പോയി തൂമ്പാ എടുത്ത് രണ്ട് വാഴ നടൂ, ഉപ്പേരിയെങ്കിലും തിന്നാം! ട്രോളന്മാരോട് കലിച്ച് കണ്ണന്താനം!
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ ഇഷ്ടപ്പെട്ട ഇരയാണ് കേന്ദ്ര മന്ത്രിയും എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കണ്ണന്താനം. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രവും കക്കൂസ് പരാമര്‍ശങ്ങളും ഏറ്റവും ഒടുവില്‍ മണ്ഡലം മാറി വോട്ട് ചോദിച്ചതുമെല്ലാം കണ്ണന്താനത്തിന് അറഞ്ചം പുറഞ്ചം ട്രോളുകള്‍ വാങ്ങിക്കൊടുത്തു.
ഇതോടെ കണ്ണന്താനം തന്ത്രം ചെറുതായൊന്ന് മാറ്റിപ്പിടിച്ചു. തന്നെ ട്രോളാന്‍ ട്രോളന്മാര്‍ക്ക് മുന്നില്‍ ചലഞ്ച് വെച്ചു. ഇതോടെ ട്രോളേര്‍സ് കേറിയങ്ങ് മേഞ്ഞു. പിന്നാലെ കട്ടക്കലിപ്പിലായിരിക്കുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.
ട്രോളുകളുടെ ഇര
കയ്യും കണക്കുമില്ലാതെ ട്രോള്‍ ചെയ്യപ്പെടുന്ന ബിജെപി നേതാക്കളില്‍ മുന്നിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോളി ട്രോളി ഒരു വഴിക്ക് ആയതോടെ ട്രോളുകളെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുക എന്ന പുത്തന്‍ തന്ത്രം കണ്ണന്താനം ഒന്ന് പരീക്ഷിച്ച് നോക്കി.
ട്രോള്‍ മീ ചലഞ്ച്
ട്രോള്‍ മീ ചലഞ്ച് ആണ് കണ്ണന്താനം ട്രോളന്മാര്‍ക്ക് മുന്നിലേക്ക് വെച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. പോസ്റ്റ് ഇങ്ങനെയാണ്: മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?
സമ്മാനം സെൽഫി
ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).അപ്പൊ ശരി, തുടങ്ങുവല്ലേ? -എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ...
ട്രോളന്മാർ കേറിയങ്ങ് മേഞ്ഞു
പോസ്റ്റിട്ടതും ട്രോളന്മാർ കേറിയങ്ങ് മേഞ്ഞു. വേണ്ടായിരുന്നു എന്ന് കണ്ണന്താനത്തിന് തോന്നുന്ന തരത്തിലാണ് പോസ്റ്റിന് പ്രതികരണങ്ങളും ട്രോളുകളും കിട്ടിയത്. ഇതോടെ കണ്ണന്താനം നേരെ മലക്കം മറിഞ്ഞു. ട്രോളന്മാര്‍ക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് കണ്ണന്താനം. ട്രോളന്മാര്‍ക്ക് പറ്റിയ ഏറ്റവും നല്ല പരിപാടി തൂമ്പാ എടുത്ത് രണ്ട് വാഴ നടുന്നതാണ്. അതിന് വെള്ളമൊഴിക്കണം. രണ്ട് വാഴ നട്ടാല്‍ ഇത്തിരി ഉപ്പേരിയെങ്കിലും തിന്നാമെന്ന് കണ്ണന്താനം പരിഹസിച്ചു.
ജനങ്ങളെ മണ്ടന്മാരാക്കുകയാണ്
കോടതിയില്‍ കയറി വോട്ട് ചോദിച്ചതിന് തന്നെ ട്രോളുന്നവരോട് കണ്ണന്താനം പറയുന്നത് ഇതാണ്- ജഡ്ജി വരുമ്പോള്‍ മാത്രമാണ് അത് കോടതിയാവുന്നത്. ജഡ്ജി വരുന്നത് 11 മണിക്കാണ്. താന്‍ 10.50ന് കയറി 10.55ന് പുറത്ത് ഇറങ്ങുകയും ചെയ്തു. മന്ദബുദ്ധികളായ ചിലര്‍ ജനങ്ങളെ മണ്ടന്മാരാക്കുകയാണ്.
ധൈര്യം കാണിച്ചത് താന്‍
പ്രളയ സമയത്ത് ക്യാംപില്‍ പോയി അവര്‍ക്കൊപ്പം ജീവിക്കാനും ഭക്ഷണം കഴിക്കാനും ധൈര്യം കാണിച്ചത് താന്‍ മാത്രമാണെന്നും കണ്ണന്താനം ആ ട്രോളുകള്‍ക്കുളള മറുപടിയായി പറയുന്നു. മണ്ഡലം മാറി വോട്ട് തേടിയെന്ന ട്രോളുകള്‍ക്കും കണ്ണന്താനത്തിന് ട്രോളന്മാര്‍ക്കുളള മറുപടിയുണ്ട്.
മന്ധബുദ്ധികളുടെ ചിന്ത
ദില്ലിയില്‍ നിന്ന് വരുമ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി ഇങ്ങേ വശം ചാലക്കുടിയാണോ അങ്ങേ വശം എറണാകുളമാണോ എന്ന് നോക്കി എറണാകുളത്ത് മാത്രമേ ചിരിച്ച് കാണിക്കൂ എന്നത് മന്ധബുദ്ധികളുടെ ചിന്തയാണ്. ഒരു പണിയും ഇല്ലാത്തവര്‍ പോയി നല്ല കാര്യങ്ങള്‍ ചെയ്യട്ടെ എന്നും കണ്ണന്താനം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
അൽഫോൺസ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭക്തരുടെ തലയിൽ നാളികേരം എറിയാൻ ശ്രമിച്ചാൽ പിടിച്ച് അകത്തിടും.. മോദിക്ക് ചുട്ട മറുപടി!