അമ്പൂരി രാഖി കൊലപാതകം: ഒന്നാം പ്രതി അഖിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിയിൽ
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിൽ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് അഖിൽ അറസ്റ്റിലാകുന്നത്. ദില്ലിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ അഖിലിനെ പോലീസ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
രാഖിയുടെ കൊലപാതകം: അഖിലിന്റെ കളികള്‍ എല്ലാം പൊളിഞ്ഞു... ജ്യേഷ്ഠൻ രാഹുല്‍ പിടിയിൽ, സത്യം വെളിപ്പെട്ടു
ആളുകൾ തിരിച്ചറിയാതിരിക്കാൻ മീശയടക്കം വടിച്ച് രൂപമാറ്റം വരുത്തിയാണ് അഖിൽ തിരുവനന്തപുരത്ത് എത്തിയത്. സൈനികനാണ് അഖിൽ. ഇയാൾ തിരുവനന്തപുരത്തേയ്ക്ക് വരുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പോലീസെത്തി പിടികൂടുകയായിരുന്നു.
അഖിലിന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അഖിലാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് രാഹുൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും രാഖിയെ കാറിൽ കയറ്റി. യാത്രക്കിടെ വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അഖിൽ രാഖിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തിരുന്നതായി രാഹുൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വീട്ടിലെത്തി കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് അഖിൽ രാഖിയുടെ മരണം ഉറപ്പാക്കി. തുടർന്ന് രാഖിയുടെ വസ്ത്രങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു. ദുർഗന്ധം പുറത്ത് വരാതിരിക്കാൻ മൃതദേഹത്തിൽ ഉപ്പു വിതറിയാണ് മറവ് ചെയ്തത്. പിടിക്കപ്പെടാതിരിക്കാൻ പറമ്പ് മുഴുവൻ കിളച്ച് മറിക്കുകയും ചെയ്തുവെന്നുമാണ് അഖിലിന്റെ മൊഴി.
രാഖിയും അഖിലും കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹിതരായെന്നാണ് കേസിലെ മൂന്നാം പ്രതിയും അഖിലിന്റെ അയൽവാസിയുമായ ആദർശിന്റെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പറയുന്നത്. ഇതിന് ശേഷം അഖിൽ മറ്റൊരു വിവാഹത്തിന് ഒരുങ്ങി. രാഖി ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. രാഖിയുടെ മൃതദേഹത്തിൽ നിന്നും താലി കണ്ടെത്തിയിരുന്നു. അഖിലിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് രാഖിയുടെ കുടുംബം ആരോപിക്കുന്നത്.