ആന്റണിയുടെ വധശിക്ഷ; ശിക്ഷ നീളുന്നതിനാല്‍ കൊലക്കയറില്‍ നിന്നും രക്ഷപ്പെട്ടേക്കും
കൊച്ചി: ആറുപേരെ നിര്‍ദ്ദയം കൊലപ്പെടുത്തിയ ആലുവ കൊലക്കേസ് പ്രതി ആന്റണി കൊലക്കയറില്‍ നിന്നും രക്ഷപ്പെട്ടേക്കുമെന്ന് ആശങ്ക. ആന്റണിയുടെ വധശിക്ഷയ്‌ക്കെതിരെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി അടുത്തിടെ തള്ളിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു വിവരവും വിചാരണ കോടതിയില്‍ എത്തിയിട്ടില്ലെന്നതിനാല്‍ വധശിക്ഷ സംബന്ധിച്ച ആശയക്കുഴപ്പം നീളുകയാണ്.
ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ വിവരം വിചാരണ കോടതിയില്‍ എത്തേണ്ടതാണ്. കൊച്ചി സിബിഐ കോടതിയാണ് 2005ല്‍ ആന്‍ണിക്ക് വധശിക്ഷ വിധിച്ചത്. ഈ കോടതിയിലാണ് ആന്റണിയുടെ ദയാഹര്‍ജി തള്ളിയ വിവരം എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെയായി കോടതിയില്‍ ആന്റണിയുടെ വധശിക്ഷയെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ദയാഹര്‍ജി തള്ളിയിട്ടും വധശിക്ഷയ്ക്കുള്ള നടപടി നീളുന്നത് ജയിലധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. ദയാഹര്‍ജിയില്‍ കാലതാമസമുണ്ടായാല്‍ പ്രതിയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാമെന്ന് ഈയിടെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ മറവില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പലരും പുന:പരിശോധനാ ഹര്‍ജിയിലൂടെ കഴുമരത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.
ആന്റണിയുടെ പുന:പരിശോധനാ ഹര്‍ജിയും ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നാണ് വിവരം. വിചാരണ കോടതിയില്‍ നിന്നും വധശിക്ഷയ്ക്കുള്ള ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചാലും പുന:പരിശോധനാ ഹര്‍ജി ചൂണ്ടിക്കാട്ടി വധശിക്ഷ നീട്ടാന്‍ കുറ്റവാളികള്‍ക്ക് അവസരമുണ്ടാകും. 2005ല്‍ വധശിക്ഷ ലഭിച്ചതിനാല്‍ നീണ്ടകാലം ജയിലില്‍ കിടന്നെന്ന പരിഗണനയില്‍ ആന്റണിക്ക് ജീവപര്യന്തം തടവായി ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധരും പറയുന്നു.