ശബരിമല: വെട്ടിലായി ബിജെപി നേതൃത്വം; കോടതിയെ മറികടക്കാനാവില്ലെന്ന രാംമാധവിന്‍റെ നിലപാടില്‍ ആശങ്ക
കണ്ണൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരില്‍ ചേരും. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. അരൂര്‍ സീറ്റ് ബിഡിജെഎസിന് വിട്ടുകൊടുക്കണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.
ശബരിമല: എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ അവതരിപ്പിച്ചു: ബിജെപിയുടേത് മുഖംരക്ഷിക്കാനുള്ള നീക്കം
അംഗത്വ വിതരണം ഊര്‍ജിതമാക്കുന്നതും പ്രധാനചര്‍ച്ചാ വിഷയമാകും. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന സംഘടാന തിരഞ്ഞെടുപ്പിന്‍റെ സമയക്രമത്തിലും ഇന്ന് തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തുടര്‍നടപടികളും ഇന്നത്തെ യോഗത്തില്‍ സജീവമായി തന്നെ ചര്‍ച്ച ചെയ്യും. വിശദാംശങ്ങള്‍ ഇങ്ങനെ...
പിന്തുണയ്ക്കാന്‍ കഴിയില്ല
ശബരിമല വിഷയത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ബിജെപി ദേശിയ സെക്രട്ടറി രാംമാധവ് വ്യക്തമാക്കിയതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് കേരളത്തിലെ ബിജെപി നേതൃത്വമാണ്. വിഷയത്തില്‍ എന്ത് ന്യായങ്ങള്‍ പറഞ്ഞാണ് പിടിച്ചു നില്‍ക്കാന്‍ കഴിയുക എന്നാണ് ബിജെപിക്കുള്ള പ്രധാന വെല്ലുവിളി. ഇന്ന് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഈ വെല്ലുവിളിയെ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ ബിജെപി ചര്‍ച്ചചെയ്യും.
സുപ്രീംകോടതിയുടെ പരിഗണനയില്‍
ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഇന്നലെ വ്യക്തമാക്കിയത്. എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിൽ ഇപ്പോൾ തൽക്കാലം നിലപാടെടുക്കാനാകില്ലെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം വിശ്വാസസംരക്ഷണത്തിന്‍റെ ഭാഗമാണെന്നും നിയമപരമായി എന്തെല്ലാം ചെയ്യാനാകും എന്നതിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്‍റെ മാത്രം വിഷയമല്ല
സ്ത്രീപ്രവേശന വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതിനാല്‍ തന്നെ സുപ്രീംകോടതിയെ പൂര്‍ണ്ണമായി മറുകടന്ന് ഒരു നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയില്ല. ശബരിമലയിലേത് കേരളത്തിന്‍റെ മാത്രം വിഷയമല്ല. വിശ്വാസത്തിന്‍റെ പ്രശ്നമാണ്. ഇന്ത്യയിലുടനീളം ശബരിമല അയ്യപ്പന്‍റെ വിശ്വാസികളുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വിഷയത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.
മാധ്യമവാര്‍ത്തകളില്‍ ഇടംനേടാന്‍
ഇത്തരം ബില്ലുകള്‍ പൂര്‍ണതയുള്ള ബില്ലല്ലെന്നും മാധ്യമവാര്‍ത്തകളില്‍ ഇടം നേടാനാണ് ബില്ലുമായി വരുന്നതെന്നുമായിരുന്നു ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ ആരോപണം. യുവതീ പ്രവേശനം തടയാന്‍ നിയമനിര്‍മ്മാണം വേണമെന്നും ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണമെന്നും അവര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
രൂക്ഷവിമര്‍ശനം
സ്വകാര്യബില്ലില്‍ ബിജെപി നിലപാട് വ്യക്തമായതോടെ അവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് യുഡിഎഫ് നേതൃത്വം നടത്തിയത്. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസുണ്ടന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണെന്നുമായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍റെ വിമര്‍ശനം. ബിജെപി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന്. ഒരു ഭാഗത്ത് യോജിക്കുമ്പോള്‍ തന്നെ യുഡിഎഫിന്‍റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യമാണ് ബിജെപിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
മുറവിളി കൂട്ടിയവര്‍
ശബരിമല വിഷയത്തിൽ ബിജെപി ഇതുവരെ സ്വീകരിച്ച നിലപാടിൽനിന്ന് പിന്നോക്കം പോകുകയാണെന്ന വ്യക്തമാക്കുന്നതാണ് രാംമാധവിന്‍റെ പ്രസ്താവന വ്യക്തമാക്കുന്നതെന്നാണ് സിപിഎം വിമര്‍ശിക്കുന്നത്. ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി യുടെ പേരിൽ സംസ്‌ഥാന സർക്കാർ ഹിന്ദുവിശ്വാസം തകർത്തുവെന്ന് മുറവിളി കൂട്ടി കലാപത്തിന് ശ്രമിച്ച ബിജെപിയാണ് നിലപാടിൽ മാറ്റം വരുത്തിയതെന്നും സിപിഎം ആരോപിക്കുന്നു.
എന്ത് പറഞ്ഞ് പിടിച്ചുനില്‍ക്കും
യുവതിപ്രവേശനത്തിനെതിരെ നേരത്തെ എടുത്ത ശക്തമായ നിലപാടില്‍ നിന്നും പിന്നോക്കം പോകുന്നുവെന്ന പ്രതീതി ഉണ്ടായില്‍ സംസ്ഥാനത്ത് അത് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന് ബിജെപിക്ക് അറിയാം. എതിരാളികളില്‍ നിന്നും പാര്‍ട്ടിക്ക് അകത്ത് നിന്നും വിശ്വാസി സമൂഹത്തില്‍ നിന്നും ഒരേപോലെ വിമര്‍ശനം ശക്തമാകും. ഈ സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ പാർട്ടി സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ഗൗരവപരമായി തന്നെ ഇന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യും.