ആദ്യം മണ്ഡലം മാറി, ഇപ്പോൾ വോട്ട് തേടി കോടതിയിൽ, പുലിവാല് പിടിച്ച് വീണ്ടും കണ്ണന്താനം
Recommended Video
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതു മുതൽ ഒന്നിന് പുറകെ ഒന്നായി പുലിവാൽ പിടിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. പത്തംതിട്ട സീറ്റീനായി ആഞ്ഞ് പരിശ്രമിച്ചെങ്കിലും കണ്ണന്താനത്തിന് ഒടുവിൽ ബിജെപി നേതൃത്വം എറണാകുളത്ത് സീറ്റ് നൽകുകയായിരുന്നു. സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണം മുതലിങ്ങോട്ട് കണ്ണന്താനത്തെ വിവാദങ്ങൾ പിന്തുടരുകയാണ്.
Read More: Lok Sabha Election 2019: എറണാകുളം ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....
ഏറ്റവും ഒടുവിലായി വോട്ട് അഭ്യർത്ഥനയുമായി കോടതി മുറിയിൽ കയറിച്ചെന്നാണ് കണ്ണന്താനം വെട്ടിലായിരിക്കുന്നത്. പറവൂർ അഡീഷണൽ സബ് കോടതിയിൽ കയറിയാണ് കണ്ണന്താനം വോട്ടഭ്യർത്ഥിച്ചത്. സ്ഥാനാർത്ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് പരാതി നൽകാനൊരുങ്ങുകയാണ് അഭിഭാഷകർ.
കോടതി മുറിയിൽ
ബാർ അസോസിയേഷൻ പരിസരത്തെത്തിയ കണ്ണന്താനം ഇവിടെയുണ്ടായിരുന്നവരോട് വോട്ട് അഭ്യർത്ഥിച്ച ശേഷം നേരെ കോടതി മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. കേസിനായി എത്തിയ കക്ഷികളും അഭിഭാഷകരും ഈ സമയം കോടതിക്കുള്ളിൽ ഉണ്ടായിരുന്നു.
കോടതി ചേരാനുള്ള സമയം
കോടതി ചേരാൻ അൽപ്പസമയം മാത്രം ബാക്കി നിൽക്കെയായിരുന്നു കണ്ണന്താനത്തിന്റെ കോടതി സന്ദർശനം. കണ്ണന്താനം അകത്ത് കയറി സമയത്ത് ജഡ്ജി എത്തിയിരുന്നില്ല. അദ്ദേഹം വോട്ടഭ്യർത്ഥന കഴിഞ്ഞ് മടങ്ങിയ സമയത്താണ് ജഡ്ജി കോടതിയിൽ എത്തിയത്.
ചട്ടലംഘനം
സാധാരണയായി കോടതിക്കുള്ളിൽ കയറി സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥക്കുന്ന പതിവില്ല. കണ്ണന്താനത്തിന്റെ നടപടിയിൽ ചില അഭിഭാഷകർ പ്രതിഷേധിച്ചു. കണ്ണന്താനം ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് അഭിഭാഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.
കൊല്ലം വേണ്ട
പത്തനംതിട്ട മണ്ഡലം കിട്ടില്ലെന്നുറപ്പായതോടെ കണ്ണന്താനത്തെ കൊല്ലത്ത് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊല്ലത്ത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറമാണെന്നാണ് പരിഹാസ രൂപേണ അദ്ദേഹം പ്രതികരിച്ചത്.
എറണാകുളത്ത് ഉറപ്പിച്ചു
എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ പ്രഖ്യാപിച്ച ശേഷം കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു, കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം ആണെങ്കിലും ശരിക്കുള്ള തലസ്ഥാനം എറണാകുളം ആണ്.
ബുദ്ധിയുള്ള വോട്ടർമാർ
അവിടെ വളരെ ബുദ്ധിയും കഴിവുമുള്ള ആളുകളുണ്ട്. നല്ല വോട്ടർമാരാണ് എറണാകുളത്തേത്. അതുകൊണ്ട് തന്നെ ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. തിരുവനന്തപുരത്തെ തള്ളിപ്പറഞ്ഞ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം പുകഞ്ഞിരുന്നു. തിരുവനന്തപുരം എംപി ശശി തരൂർ അടക്കം പ്രതിഷേധം രേഖപ്പെടുത്തി
മണ്ഡലം മാറി വോട്ട് തേടി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ മണ്ഡലം മാറി വോട്ട് തേടിയതായിരുന്നു കണ്ണന്താനത്തിന് പറ്റിയ മറ്റൊരു അബദ്ധം. ദില്ലിയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ എറണാകുളത്തേയ്ക്ക് പോയി. വഴിയിൽ ബസിൽ നിന്നിറങ്ങി വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി. പക്ഷെ മണ്ഡലം ചാലക്കുടി ആയിരുന്നു. കൂടെയുണ്ടായിരുന്ന പ്രവർത്തകർ കണ്ണന്താനത്തിന്റെ മണ്ഡലം ഇതല്ലെന്ന് അറിയിച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച് സ്വന്തം വാഹനത്തിൽ കയറി എറണാകുളത്തേയ്ക്ക് പോയി.
വിശദീകരണം ഇങ്ങനെ
സോഷ്യൽ മീഡിയയിൽ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞതോടെ വിശദീകരണവുമായി കണ്ണന്താനം രംഗത്തെത്തി. വിമാനത്താവളം ഇരിക്കുന്നത് വേറെ മണ്ഡലത്തിലായത് തന്റെ കുറ്റമാണോ? കണ്ടവരോടൊക്കെ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. തനിക്ക് വോട്ട് ചെയ്യാൻ പറഞ്ഞില്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ