പി രാജീവും ഹൈബി ഈഡനും പ്രചാരണ രംഗത്ത് സജീവമാണ്.
കണ്ണന്താനത്തിന്റെ ആദ്യദിനം
ബിജെപി സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസമാണ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചത്. പത്തനംതിട്ട ചോദിച്ചെങ്കിലും കണ്ണന്താനത്തിന് കിട്ടിയത് എറണാകുളം ആണ്. തിരഞ്ഞെടുപ്പ് വിജയം തനിക്കൊപ്പം തന്നെ ആയിരിക്കും എന്നാണ് കണ്ണന്താനം പറയുന്നത്.
നേരെ നെടുമ്പാശേരിയിൽ
പ്രചാരണം തുടങ്ങിയ ആദ്യത്തെ ദിവസം തന്നെ ട്രോളുകളുടെ ഇരയായിരിക്കുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് പ്രചാരണം തുടങ്ങാന്‍ കണ്ണന്താനം എറണാകുളത്ത് എത്തിയത്. ദില്ലിയില്‍ നിന്നും നേരെ നെടുമ്പാശേരി വന്നിറങ്ങി.
ആദ്യ ചുവട് തന്നെ പിഴച്ചു
വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കണ്ണന്താനത്തിന് ഉജ്ജ്വല വരവേല്‍പ്പ് തന്നെ നല്‍കി. പിന്നാലെ അബദ്ധങ്ങളുടെ ഘോഷയാത്രയും തുടങ്ങി. വിമാനത്താവളത്തിന് പുറത്ത് ഇറങ്ങിയ ഉടനെ കണ്ണന്താനം വോട്ട് പിടുത്തം തുടങ്ങി. ആദ്യ ചുവട് തന്നെ പിഴച്ചു. കാരണം കണ്ണന്താനം ആദ്യം വോട്ട് ചോദിച്ചത് എറണാകുളത്ത് പോയിട്ട് കേരളത്തിലെ വോട്ടില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളോട് ആയിരുന്നു.
അടുത്ത അമളി ഇങ്ങനെ
ആദ്യത്തെ അമളിയുടെ ചമ്മല്‍ മാറിയ ശേഷംവിമാനത്താവളത്തില്‍ നിന്ന് ലോ ഫ്‌ളോര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയാണ് കണ്ണന്താനം മണ്ഡലത്തിലേക്കുളള യാത്ര ആരംഭിച്ചത്. എന്നാല്‍ ബസ്സിറങ്ങിയപ്പോള്‍ അടുത്ത അമളി കാത്തിരിപ്പുണ്ടായിരുന്നു. ബസ്സിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മണ്ഡലം മാറിപ്പോയി.
ഇന്നസെന്റിന്റെ മണ്ഡലത്തില്‍
എറണാകുളം മണ്ഡലത്തില്‍ ഇറങ്ങേണ്ട കണ്ണന്താനം ഇറങ്ങിയത് കുറച്ച് സ്റ്റോപ്പുകള്‍ പിന്നിലുളള ചാലക്കുടിയില്‍. ഇന്നസെന്റിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലുവ പറവൂര്‍ കവലയിലാണ് കണ്ണന്താനം വന്നിറങ്ങിയത്. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നവരോടും വഴിയില്‍ കണ്ടവരോടുമെല്ലാം കണ്ണന്താനം വോട്ട് ചോദിച്ചു.
മണ്ഡലം മാറിപ്പോയി
എറണാകുളത്തെ സ്ഥാനാര്‍ത്ഥി എന്തിനാണ് ചാലക്കുടിയിലെ വോട്ടര്‍മാരായ തങ്ങളോട് വോട്ട് ചോദിക്കുന്നത് എന്ന് അന്തം വിട്ട് നില്‍ക്കുകയായിരുന്നു നാട്ടുകാര്‍. കണ്ണന്താനം വോട്ട് പിടുത്തം തുടരുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലം മാറിപ്പോയി എന്ന കാര്യം കണ്ണന്താനത്തെ നൈസായി ഓര്‍മ്മപ്പെടുത്തി.
ചമ്മലോടെ മടക്കം
ഇതോടെ അബദ്ധം മനസ്സിലാക്കിയ കണ്ണന്താനം വോട്ട് പിടുത്തം അവസാനിപ്പിച്ചു. ബസ് യാത്ര ഒഴിവാക്കി പ്രവര്‍ത്തകര്‍ കൊണ്ടുവന്ന കാറില്‍ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചു. ആദ്യ ദിവസം മണ്ഡലം മാറിപ്പോയി എങ്കിലും ഇത്തവണ എറണാകുളത്ത് നിന്ന് ലോക്‌സഭയിലേക്ക് എത്തുക താനായിരിക്കും എന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്.