റൂബെല്ല വാക്‌സിനെതിരെ സിപിഎം എംഎല്‍എ എഎം ആരിഫ്; നടപടിയുണ്ടായേക്കും
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ മീസില്‍സ് റുബെല്ല വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തുവരവെ വാക്‌സിനെതിരായ നിലപാടുമായി സിപിഎം എംഎല്‍എ എഎം ആരിഫ്. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്‌സിനെ അനുകൂലിച്ചതെന്നും അതിന്റെ പേരില്‍ അനുഭവിച്ചത് വലിയ സമ്മര്‍ദ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യാദ്രോഹികളാണെന്ന തരത്തിലുള്ള പ്രചരണം ശരിയല്ല. തന്റെ കുട്ടികള്‍ക്ക് യാതൊരു വാക്‌സിനും നല്‍കിയിട്ടില്ല. വാക്‌സിന്‍ വിരുദ്ധര്‍ക്ക് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണമെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴയില്‍ ഹോമിയോ ഡോകര്‍മാരുടെ ശാസ്ത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലുള്‍പ്പെടെ വാക്‌സിന്‍ വിരുദ്ധര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരും സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകളും വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരെ പ്രചാരണം ശക്തമാക്കുമ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഒരു എംഎല്‍എ നിരുത്തരവാദപരമായ പരാമര്‍ശം നടത്തുന്നത്.
വാക്സിനേഷനെ എതിര്‍ക്കുന്നത് പൊതുജനാരോഗ്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. നേരത്തെ വളാഞ്ചേരിയില്‍ എം.ആര്‍ വാക്സിന്‍ ക്യാമ്പിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ
വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. സിപിഎം എല്‍എയുടെ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കാബൂള്‍ ഭീകരാക്രമണമത്തിന് പിന്നിൽ താലിബാൻ: മരിച്ചവരുടെ എണ്ണം 18ആയി, 14 പേര്‍ വിദേശികള്‍