ആമയിഴഞ്ചാൻ തോട്ടിലെ അപകടം; മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ല. നഗരവാസികൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ പകരാൻ കാരണമാവുന്ന സമീപനമാണ് കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാലിന്യനിർമ്മാർജനത്തിന് വേണ്ടി കോർപ്പറേഷന് ലഭിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ കോടികൾ എത്തി. ഇതെല്ലാം ചിലവഴിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെയാവുന്നതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പണം ഫലപ്രദമായി ചിലവഴിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ടോയ്ലറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ നഗരത്തിലെ ഓവുചാലുകളിലൂടെ ഒഴുകി പോകുന്ന കാഴ്ചയാണ് തിരുവനന്തപുരത്തുള്ളത്. സ്കൂൾ കുട്ടികളടക്കമുള്ളവർ യാത്ര ചെയ്യുന്ന വഴികളിലൂടെയാണ് ഇത്തരത്തിലുള്ള മാലിന്യങ്ങൾ ഒഴുകി പോകുന്നത്. മഴക്കാലത്തിന് മുമ്പ് ഓടകളും വെള്ളക്കെട്ടുകളും ശുചീകരിക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ചർച്ച ചെയ്യാൻ പോലും മേയറും സംഘവും തയ്യാറായില്ല.

രാജ്യത്തെ വലിയ നഗരങ്ങളിലെ മാലിന്യസംസ്കരണത്തെ കുറിച്ച് പഠിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ തയ്യാറാവണമെന്ന ആവശ്യത്തോടും അധികൃതർ മുഖംതിരിഞ്ഞ് നിൽക്കുകയായിരുന്നു. ഡെങ്കിയും കോളറയും തിരുവനന്തപുരത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ അധികൃതർ അലസത വെടിയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിന് കാരണം കോർപ്പറേഷൻ്റെ ഭരണ പരാജയം : വിവി രാജേഷ്
മാലിനു പ്രശ്നം പരിഹരിയ്ക്കുന്നതിൽ കോർപ്പറേഷൻ തുടർച്ചയായി പരാജയപ്പെടുന്നതാണ് തമ്പാനൂരിൽ ശുചീകരണ തൊഴിലാളി അപകടത്തിൽ പെടുവാനിടയായതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ: വിവി രാജേഷ് . കോർപ്പറേഷൻ പരിധിയിലെ വിവിധ ഓടകളിലൂടെ പല സ്ഥലങ്ങളിൽ നിന്നും ഒഴുകിവരുന്ന മാലിന്യങ്ങളാണ് തമ്പാനൂരിൽ അടിഞ്ഞു ചേരുന്നത്. അതാത് സ്ഥലങ്ങളിൽ കൃത്യമായി മാലിന്യ സംസ്കരണം നടത്തിയാൽ ഈ പ്രശ്നം പരിഹരിയ്ക്കുവാൻ കഴിയുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
രോഗികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച് വലിച്ചെറിയുന്ന കിടക്കകൾ, വിവിധ ആശുപത്രികളിൽ നിന്ന് ശസ്ത്രകിയ കഴിഞ്ഞ് വലിച്ചെറിയുന്ന വസ്തുക്കൾ ഉൾപ്പെടെ നൂറുകണക്കിന് ടൺ മാലിന്യമാണ് ദിനം പ്രതി തിരുവനന്തപുരത്തെ തോടുകളിലൂടെയും, ഓടകളിലൂടെയും ഒഴുകുന്നത്. മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ എല്ലാ വർഷവും കോടിക്കണക്കിന് രൂപയാണ് കോർപ്പറേഷൻ ചെലവിടുന്നത്. എല്ലാ വർഷവും ഓടയിൽ നിന്നും വാരിമാറ്റുന്ന മാലിന്യം കരയിൽ തന്നെ കുന്നു കൂട്ടി വയ്ക്കുകയും അടുത്ത മഴയത്ത് ഇതേ മാലിനും ഒഴുകി ഓടയിലേയ്ക്കിറങ്ങുകയുമാണ്.
കുടുംബശ്രീ പ്രവർത്തകരുൾപ്പെടെയുള്ളവർ വീടുകളിൽ നിന്ന് ശേഖരിയ്ക്കുന്ന മാലിനും തോടുകളില്ലേക്ക് വലിച്ചെറിയുന്നത് നിയന്ത്രിയ്ക്കുന്നതിലുൾപ്പെടെ കോർപ്പറേഷൻ സമ്പൂർണ്ണമായും പരാജയമാണ്. ആമയിഴഞ്ചാൻ തോട് കൂടാതെ എല്ലാ ഓടകളിലും 5-6 മീറ്റർ പൊക്കത്തിൽ മാലിന്യം കുന്നു കൂടിയിരിയ്ക്കുകയാണ്.സ്കൂളിൽ പോകുന്ന കൊച്ചു കുട്ടികളുൾപ്പെടെയുള്ളവർ ഈ ചതുപ്പുകളിൽ പെടുവാനുള്ള സാധ്യത കൂടുതലാണ്.സമ്പൂർണ്ണ പരാജയമായ മേയറുൾപ്പെടെയുള്ളവരെ മാറ്റുകയും,ജില്ലാ ഭരണകൂടം നേരിട്ട് നഗര ശുചീകരണം ഏറ്റെടുക്കുകയും ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിയ്ക്കുമെന്നും രാജേഷ് പറഞ്ഞു.












Click it and Unblock the Notifications