അൽഫോൺസ് കണ്ണന്താനം ഇൻ, കെ സുരേന്ദ്രൻ ഔട്ട്! ബിജെപിയുടെ തെരഞ്ഞെടുപ്പ് കരുനീക്കങ്ങളിങ്ങനെ
Recommended Video
രാജ്യമൊട്ടാകെ മോദി തരംഗം ആഞ്ഞ് വീശിയതിന് പിന്നാലെയാണ് 2016ലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. അപ്പോഴും ലോക്‌സഭാ സീറ്റെന്ന ലക്ഷ്യം പൂര്‍ത്തായാകാതെ കിടക്കുന്നു. ഇത്തവണ ശബരിമല വിഷയം കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു എംപിയെ എങ്കിലും നല്‍കും എന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.
ചെറിയ സ്വപ്നങ്ങളൊന്നുമല്ല ബിജെപിക്ക് ഇത്തവണ കേരളത്തിലുളളത്. ലക്ഷ്യമിടുന്നത് ഒരു എംപി സ്ഥാനവും അല്ല. കാലാകാലങ്ങളായി എല്‍ഡിഎഫും യുഡിഎഫും വാഴുന്ന 5 മണ്ഡലങ്ങളിലാണ് ബിജെപി കണ്ണു വെച്ചിരിക്കുന്നത്. 5 ഇടത്ത് വിജയിക്കുമെന്ന് പാര്‍ട്ടിയുടെ രഹസ്യ സര്‍വ്വേയും പറയുന്നു. എന്നാല്‍ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനം തിട്ട അത്ര സേഫ് അല്ല എന്നാണ് വിലയിരുത്തല്‍.
ശ്രദ്ധാ കേന്ദ്രം പത്തനംതിട്ട
സ്ത്രീ പ്രവേശന വിധിയോടെ വിവാദത്തില്‍ അമര്‍ന്ന ശബരിമല ഉള്‍ക്കൊള്ളുന്ന മണ്ഡലം എന്ന നിലയ്ക്ക് ദേശീയ ശ്രദ്ധയുണ്ട് ഇത്തവണ പത്തനംതിട്ടയ്ക്ക്. ശബരിമല വിധിക്കെതിരെ ആദ്യമായി നാമജപ പ്രതിഷേധം ഉയര്‍ന്ന ജില്ലയില്‍ ഇത്തവണ മൂന്ന് മുന്നണികള്‍ക്കും മത്സരം നിര്‍ണായകമാണ്. പത്തനംതിട്ടയില്‍ ആരെ മത്സരിപ്പിക്കണം എന്ന ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്.
വിജയ സാധ്യത കുറവ്
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ ബിജെപിക്ക് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫ് സിറ്റിംഗ് എംപിയായ ആന്റോ ആന്റണി തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത് എങ്കില്‍ ബിജെപിക്ക് വിജയസാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. 3,58842 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്.
തൃശൂരിൽ ഇറക്കും
ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എംടി രമേശ് നേടിയതാകട്ടെ 1,38954 വോട്ടുകളും. പത്തനം തിട്ട സേഫ് അല്ലെന്ന വിലയിരുത്തലോടെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് തൃശൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നു. തൃശൂരില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ പാര്‍ട്ടിക്ക് രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താനായിട്ടുണ്ട് എന്നാണ് കരുതുന്നത്.
കെ സുരേന്ദ്രൻ ഔട്ട്
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പരിഗണിച്ചിരുന്ന മണ്ഡലമാണ് തൃശൂര്‍. കണ്ണന്താനം തൃശൂരിലേക്ക് വരികയാണ് എങ്കില്‍ സുരേന്ദ്രന് വേണ്ടി സുരക്ഷിതമായ ഒരു മണ്ഡലം ബിജെപിക്ക് കണ്ടെത്തേണ്ടതായി വരും. അതേസമയം എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളിലൊന്ന് തൃശൂരാണ് എന്നത് ബിജെപിക്ക് വെല്ലുവിളിയാണ്.
എഎൻ രാധാകൃഷ്ണനും പുറത്ത്
എന്നാല്‍ കണ്ണന്താനത്തിന് വേണ്ടി ബിഡിജെഎസ് വെട്ടുവീഴ്ച ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ശബരിമല വിഷയത്തില്‍ സജീവമായി നില്‍ക്കുകയും ചെയ്ത എഎന്‍ രാധാകൃഷ്ണന്‍ തൃശൂരില്‍ മത്സരിച്ചേക്കും എന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്രനേയും രാധാകൃഷ്ണനേയും വെട്ടിയാണ് തൃശൂരിലേക്ക് കണ്ണന്താനം എത്തുന്നത്.
തിരുവനന്തപുരത്ത് പിള്ളയ്ക്ക് സാധ്യത
പത്തനംതിട്ടയും തൃശൂരും കൂടാതെ കാസര്‍കോഡ്, പാലക്കാട്, തിരുവനന്തപുരം മണ്ഡലങ്ങളിലും ബിജെപിക്ക് ഇത്തവണ പ്രതീക്ഷയുണ്ട്.. അല്‍ഫോണ്‍സ് കണ്ണന്താനം തൃശൂരിലേക്ക് പോകുമ്പോള്‍ പത്തനംതിട്ട ലഭിക്കാന്‍ സാധ്യത കൂടുതല്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിള്ളയ്ക്കാണ്. പത്തനംതിട്ട അല്ലെങ്കില്‍ തിരുവനന്തപുരത്താവും ശ്രീധരന്‍ പിളള മത്സരിക്കുക.
ആർഎസ്എസിന് അടിത്തറ
കഴിഞ്ഞ തവണ മത്സരിച്ച എംടി രമേശിനും ബി രാധാകൃഷ്ണ മേനോനും പത്തനംതിട്ടയില്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ആര്‍എസ്എസിന് അടിത്തറയുളള ജില്ലയാണ് എന്നതും ശബരിമല വിഷയത്തില്‍ ഏറ്റവും പ്രതിഷേധം ഉയര്‍ന്ന ജില്ലയാണ് എന്നതുമാണ് ബിജെപിയെ പത്തനംതിട്ട മോഹിപ്പിക്കാനുളള കാരണം. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല എന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.