വാക്‌സിന്‍ സൗജന്യമാക്കാത്തത് ശുദ്ധ തെമ്മാടിത്തരം: ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന:കുറിപ്പ്
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം നടുങ്ങി നില്‍ക്കെ കൊവിഡ് വാക്സിനുകള്‍ക്കുള്ള വില നിശ്ചയിക്കാനുള്ള അധികാരം വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. വാക്‌സിന്‍ സൗജന്യമായി നല്‍കാത്തത് ശുദ്ധ തെമ്മാടിത്തരമാണെന്ന് ഐടി വിദഗ്ധനായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. അമേരിക്കയില്‍ ഉള്‍പ്പടെ സൗജന്യ വാക്സിന്‍ ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. 70,000 കോടി രൂപ ഈയിടെ പെട്രോള്‍ വില കുറക്കാതെ ഇരുന്നതിലൂടെ മാത്രം സര്‍ക്കാര്‍ പോക്കറ്റിലാക്കുന്നുണ്ട്. ഇത്രയും പണം കിട്ടിയിട്ടും വാക്‌സിന്‍ സൗജന്യം ആക്കില്ല എന്ന് പറയുന്നത് ആരായാലും ശുദ്ധ തെമ്മാടിത്തരം ആണെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോമതിയുടെയും എന്റെയും കുട്ടികളുടെയും വക ഒരു അന്‍പതിനായിരം രൂപ. കേള്‍ക്കുമ്പോള്‍ വലിയ തുകയാണ് എന്ന് തോന്നാം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഞാന്‍ ഓഹരിയില്‍ നിക്ഷേപിച്ചു കിട്ടിയ ലാഭത്തിന്റെ വെറും ഒരു ശതമാനം മാത്രമാണിത്. അതുകൊണ്ട് ഒട്ടും വലിയ തുക അല്ല. സാധാരണ ആളുകള്‍ ജോലി ഇല്ലാതെ നെട്ടോട്ടം ഓടുകയാണെകിലും സ്റ്റോക് മാര്‍ക്കറ്റ് ഇതൊന്നും ബാധിക്കാത്ത പോലെ മുകളിലേക്ക് ആണ് പോകുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നിന്ന് ഏതാണ്ട് ഇരട്ടിയായി.

അമേരിക്കയില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം ആയാണ് ലഭിക്കുന്നത്. വാക്‌സിന്‍ വിറ്റ് പോലും ലാഭം ഉണ്ടാക്കാന്‍ നോക്കുന്ന മുതലാളിത്തത്തെ അതിന്റെ മടയില്‍ പോയി അതിന്റെ ടൂളുകള്‍ തന്നെ ഉപയോഗിച്ച് നേരിടുന്നതിന്റ സുഖം ഒന്ന് വേറെ തന്നെയാണ് ??
പെട്രോളിന് ഇപ്പൊള്‍ അമേരിക്കയില്‍ നികുതി ഉള്‍പെടെ ലിറ്ററിന് 63 രൂപയാണ്, ഇന്ത്യയില്‍ 90 രൂപയും. അധിക നികുതി ഇനത്തില്‍ കേന്ദ്ര ഗോവെര്‌ന്മേന്റിനു കിട്ടുന്നത് ലിറ്ററിന് 20 രൂപയാണ് എന്ന് കൂട്ടിയാല്‍ തന്നെ, ഒരു വര്‍ഷം ഇന്ത്യ ഉപയോഗിക്കുന്ന പെട്രോളിന്റെ കണക്ക് വച്ച് നോക്കിയാല്‍ (35360000000 ലിറ്റര്‍ വാര്‍ഷിക ഉപയോഗം ) തന്നെ 70,000 കോടി രൂപ ഈയിടെ പെട്രോള്‍ വില കുറക്കാതെ ഇരുന്നതിലൂടെ മാത്രം സര്‍ക്കാര്‍ പോക്കറ്റിലാക്കുന്നുണ്ട്. ഇത്രയും പണം കിട്ടിയിട്ടും വാക്‌സിന്‍ സൗജന്യം ആക്കില്ല എന്ന് പറയുന്നത് ആരായാലും ശുദ്ധ തെമ്മാടിത്തരം ആണ്.
ഇവര്‍ എപ്പോഴും കുറ്റം പറയുന്ന നെഹ്‌റു ഇന്ത്യക്കാര്‍ക്ക് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ കൊടുത്തത് കൊണ്ടാണ് ഇന്ത്യയില്‍ സംഘികള്‍ ഉള്‍പ്പെടെ പലരും ഇപ്പൊള്‍ ജീവിച്ചിരിക്കുന്നത് തന്നെ. സൗജന്യ വാക്‌സിന്‍ മനുഷ്യ അവകാശം ആയി പ്രഖ്യാപിക്കണം.
മാത്രമല്ല സൗജന്യ വാക്‌സിന്‍ കൊടുത്ത് സമൂഹത്തിന് herd immunity കിട്ടിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഉത്പാദന വര്‍ധനവ് കൊണ്ട് ഉണ്ടാകുന്ന ലാഭം തന്നെ ഈ വാക്‌സിന്‍ നല്‍കുന്ന ചിലവിന്റെ പല മടങ്ങ് വരും. ഒരു ചെറിയ cost benefit analysis ചെയ്താല്‍ മനസ്സിലാകുന്ന കാര്യമാണിത്.
ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും എന്നത് ശരിയാണ്, പക്ഷേ ഇതുപോലെ സ്വന്തം രാജ്യത്തെ സാധാരണക്കാരെ ശത്രുക്കളെ പോലെ കാണുന്ന ഒരാള് ആകരുത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇതേ അവസ്ഥയിലൂടെ കടന്നു പോയവര് ആണ് അമേരിക്കയിലെ ജനങ്ങള്‍. ശ്വാസം കിട്ടാതെ, ഐസിയു ബെഡ് കിട്ടാതെ കൊറോണ ബാധിച്ചു മരിച്ച അനേകം ആളുകളെ അറിയാവുന്നത് കൊണ്ട് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ വളരെ അധികം ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാവരും ദയവായി മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും സുരക്ഷിതര്‍ ആയി ഇരിക്കുക.
ഈ അവസരത്തില്‍ ഒന്നിച്ച് നില്‍ക്കുന്ന, സംഭാവനകള്‍ നല്‍കുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications