അമ്പൂരി രാഖി കൊലപാതകം; നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്തി
തിരുവനന്തപുരം: അമ്പൂരിയിൽ കാമുകൻ കൊലപ്പെടുത്തിയ രാഖിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. കേസിലെ മുഖ്യപ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീടിന് സമീപത്തുള്ള അമ്പൂരി വാഴച്ചാലിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. ഫോണിന്റെ ഭാഗങ്ങൾ ഊരിമാറ്റി പലയിടത്തായിട്ടായിരുന്നു ഉപേക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് പിന്നാലെ രാഖിയുടെ ഫോൺ 3 കഷണങ്ങളാക്കി ഉപേക്ഷിച്ചത്.
രമ്യ ഹരിദാസ് ലോക്സഭയിൽ പാട്ട് പാടുകയല്ല, നല്ല മലയാളത്തിൽ ബിജെപിക്കെതിരെ തകർപ്പൻ പ്രസംഗം!
രാഖിയുടെ വസ്ത്രങ്ങളും പ്രതികൾ സമീപപ്രദേശങ്ങളിൽ ഉപേക്ഷിച്ചിരുന്നു. ഇത് കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും നേരത്തെ പോലീസ് കണ്ടെടുത്തിരുന്നു. ഒന്നാം പ്രതിയായ അഖിലിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. മൃതദേഹം മറവ് ചെയ്ത പറമ്പിന് സമീപത്ത് നിന്നും വലിച്ചെറിയപ്പെട്ട നിലയിൽ രാഖിയുടെ ചെരുപ്പുകളും പോലീസ് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ മാസം 26ാം തീയതിയാണ് രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കാണപ്പെട്ടത്. രാഖിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിന് നൽകിയ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തിനൊടുവിൽ രാഖിയുടെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും ചേർന്നാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.
ഇവരെ സഹായിച്ച അയൽവാസിയായ ആദർശ് എന്ന യുവാവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിൽ അഖിലിന്റെ കുടുംബത്തിനും പങ്കുണ്ടെന്നാണ് രാഖിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അന്വേഷണസംഘം ഇക്കാര്യവും പരിശോധിച്ച് വരികയാണ്. അഖിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ശ്രമം നടത്തിയത് രാഖി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകകാരണമെന്നാണ് റിപ്പോർട്ട്.