പോലീസിന് മൈക്കിനെതിരെ കേസെടുക്കാനാണ് സമയം; സംഭവിച്ചത് ഗുരുതര അനാസ്ഥ; വിഡി സതീശൻ
എറണാകുളം; ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തില്‍ പോലീസിനേയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായത്.മുഖ്യമന്ത്രി വരുമ്പോള്‍ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കിയെന്നും സതീശന്‍ ചോദിച്ചു.
'ആലുവ പട്ടണത്തിൽ തന്നെ കുഞ്ഞുണ്ടായിരുന്നു. ദൂരേക്ക് എവിടേക്കെങ്കിലും പോകുന്നതിന് മുൻപ് തന്നെ കണ്ടുപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ട്. മാത്രമല്ല കുഞ്ഞുങ്ങൾ പോലും സുരക്ഷിതമല്ലാത്ത രീതിയിലുള്ള അനാസ്ഥയിലേക്ക് നാട് പോകുകയാണ്.പോസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല.പോലീസ് ദയനീയമായി പരാജയപ്പെട്ടു. മദ്യത്തിന്റേയും ലഹരിയുടേയും ഉപയോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മയക്കുമരുന്നും മദ്യവും എല്ലായിടത്തും എത്തി നിൽക്കുകയാണ്. എവിടെയെങ്കിലും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നുണ്ടോ? 2015കാലഘട്ടത്തിൽ പെരുമ്പാവൂരിൽ ജിഷയുടെ കൊലപാതകം നടന്നതിന്റെ പേരിൽ സർക്കാരിനെ പ്രതികൂട്ടിൽ നിർത്തിയവരാണ് ഈ സർക്കാർ എന്ന് ഓർക്കണം. ജിഷ കൊലപൊതകം എന്തുമാത്രം വിവാദമായതാണ്. സർക്കാരിന് എന്ത് പങ്കാണ് അതിലുണ്ടായിരുന്നത്.
കുട്ടികൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ച് വരികയാണ്. പോലീസിന് ഇതിനൊന്നും നേരമില്ല. അവർക്ക് മൈക്കിനെതിരെ കേസെടുക്കാനൊക്കെയാണ് സമയം. രാഷ്ട്രീയമായി പോലീസിനെ ദുരുപയോഗം ചെയ്യുന്നതിന്റേതാണ് ഈ പ്രശ്നം. പോലീസ് ജാഗ്രത പാലിക്കുന്നില്ല. എവിടെ നിന്നാണ് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടുന്നത്? വലിയ അരക്ഷിതത്വ ബോധം നാട്ടിൽ നിലനിൽക്കുന്നുണ്ട്.
വളരെ അപകടകരമായ സ്ഥിതിയിലേക്ക് പോകുകയാണ് കേരളത്തിലെ സാഹചര്യം. അഞ്ച് വയസുകാരിക്കുണ്ടായ ധാരുണമായ ഈ സംഭവമെങ്കിലും സർക്കാരിന്റെ കണ്ണു തുറപ്പിക്കട്ടെ. മദ്യത്തിനും ലഹരിക്കുമെല്ലാം സർക്കാർ തന്നെ കുടപിടിച്ച് കൊടുക്കുകയാണ്. അടിയന്തരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടകരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകും',വിഡി സതീശൻ പറഞ്ഞു.
അഞ്ചു വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ആലുവ എം എൽ എ അൻവർ സാദത്തും ആരോപിച്ചു. പോലീസിന്റെ ഭാഗത്ത്നിന്നും നിരന്തരമായ വീഴ്ചകളാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ ദിനംപ്രതി ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന്ും പോലീസ് പോസ്റ്റുമാർട്ടത്തിൽ പറഞ്ഞു.












Click it and Unblock the Notifications